Thursday, September 06, 2007

ഇതിഹാസപുരാണങ്ങളിലെ ചില കാണാപ്പുറങ്ങള്‍


ഇതിഹാസപുരാണങ്ങളിലെ ചില കാണാപ്പുറങ്ങള്‍ - Prof.സി ജി നായര്‍ മട്ടന്നൂര്‍

മാതൃഭൂമി പത്രത്തിലെ ‘പത്രാധിപര്‍ക്കുള്ള കത്തുകള്‍’ക്ക് മുകളിലായി സ്ഥിരമായി വരാറുണ്ടായിരുന്ന പുരണകഥകളെ കുറിച്ചുള്ള കോളത്തിന്റെ കര്‍ത്താവ് എന്ന നിലയിലാണ്‍ “പ്രൊഫസര്‍ സി ജി നായര്‍ മട്ടന്നൂരി‘നെ എനിക്ക് പരിചയം. മുന്‍പ് കേട്ട കഥകളാണെങ്കില്‍ കൂടി അതിന്‍ ഒരു പുതിയ അനുഭവമണ്ഡലം പ്രദാനം ചെയ്യുന്നതില്‍ ആ കോളം എന്നും വിജയിച്ചിരുന്നു. തിരുവനന്തപുരത്തെ കറന്റ് ബുക്സില്‍ ഒരിക്കല്‍ നടത്തിയ തിരച്ചിലിനിടയിലാണ്‍ അദ്ദേഹത്തിന്റെ ഈ പുസ്തകം ആകസ്മികമായി കൈയില്‍ കിട്ടിയത്.
രാമായണ-മഹാഭാരത-ഭാഗവത സംബന്ധികളായ 22 ലേഖനങ്ങളുടെ (പഠനങ്ങള്‍ എന്നു പറയുന്നതാവും കൂടുതല്‍ ശരി) സമാഹാരമാണ്‍ ഈ പുസ്തകം. ഇവ എല്ലാം തന്നെപല പ്രസിദ്ധീകരണങ്ങളിലായി മുന്നേ പ്രസിദ്ധീകരിച്ചവയുമാണ്‍. ഈ പുസ്തകത്തിന്റെ പ്രത്യേകത ആദ്യമേ അറിഞ്ഞിരിക്കേണ്ടതുണ്ട്. ഇതിഹാസ പുരാണങ്ങളില്‍ നമ്മള്‍ വായിച്ചറിഞ്ഞതും കേട്ടറിഞ്ഞതുമായ കഥകളില്‍ നമ്മള്‍ ശ്രദ്ധിച്ചിട്ടില്ലാത്ത ചില പരോക്ഷ തലങ്ങളെ തെളിവ് സഹിതം വായനക്കാരന്റെ മുന്നില്‍ അവതരിപ്പിക്കുകയാണ്‍ ഇത് ചെയ്യുന്നത്. ഉദാ: സീതയുടെ അതീവമായ ആത്മഹത്യാ പ്രവണത. സീതയുടെ അഗ്നിപ്രവേശമല്ല ഇവിടെ ഉദാഹരണമായി കാട്ടുന്നത് എന്നും പറയട്ടെ. വേറെ ഒരുപാട് സന്ദര്‍ഭങ്ങളില്‍ സീതയുടേത് തന്നെ സംഭാഷണങ്ങളും പ്രവൃത്തികളുമാണ്‍ ഇവിടെ ആധാരം!

ചുരുക്കത്തില്‍ ഒരു തിരിച്ചറിവിന്റെ വായനയാണ്‍ ഈ പുസ്തകം നമുക്ക് നല്‍കുന്നത്.
വാത്മീകി രാമായണത്തില്‍ ശ്രീരാമനെ ഒരു അവതാരപുരുഷനുപകരം വെറും സധാരണ മനുഷ്യനായിട്ടാണ്‍ ചിത്രീകരിച്ചിരിക്കുന്നത് എന്ന വിവാദത്തിനുള്ള മറുപടിയാണ്‍ ‘അദ്ധ്യാത്മികദര്‍ശന വാത്മീകിരാമായണത്തില്‍‘ എന്ന ഒന്നാമധ്യായം.
ചില രാമായണപ്രശ്നങ്ങള്‍ എന്ന രണ്ടാമദ്ധ്യായം വളരെ രസകരമാണ്‍. എന്തുകൊണ്ടാണ്‍ കര്‍ക്കടകമാസത്തില്‍ രാമായണം വായിക്കുന്നത്? അതും കേരളത്തില്‍ മാത്രം?! എന്തുകൊണ്ടാണ്‍ രാമന്‍ 14 വര്‍ഷത്തെ വനവാസം തന്നെ വേണമെന്ന് കൈകേയി നിരബന്ധം പിടിച്ചത്? എല്ലാമുപേക്ഷിച്ച് കാട്ടിലേക്ക് പോയ രാമന്‍ എങ്ങിനെയാണ്‍ ദിവ്യമായ ഹേമഭൂഷിത പാദുകങ്ങള്‍ ഭരതന്‍ കൊടുക്കുന്നത്? ഈ വക ചോദ്യങ്ങളുടെ ഉത്തരങ്ങളും അപഗ്രഥനവുമാണ്‍ രണ്ടാം അധ്യായം.
ഇതുപോലെ 22 അദ്ധ്യായങ്ങളുണ്ട് ഇതില്‍ (ഞാന്‍ കൂടുതല്‍ പറഞ്ഞാല്‍ നിങ്ങള്‍ക്ക് വായിക്കാന്‍ ഉള്ള മൂഡും കൂടി പോവും എന്ന് എനിക്ക് നന്നായറിയാം!)
കുംഭകര്‍ണ്ണന്‍, ഹനുമാന്‍, സീത, ഭാഗവത്തിലെ രാമന്‍,രന്തിദേവന്‍, അഹല്യ, ശല്യര്‍ തുടങ്ങി ഒരുപാട് കഥാപാത്രങ്ങളെ ഒരു പുതിയ വീക്ഷണകോണില്‍ കൂടി കാണാന്‍ ഈ പുസ്തകം നമ്മെ പഠിപ്പിക്കും.
കറന്റ് ബുക്സാണ്‍ ഈ പുസ്തകത്തിന്റെ പ്രസാധകര്‍. വില 55ക. 140 പേജ്

Saturday, September 01, 2007

ദ ആല്‍കെമിസ്റ്റ് - പൗലോ കൊയ്‌ലോ

40million കോപ്പികള്‍ വിറ്റഴിഞ്ഞ , പുസ്തക ചരിത്രത്തില്‍ ‘Evertime Hit‘ കളിലൊന്നാണ്‍ ‘ദ ആല്‍കെമിസ്റ്റ്‘ എന്ന പുസ്തകം. ബ്രസീലിയന്‍ സാഹിത്യകാരനായ ‘പൗലോ കൊയ്‌ലോ‘യാണ്‍ ഈ അസാമാന്യ കഥയുടെ കര്‍ത്താവ്.
സ്വപ്നങ്ങളും പ്രതിരൂപങ്ങളും ശകുനങ്ങളും മറ്റും വായനക്കാരനെ കുറച്ച് ദിവസത്തേക്ക് മുള്‍മുനയില്‍ നിര്‍ത്തിക്കുന്ന ഒന്നാണ്‍ ദ ആലെക്മിസ്റ്റ്. സാഹസികതയും സംഘര്‍ഷനിര്‍ഭരവുമായ ഒരുപാട് സന്ദര്‍ഭങ്ങള്‍ ഈ പുസ്തകത്തെ മഹത്തരമാക്കുന്നു.

കഥയുടെ ചുരുക്കം പറഞ്ഞ് നിങ്ങളെ ബോറടിപ്പിക്കണം എന്ന് എനിക്ക് അസാരം ആഗ്രഹമുണ്ട്. എന്നാലും ഇപ്പഴത്തേക്ക് വേണ്ടാന്ന് വെക്കുന്നു! ചുരുക്കം കേള്‍ക്കേണ്ടവര്‍ക്ക് ഇവിടെ വായിക്കാം Wiki on The Alchemist.

എന്നാലും രണ്ട് വാക്ക്:
വ്യക്തമല്ലാത്ത ഒരു കാലഘട്ടത്തിലും സ്ഥലത്തുമായാണ്‍ ഈ കഥ നടക്കുന്നത്. സാന്റിയാഗോ എന്ന ചെറുപ്പക്കാരനാണ്‍ ഇതിലെ നായകന്‍. (ആദ്യത്തെ മൂന്നുനാല്‍ പേജ് കഴിഞ്ഞാല്‍ നായകനെ പരാമര്‍ശിക്കുന്നത് മുഴുവന്‍ ‘ബോയ്’‘ എന്നു മാത്രമാണ്‍). നല്ല വിദ്യാഭ്യാസം ഉണ്ടായിട്ടും, പല പല നാടുകള്‍ കാണണം എന്ന ഒറ്റ ആഗ്രഹത്തിന്റെ പുറത്ത്, ആട്ടിടയനായി കഴിയുകയാണ്‍ നായകന്‍. ഒരു രാത്രി സാന്റിയാഗോ ഒരു സ്വപ്നം കാണുന്നു. ഈജിപ്തിലെ പിരമിഡുകളില്‍ വെച്ച് വലിയ ഒരു നിധി താന്‍ കണ്ടെത്തുന്നു എന്നതായിരുന്നു ആ സ്വപ്നം. ഈ സ്വപ്നം വിശകലനം ചെയ്യുന്ന ജിപ്സി സ്ത്രീയും, ഒരു മിസ്റ്ററി പോലെ തന്റടുത്തെത്തുന്ന വൃദ്ധനും സ്വപ്നത്തില്‍ കണ്ട നിധി തേടാന്‍ സാന്റിയാഗോയെ പ്രേരിപ്പിക്കുന്നു. “To realize ones destiny is a person's only obligation" എന്നാണ്‍ സാലെമിലെ രാജാവ് എന്ന്സ്വയം പരിചയപ്പെടുത്തുന്ന വൃദ്ധന്‍, സാന്റിയാഗോയോട് പറയുന്നത്. പിന്നിടങ്ങോട്ട് തന്റെ Destiny തേടിയുള്ള അലച്ചിലിന്റെ കഥയാണ്‍ ആല്‍കെമിസ്റ്റ്.
അതിലളിതവും അതീവ മനോഹരവുമായ രീതിയിലാണ്‍ ഈ കഥ പറഞ്ഞിരിക്കുന്നത്. ഡാവിഞ്ചികോഡിന്റെ ആകസ്മികതയും ഒരു ദേശത്തിന്റെ കഥയുടെ ലാളിത്യവും ചേര്‍ന്നാല്‍ എങ്ങിനെയുണ്ടാവുമോ, അതാണ്‍ ആല്‍കെമിസ്റ്റ്!
Moral of the story ആയി ഗ്രന്ഥകാരന്‍ തന്നെ പറയുന്ന ഈ വാചകവും ശ്രദ്ധയര്‍ഹിക്കുന്നതാണ്‍
“ When you really want something to happen, the whole universe conspires so that your wish comes true“