Friday, April 11, 2008

ഫെയ്‌ന്‍‌മാനെ ഓര്‍ക്കുമ്പോള്‍...

“യേശുദാസ് മലയാള സിനിമാ പിന്നണി സംഗീതരംഗത്ത് വന്നത് കൊണ്ടുള്ള തകരാറ് എന്താന്നറിയോ തനിക്ക്?”
“എന്തു തകരാറ്? എനിക്കറിയില്ല”
“അങ്ങോര്‍ അവിടത്തന്നെ ഇരിക്കുന്നത് കൊണ്ട് കഴിവുള്ള കുറേ പേരെ ആരും കാണാതെ പോയി!“
ഉണ്ണി എന്തേലും പറഞ്ഞാല്‍ അതിനെ എതിര്‍ക്കാതിരിക്കുന്നതാണ്‍ ബുദ്ധി, കാരണം എതിര്‍ത്താല്‍ ബാക്കിയുള്ളോര്‍ക്ക് തലവേദന വരുന്നത് വരെ അവന്‍ കാറിക്കൊണ്ടിരിക്കും! എന്തായാലും പണ്ട് നടന്ന ഈ സംഭാഷണമാണ്‍ ഫെയ്‌ന്മാനെ പറ്റിയുള്ള “Surely You‘re Joking, Mr. Feynman" എന്ന പുസ്തകം വായിച്ചപ്പോള്‍ ഓര്‍മ്മ വന്നത്. Albert Einstein , Oppenheimer, Niels Bohr, തുടങ്ങിയ മഹാരഥന്മാര്‍ക്കിടയില്‍ അത്രയൊന്നും പേരെടുക്കാന്‍ പറ്റാതെ പോയ ചില അസാമാന്യ ധിഷണാ‍ശാലികളുണ്ട്. അതിലൊരാളാണ്‍ 1965 ല്‍ നോബല്‍ സമ്മാനം കിട്ടിയ Richard Phillips Feynman. സ്വയം ആഘോഷമാക്കി മാറ്റിയ ഫെയ്‌ന്‍‌മാന്റെ ജീവിതത്തിലെ ഓരോ നിമിഷവും വളരെ രസകരമാണ്‍. ജാഡയും പൊങ്ങച്ചവും ഒരിക്കലും വെച്ചുപൊറുപ്പിക്കാതിരുന്ന ഫെയ്‌ന്‌മാന്റെ [ അദ്ദേഹത്തിന്റെ സുഹൃത്തിന്റെ തന്നെ വാചകം കടമെടുത്ത് പറഞ്ഞാല്‍ ‘Zero Tolerance towards Pompousness- That's what Feynman is'] ജീവിതത്തിലെ ഒരു പാട് സംഭവങ്ങള്‍ , ഓര്‍മ്മക്കുറിപ്പ് പോലെ എഴുതിയതാണ്‍ “Surely You're Joking, Mr. Feynman!“ എന്ന പുസ്തകം.
സ്കൂള്‍ കാലഘട്ടത്തിലെ റേഡിയോ റിപ്പയര്‍ പരിപാടികളും‍ Los Alomos-ലെ അലമാരയുടെ പൂട്ടുകള്‍ crack ചെയ്യുന്നതും, topless bar ലെ സാഹസികതകളും എല്ലാം വളരെ വിശദമായി എഴുതിയിട്ടുള്ള ഈ പുസ്തകം ആസ്വദിച്ച് വായിക്കാവുന്ന ഒന്നാണ്‍. കലാകാരന്മാരെ പറ്റി തികച്ചും പുച്ഛമായിരുന്ന(കാരണം തനിക്ക് കല അറിയില്ലായിരുന്നു എന്ന് സമ്മതിക്കുന്ന), ഫെയ്ന്‍‌മാന്‍, ഒരു പന്തയത്തിന്റെ പുറത്ത് ചിത്രം വര പരിശീലിക്കുന്നതും പിന്നെ അതില്‍ പ്രശസ്തനാവുന്നതും വായിക്കേണ്ടുന്നവയാണ്‍.
‘ഒരു പ്രശ്നം നിങ്ങള്‍ക്ക്, ബാക്കിയുള്ളവര്‍ക്ക് മനസ്സിലാവുന്ന തരത്തില്‍ അവതരിപ്പിക്കാന്‍ പറ്റുന്നില്ല എങ്കില്‍ അതിന്റെ അര്‍ത്ഥം നിങ്ങള്‍ക്ക് ആ പ്രശ്നം അറിയില്ല എന്നത് തന്നെയാണ് ‘ എന്ന അദ്ദേഹത്തിന്റെ വാദം എല്ലാ സംഭവങ്ങളിലും തെളിഞ്ഞു കാണാം. ഫെയ്ന്‍‌മാനെ പരിചയപ്പെട്ടതു മുതല്‍ തന്റെ ഓരോ തിയറിയും പബ്ലിഷ് ചെയ്യുന്നതിനു മുന്‍പ് Niels Bohr, ഫെയ്‌ന്‍‌മാനുമായി നേരിട്ട് ചര്‍ച്ച ചെയ്യറുണ്ടായിരുന്നത്രേ. എന്താ ഇതിന്റെ കാരണം എന്ന് ഒരു കോണ്‍ഫ്രന്‍സില്‍ ആരോ ചോദിച്ചപ്പോള്‍ ബോറ് പറഞ്ഞത്രേ, ‘ഞാനെന്ത് പറഞ്ഞാലും ബാക്കിയുള്ളവരൊക്കെ, yes Sir എന്നേ പറയൂ. തെറ്റ് തെറ്റാണെന്ന് പറയാന്‍ ആകെ ഒരു ഫെയ്ന്‍‌മാനെ നമുക്കുള്ളൂ’ എന്ന്!
ഒരുപാട് രസകരമായ സംഭവങ്ങള്‍ വിവരിച്ചിട്ടുള്ള ഈ പുസ്തകം ഒരു ‘must read‘ വിഭാഗത്തില്‍ പെടുത്തേണ്ട ഒന്നാണ്‍!

Saturday, January 05, 2008

പി സായ്‌നാഥിന്റെ Everybody loves a good drought


‘ഇന്ത്യയെപറ്റി നിങ്ങളുടെ അഭിപ്രായം എന്താ’ന്ന് നിങ്ങളോട് ആരെങ്കിലും ചോദിച്ചിട്ടുണ്ടോ? അങ്ങനെ ഒരു ചോദ്യം നേരിടേണ്ടിവന്നാല്‍ നിങ്ങളുടെ മറുപടി എന്തായിരിക്കും എന്ന് ചിന്തിച്ചിട്ടുണ്ടോ? ഒന്ന് ചിന്തിച്ച് നോക്കൂ , അപ്പോഴറിയാം ഒരു ഉത്തരത്തിലും ഒതുങ്ങാത്ത ഒന്നാണ്‍ നമ്മുടെ രാജ്യം എന്നത്. മുഴുവന്‍ സമയവും മകുടിയൂതി പാമ്പിനെ കളിപ്പിക്കുന്ന ,ആകര്‍ഷകമായ നിറങ്ങളിലുള്ള തലക്കെട്ടും, കറപിടിച്ച പല്ലുകളുമായി ചിരിച്ച് കൊണ്ടിരിക്കുന്ന ഒരു ജനതയുടെ നാടായി, നമ്മുടെ നാടിനെ വിദേശങ്ങളില്‍ വില്‍ക്കാന്‍ വെക്കുന്ന ടൂറിസം വകുപ്പിനെ പറഞ്ഞാല്‍ മതിയല്ലോ..സായിപ്പന്മാരുടെ ഏകദേശധാരണ അതൊക്കെ തന്നെയാണ്‍!
ഇന്ത്യക്ക് തെറ്റുപറ്റുന്നതെവിടെയാണ്‍? നയ്‌പോള്‍ പറഞ്ഞത് പോലെ ഒരു ‘മുറിവേറ്റ സംസ്കാര‘മല്ല അത്. ഇന്‌വേഷനോ കാസ്റ്റ് സിസ്റ്റമോ അല്ല ഇന്ത്യയെ പിന്നോട്ട് വലിക്കുന്നത്. ഭരണത്തിലെ പിടിപ്പ്കേടുകള്‍ മാത്രമാണ്‍ അതിനു കാരണം. മാര്‍ക്ക് ടുളി പറഞ്ഞത് ഇന്ത്യയുടെ ഭരണവ്യവസ്ഥ ഡെമോക്രസിയല്ല, ക്ലെപ്റ്റോക്രസിയാണെന്നാണ്‍. സ്റ്റോക്ക് ഇന്‍ഡ്ക്സിലൂടെ മാത്രം ഇന്ത്യയെ അറിയാന്‍ ശ്രമിക്കുന്ന എന്നേപ്പോലുള്ള വിവരദ്വേഷികള്ക്ക് വേണ്ടി എഴുതപ്പെട്ട ഒരു പുസ്തകം വായിക്കാന്‍ ഇതിനിടെ അവസരമുണ്ടായി! ആ അനുഭവമാണ്‍ ഈ കുറിപ്പിനാധാരം.
മാഗ്‌സസെ അവാര്‍ഡ് നേടിയ പ്രശസ്തനായ റിപ്പോറ്ട്ടര്‍ പി.സായ്‌നാഥിന്റെ Everybody loves a good drought എന്ന പുസ്തകം വേറിട്ട് നില്‍ക്കുന്നത്, വായനക്കാറ്ക്ക് കണ്ണു മഞ്ഞളിക്കാതെ ഇന്ത്യയെ മനസിലാക്കിത്തരുന്നു എന്ന ഒറ്റകാരണത്താലാണ്‍. ആരുടെയും പക്ഷം പിടിക്കാതെ കൃത്യമായ കണക്കുകള്‍ നിരത്തി സായ്‌നാഥ് കാര്യങ്ങള്‍ പറയുമ്പോള്‍ പൊങ്ങച്ചത്തിന്റെ മൂടുപടം നമുക്ക് മാറ്റാതെ വയ്യ.

11 ഭാഗങ്ങളായി തിരിച്ച ഈ പുസ്തകത്തില്‍ ഓരോ ഭാഗങ്ങളും ഒരുപാട് മനുഷ്യജീവിതങ്ങളെ വരച്ചുകാട്ടുന്നു. വികസനത്തിന്റെ പേരില്‍ ആറുതവണ കുടിയിറക്കപ്പെട്ട, ബീഹാറിലെ ഒരു പറ്റം മനുഷ്യ ജീവികളുടെ ജീവിതം വിവരിക്കുമ്പോഴായാലും, 24 അദ്ധ്യാപകരുടെ ശമ്പളം കൃത്യമായി ട്രഷറിയില്‍ നിന്ന് പിന്‍‌വലിക്കപ്പെടുമ്പഴും സ്കൂളില്‍ ആകെയുള്ളത് നാല്‍ ആട്ടിങ്കുട്ടികള്‍ മാത്രമാണെന്ന് പറയുമ്പഴും സായ്‌നാഥ് തികച്ചും നിര്‍വികാരനാണ്‍. വ്യക്തമായ അടിസ്ഥാനമില്ലാതെ ഒരിടത്തും അദ്ദേഹം ഇടപെടുന്നില്ല.
ജനസംഖ്യയുടെ 8 ശതമാനം മാത്രമാണ്‍ ഇന്ത്യയില്‍ ആദിവാസികള്‍. എന്നാല്‍ വികസനത്തിന്റെ പേരില്‍ കുടിയിറക്കപ്പെടുന്നവരില്‍ പകുതിയോളം ഇവരാണ്‍ എന്നത് ഒരു ഞെട്ടിപ്പിക്കുന്ന വസ്തുതയല്ലേ. പാവപ്പെട്ടവനേയും ആദിവാസികളേയും കൊല്ലാക്കൊല ചെയ്ത് തിണ്ണമിടുക്ക് കാട്ടുകയാണ്‍ ഇന്ത്യ ഇന്ന്.
ഇന്ത്യാക്കാരനാണെങ്കില്‍ ഈ പുസ്തകം വായിച്ചിരിക്കണം എന്നു മാത്രമേ എനിക്ക് പറയാനുള്ളൂ!
ഈ പുസ്തകത്തെപ്പറ്റി രാജീവ് ചേലനാട്ട് എന്ന ബ്ലോഗര്‍, ഭംഗിയായി എഴുതിയ ഒരു പോസ്റ്റ് ഇതാ - പി.സായ്‌നാഥ്