Tuesday, August 21, 2007

ഹോളി കൗ



‘Holy Cow!‘ പകുതി വായിച്ച് കഴിഞ്ഞപ്പോഴായിരുന്നു ഈ പോസ്റ്റ് ഇട്ടത്. അത് വായിച്ച ചിലര്‍ ഈ പുസ്തകത്തിനെപറ്റി ചോദിച്ചത് കണ്ടപ്പോള്‍ തോന്നിയതാണ്‍, വായിച്ച് തിര്‍ന്നാല്‍ അതിനെപറ്റി എഴുതണം എന്ന്.
ആദ്യം കൈമള്‍ അവര്‍കള്‍ - ‘ഹോളി കൗ‘ വായിച്ചപ്പോള്‍ എനിക്ക് തോന്നിയ സംഗതികളാണ്‍ ഞാന്‍ താഴെ കുറിച്ചിരിക്കുന്നത്. നിങ്ങള്‍ക്ക് വേണംന്ന് തോന്നുന്നുണ്ടെകില്‍ പുസ്തകം വാങ്ങാം വായിക്കാം. ഇഷ്ടപ്പെട്ടില്ലെങ്കില്‍ എന്നെ തെറി വിളിക്കരുത്! :)

ആദ്യം ഗ്രന്ഥകാരിയെപറ്റി. സാറാ മക്‍ഡൊണാള്‍ഡ് ജനിച്ചതും വളര്‍ന്നതും സിഡ്നിയില്‍. പഠിച്ചത് സൈക്കോളജി. തികഞ്ഞ നിരീശ്വരവാദി. Triple J എന്ന ആസ്ത്രേല്യന്‍ റേഡിയോ സ്റ്റേഷനില്‍ കുറെ കാലം ജോലി ചെയ്തു. പ്രത്യേകിച്ച് യാതൊരു ലക്ഷ്യബോധവുമില്ലാതെ കുറച്ച് കാലം മുന്‍പ് ഇന്ത്യയില്‍ വന്നിരുന്നു. വളരെ മോശം അഭിപ്രായമാണ്‍ ആ സന്ദര്‍ശനം അവര്‍ക്ക് ഇന്ത്യയെപറ്റി നല്‍കിയത്. ഇനി ഇങ്ങോട്ടില്ല എന്ന് കരുതി തിരിച്ച് പോയ സാറായ്ക്ക് പിന്നീട് വീണ്ടും ഇന്ത്യയിലേക്ക് വരേണ്ടി വരുന്നു. ഇത്തവണ തന്റെ കാമുകന്‍ (പുസ്തകത്തിന്റെ പകുതി വഴിക്ക് കാമുകന്‍, ഭര്‍ത്താവായി മാറപ്പെടുന്നു!) സ്ഥലം മാറ്റം കിട്ടി ഇന്ത്യയിലേക്ക് വരേണ്ടി വന്നത് കാരണം, പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാതെ സാറായും ഇന്ത്യയിലേക്കെത്തുന്നു. ഏകദേശം ഒരു വറ്ഷക്കാലം ഇന്ത്യയിലങ്ങോളമിങ്ങോളം സഞ്ചരിക്കുന്ന അവര്‍ കണ്ട ഇന്ത്യയാണ്‍ ഇതിലെ പ്രതിപാദ്യവിഷയം.
18 അദ്ധ്യായങ്ങളാണ്‍ ഈ പുസ്തകത്തിന്. ഒറ്റ ഇരുപ്പിന്‍ വായിച്ച് തീര്‍ക്കാന്‍ തോന്നുന്നത്ര ലളിതവും സുന്ദരവും ആയ എഴുത്ത്. എല്ലാറ്റിനെയും തുറന്ന മനസ്സോടെ നോക്കിക്കാണുന്ന ഒരാള്‍ക്കേ ഇന്ത്യയെ മനസ്സിലാക്കാനും അതിന്റെ ഭംഗി കണ്ടെത്താനും കഴിയൂ എന്ന സത്യം ഈ പുസ്തകം വായിച്ചാല്‍ മനസ്സിലാകും.
മകുടിയൂതുന്ന പാമ്പാട്ടിയെക്കാണിച്ച് ടൂറിസത്തിന്‍ ആളെക്കൂട്ടുന്ന ഏജന്‍സികള്‍ തൊട്ട്, ‘സനാതന ഭാരത സം‌സ്കാരം’ന്നൊക്കെ പറഞ്ഞ് ആളെ പറ്റിക്കുന്ന NRI സ്വാമിമാര്‍ വരെ കളങ്കപ്പെടുത്തിയ ഒരു നാടാണ്‍ നമ്മുടേത്. പുറത്ത് നിന്നും വരുന്ന ഒരാള്‍ക്ക് ഇന്ത്യയെ പറ്റി തെറ്റിദ്ധാരണ ഇല്ലെങ്കില്‍ അതൊരത്ഭുതമായിരിക്കും! അപ്പോള്‍ അതിനെ പറ്റി ഒരു മിഥ്യാധാരണയും ഇല്ലാതെ ഇന്ത്യയിലെത്തിയ ഗ്രന്ഥകാരി ഇന്ത്യയിലെ ഒരോ മതത്തിനെയും മനസ്സിലാക്കാന്‍ ശ്രമിക്കുകയാണിവിടെ. കൂടെ ആള്‍ദൈവങ്ങളെയും ഒഴിവാക്കുന്നില്ല!
‘വാഹനങ്ങളുടെ പുറകില്‍ ‘Baby on board', Jesus saves' എന്നൊക്കെ എഴുതിവെച്ചത് കണ്ടിട്ടുണ്ട്. ഇതെന്താ ഇവിടെ എല്ലാ വാഹനങ്ങളുടെയും പുറകില്‍ ‘HORN PLEASE' എന്നെഴുതിയിരിക്കുന്നത് എന്ന് അത്ഭുതപ്പെട്ടുകൊണ്ടാണ്‍ സാറ ഋഷികേശിലെത്തുന്നത്. നിരീശ്വരവാദിയായ സാറ, തമാശക്ക് അവിടെ വെച്ച് ഒരു ജ്യോതിഷിയോട് സംസാരിക്കുന്നു. ‘You are back in India for a good shaking. Here you will dance with death and be reborn' എന്ന് ജ്യോതിഷി. ‘ഓ എന്നാ ശരി, പിന്നെക്കാണാം’ന്നും പറഞ്ഞ് പോയ സാറ പിന്നെ അപ്പോളോ ആശുപത്രിയില്‍ മരണത്തോട് മല്ലിട്ട് മൂന്നാഴ്ച കഴിയുന്നു. അവിടെ നിന്നാണ് സാറയുടെ ദൈവത്തെ തേടിയുള്ള യാത്രകള്‍ ആരംഭിക്കുന്നത്.
ബുദ്ധമതത്തെ അടുത്തറിയാന്‍ പുറം‌ലോകവുമായി ഒരു ബന്ധവുമില്ലാതെ പത്ത് ദിവസം, സിക്ക് മതത്തെ പറ്റി പഠിക്കാന്‍ സുവറ്ണ്ണക്ഷേത്രത്തില്‍ കുറച്ച് നാള്‍ , വേളാങ്കണ്ണിയില്‍ , ജൈനമതത്തിനെ അറിയാന്‍ ജൈനന്മാരുമായി കൂട്ട് എന്തിനേറെ പറയുന്നു, അമൃതാനന്ദമയി, സായിബാബ അങ്ങനെ ഒന്നും ഒഴിവാക്കുന്നില്ല അവര്‍ തന്റെ അന്വേഷണത്തില്‍. തികച്ചും രസകരമായിട്ടാണ്‍ എല്ലാം വിവരിച്ചിരിക്കുന്നത്. 18 അദ്ധ്യായങ്ങളിലായി പരന്നു കിടക്കുന്ന ആ അനുഭവങ്ങള്‍ വായിക്കേണ്ടത് തന്നെയാണ്‍!