Wednesday, June 29, 2016

Darkness Visible by William Styron

നല്ല പുസ്തകങ്ങൾ രണ്ട് തരത്തിലുണ്ട്. 

1. വായിക്കാൻ തുടങ്ങിയാൽ ഇത് തീരരുതേ എന്നാഗ്രഹിച്ചു പോകുന്നവ
2. ഓരോ വായന തീരുമ്പോഴും വീണ്ടും വീണ്ടും വായിക്കാൻ പ്രേരിപ്പിക്കുന്നവ

ഇതിൽ  വില്യം സ്റ്റൈറണിന്റെ Darkness Visible എന്ന ആത്മകഥാപരമായ ഗ്രന്ഥം രണ്ടാമത്തെ വിഭാഗത്തിൽ പെടും.

വിഷാദരോഗം അഥവാ Depression ഇന്ന് സർവസാധാരണമാണ്. അമേരിക്കയിൽ പത്തിലൊരാൾക്ക് വിഷാദരോഗം ഉണ്ടെന്നാണ് കണക്ക്. ബാക്കിയെല്ലാം പോലെ ഇന്ത്യയിലെ കാര്യത്തിനു ഒരു കൈയും കണക്കും ഇല്ലെങ്കിലും, തമിഴ്നാട്ടിൽ 2009 ൽ നടന്ന പഠനത്തിൽ 15% പേർക്ക്  വിഷാദരോഗം ഉണ്ടെന്നു കണ്ടെത്തിയിരുന്നു. സങ്കടകരമായ വസ്തുത എന്താണെന്നു വെച്ചാൽ ഇതിന് ചികിത്സ തേടുന്ന കാര്യം പോയിട്ട്, ഇത് ചികിത്സിക്കേണ്ട ഒരു രോഗമാണ് എന്നതു പോലും മിക്കവർക്കും അറിയില്ല എന്നതാണ്. തന്നെ  നാട്ടുകാര് ഒരു ഭ്രാന്തനായി ചിത്രീകരിക്കുമോ എന്ന പേടിയും ഉണ്ടെന്ന് തോന്നുന്നു. Psychotherapy യിലൂടെയും Antidepressant medication ലൂടെയും, 80% വിഷാദരോഗവും ചികിത്സിച്ച് മാറ്റാമെന്നിരിക്കെ, ഇതിനെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു എന്നാണു എന്റെ തോന്നൽ.

തിരിച്ച് പുസ്തകത്തിലേക്ക്:

ഭ്രാന്തിന്റെയോ, ആത്മഹത്യയുടെയോ വക്കിൽ കൊണ്ടെത്തിക്കുമായിരുന്ന  തന്റെ വിഷാദരോഗത്തെ പറ്റി  ഗ്രന്ഥകാരൻ, അന്യാദൃശമായ കൈയടക്കത്തിലും വാക് വിസ്മയത്തിലും  തുറന്നെഴുതുമ്പോൾ  വായനക്കാരൻ കൂടെ അങ്ങനെ ഒഴുകിപ്പോവുകയാണ്. 
പ്രശസ്തമായ Prix Mondial Cino Del Duca സമ്മാനം സ്വീകരിക്കാൻ പാരീസിൽ എത്തിയത് സ്റ്റൈറൺ വിവരിക്കുന്നുണ്ട്.  കടുത്ത Depression state ൽ ആ നല്ല നിമിഷങ്ങൾ ആസ്വദിക്കാൻ പറ്റാതെ വിഷമിക്കുന്ന സ്റ്റൈറൺ, ചടങ്ങിന്റെ സംഘാടകരെ വിഷമത്തിലാക്കിക്കൊണ്ട്, ഡിന്നറിൽ നിന്ന് ഒഴിവാകാൻ ശ്രമിക്കുന്നു. 25000$ ന്റെ പ്രൈസ് മണിയുടെ ചെക്ക്, കൈയിൽ കിട്ടി നിമിഷങ്ങൾക്കകം കളഞ്ഞുപോവുകയാണ് (ആരൊക്കെയോ കൂടി അത് പിന്നെ കണ്ടുപിടിച്ച് കൊടുക്കുന്നുണ്ട്!)
അൽബേർ കമ്യു, വിൻസെന്റ് വാങ് ഗോഗ്, വിർജീനിയ വുൾഫ്. സില്വിയ പ്ലാത്. ഹെമിംഗ്‌വേ,  അബ്രഹാം ലിങ്കൺ  എന്നിങ്ങനെ  പ്രശസ്തരായ പലർക്കും വിഷാദരോഗം ഉണ്ടായിരുന്നെന്നും, എന്തായിരിക്കാം കാരണം എന്ന്  വ്യക്തമായി ഉത്തരം കിട്ടാതെ ഗ്രന്ഥകാരൻ വിഷമിക്കുന്നു.  മദ്യപാനം പെട്ടെന്ന് നിർത്തിയതായിരിക്കാം തന്നെ ഈ സ്ഥിതിയിലേക്ക് എത്തിച്ചത് എന്ന് സ്റ്റൈറൺ സംശയിക്കുന്നു.
ആത്മഹത്യയുടെ വക്കോളമെത്തിയ അനുഭവത്തിൽ നിന്നു കൃത്യമായ ചികിത്സ കിട്ടിയത് കൊണ്ട് മാത്രം ജീവിതത്തിലേക്ക് തിരിച്ചു വരുന്ന  സ്റ്റൈറൺ ആ അനുഭവവും വർണ്ണിക്കുന്നുണ്ട് - അസാധാരണമായ വാൿചാതുരിയോടെ.

വർണ്ണിക്കാനാവാത്തതിനെ വർണ്ണിക്കുകയാണു സ്റ്റൈറൺ തന്റെ Darkness Visible എന്ന പുസ്സ്തകത്തിലൂടെ.

വെറുതെയല്ല പ്രൊ. എം കൃഷ്ണൻ നായർ തന്റെ സാഹിത്യവാരഫലത്തിൽ ഇങ്ങനെ എഴുതിയത് “ബോധമനസ്സിന്റെയും ഉപബോധമനസ്സിന്റെയും   മൃദലചലനങ്ങളെയും പ്രചണ്ഡചലനങ്ങളെയും കലാത്മകമായ രീതിയിൽ ആവിഷ്കരിക്കുന്ന ഈ ഗ്രന്ഥം വായനക്കാരെ പ്രകമ്പനം കൊള്ളിക്കും”

Darkness Visible by William Styron. Amazon Rs 665 for paper back & Rs 249.20 for Kindle Edition.

Sunday, February 14, 2016

നടവഴിയിലെ നേരുകൾ - ഷെമി

സെലെക്റ്റീവ് ആയി വായിക്കാൻ തുടങ്ങിയ കാലം മുതൽ കഥ, നോവൽ തുടങ്ങിയവയെ പരമാവധി മാറ്റിനിർത്താറുണ്ട്‌. വേറൊന്നും കൊണ്ടല്ല- അത്‌ കൈയിലെടുത്താൽ പിന്നെ വായിച്ച്‌ തീരുന്നതുവരെ മറ്റൊന്നും ചിന്തയിലുണ്ടാവില്ല എന്നതു തന്നെ.
ഇത്തവണ നാട്ടിൽ പോയപ്പോൾ കൈയിൽ കിട്ടിയതാണ്‌- നടവഴിയിലെ നേരുകൾ എന്ന പുസ്തകം. എഴുതിയത്‌ ഇന്നേവരെ കേട്ടിട്ടില്ലാത്ത 'ഷെമി' എന്ന എഴുത്തുകാരിയും. വാങ്ങാൻ ആദ്യം ഒന്ന് മടിച്ചു.
640 പേജുകൾ. നാല്‌ ദിവസം, അതും 12 മണിക്കൂർ ഓഫീസ്‌ കൊണ്ടുപോയതിനു ശേഷം മിച്ചം വന്ന സമയം, കൊണ്ട്‌ വായിച്ച്‌ തീർത്തു. അതിമനോഹരമായ പുസ്തകം.

കൊടും ദാരിദ്ര്യത്തിൽ ചിലവിട്ട തന്റെ ബാല്യത്തിന്‍റെ കയ്പേറിയ യാഥാര്‍ഥ്യങ്ങളും അനുഭവങ്ങളും ഒന്നും മറച്ചുവെക്കാതെ വിളിച്ചുപറയുന്നതാണ്‌ ആറു അദ്ധ്യായങ്ങളുള്ള ഈ പുസ്തകം.
വടക്കന്‍ മലബാറിലെ ദരിദ്ര മുസ്ലീം കുടുംബങ്ങളുടെ ഒരു നേര്‍ക്കാഴ്ച്ച. അതിനെക്കാളേറെ ഒന്നുമില്ലായ്മയിൽ നിന്ന് ജീവിതത്തിന്റെ വെല്ലുവിളികൾ ഒറ്റക്ക്‌ നേരിട്ട ഒരു പെൺകുട്ടിയുടെ കഥ. ആത്മകഥാപരമായ നോവൽ എന്ന് പുസ്തകത്തിന്റെ കവർചട്ടയിലെഴുതിയിരിക്കുന്നു. ഇതിൽ എത്രത്തോളം ഭാവനയാണെന്നെനിക്കറിയില്ല. 99 ശതമാനം ഭാവനയാണെങ്കിൽ പോലും, എനിക്കൊന്നും ചിന്തിക്കാൻ പറ്റാത്തത്രയും കഷ്ടപ്പാട്‌ ഈ കഥാകാരി അനുഭവിച്ചിരിക്കുന്നു.
വള്ളുവനാടൻ, തൃശ്ശൂർ, തിരുവനന്തപുരം ഭാഷകളിൽ(?) എഴുതപ്പെട്ട ഇഷ്ടം പോലെ പുസ്തകങ്ങൾ നമുക്കുണ്ട്. ആദ്യമായിട്ടായിരിക്കും ഒരു വടക്കൻ മലബാർ പ്രാതിനിധ്യം ഇതിൽ വരുന്നത്! :)
ഡിസി ബുക്സിലെ ആൾക്കാർക്ക്  കുറച്ച് കൂടി ഭംഗിയായി ഇത് എഡിറ്റ് ചെയ്യാമായിരുന്നു. അങ്ങനെ ചെയ്തിരുന്നെങ്കിൽ മലയാളത്തിനു ഒരു ക്ലാസ്സിക് കിട്ടിയേനേ!

'നടവഴിയിലെ നേരുകൾ' എന്ന ഈ പുസ്തകം വിറ്റ്‌ കിട്ടുന്ന പണം അനാഥർക്ക്‌ വേണ്ടിയാണ്‌ ചിലവിടുക എന്ന് ഷെമി പറയുന്നു.  തീർച്ചയായും വാങ്ങി വായിക്കൂ.

സംസ്മൃതി- പ്രശസ്ത ന്യൂറോളജി വിദഗ്ദന്റെ ലേഖനങ്ങൾ - ഡോ കെ രാജശേഖരൻ നായർ


തന്റെ ആത്മകഥക്ക് പേരിടുമ്പോൾ Prof S ഗുപ്തൻ നായർ സാറിന് , ഒറ്റ ആഗ്രഹമേ ഉണ്ടായിരുന്നുള്ളൂ എന്നൊരു തമാശ പറഞ്ഞുകേട്ടിരുന്നു. മദ്യപാനികളും സ്ഥലകാലബോധമില്ലാത്തവന്മാരും എന്റെ പുസ്തകത്തെ പറ്റി ഒരക്ഷരം മിണ്ടാൻ ഇടവരുത്തരുത്. അങ്ങിനെ ശ്രദ്ധിച്ച് ഇട്ട പേരാണ് - മനസാസ്മരാമി!! ശൂരനാട്ട് കുഞ്ഞൻപിള്ളയുടെ മകന് അങ്ങനെയൊരു ആഗ്രഹമുണ്ടായിരുന്നോ എന്നറിയില്ല. എന്തായാലും ഡോ കെ രാജശേഖരൻ നായർ തന്റെ ഓർമ്മക്കുറിപ്പുകൾക്കിട്ട പേര് അഞ്ചാറു തവണ പറയേണ്ടി വന്നു തെറ്റില്ലാതെ പറയാൻ. സംസ്മൃതി. 
പ്രശസ്...തരായ കുറെയേറെ ന്യൂറോളജി വിദഗ്ദന്മാരെ സൃഷ്ടിച്ചെടുത്ത നാടാണ് കേരളം. അതിലൊന്നാണ് ഡോ കെ രാജശേഖരൻ നായർ. അദ്ദേഹത്തിന്റെതായി മലയാളത്തിൽ മുൻപ് പ്രസിദ്ധീകരിച്ച പുസ്തകങ്ങളുടെ ഒരു തുടർച്ചയാണ് സംസ്മൃതി. രോഗങ്ങളും സർഗ്ഗാത്മകതയും, മനസ്സിന്റെ ബന്ധങ്ങളും ശൈഥില്യങ്ങളും, ഓർക്കാനുണ്ട് കുറേ ഓർമ്മകൾ എന്നിവയുടെ അതേ കെട്ടും മട്ടും! (ഇവയെല്ലാം വായിച്ചത് കൊണ്ട്, ഇപ്പം ഏത് സംഭവം ഏത് കൃതിയിലാണെന്നു പറയാൻ പറ്റാത്ത സ്ഥിതിയിലായി!).


അത് വരെ പ്രസിദ്ധീകരിച്ചിട്ടില്ലാത്ത ഒരു പറ്റം ലേഖനങ്ങളുടെ സമാഹാരം ഡിസി ബുക്സ് 2012 ൽ പ്രസിദ്ധീകരിച്ചു. സംസ്മൃതി- പ്രശസ്ത ന്യൂറോളജി വിദഗ്ദന്റെ ലേഖനങ്ങൾ, എന്ന പേരിൽ.
(രൂ: 120. ഡി സി ബുക്സ്, . 176 പേജ്, 17 അദ്ധ്യായങ്ങൾ)
കേരളത്തിലെ ചില ഭിഷഗ്വര ജീനിയസുകളെ പരിചയപ്പെടുത്തുകയാണ് ഈ കൃതിയിലൂടെ. അധികമാരും അറിയപ്പെടാതെ പോയവർ, അല്ലെങ്കിൽ പ്രശസ്തരുടെ അറിയപ്പെടാത്ത ജീവിതാനുഭവങ്ങൾ എന്നിവ ഇതിൽ വായിക്കാം. ഡോ. എം ജി സഹദേവൻ, ഡോ ജെ കെ വാര്യർ, ഡോ അനന്താചാരി, ഡോ ആർ കേശവൻ നായർ എന്നിവരെ പറ്റി ആദ്യമായിട്ടും, പ്രൊഫ കൃഷ്ണൻ നായർ, ഡോ ഭാസ്കരൻ നായർ തുടങ്ങിയവരെക്കുറിച്ച് പുതിയ വിവരങ്ങളും വായിച്ചറിയാൻ പറ്റി.

ഡോ കെ രാജശേഖരൻ നായരുടെ എഴുത്ത് നാടൻ ബേക്കറിയിൽ നിന്ന് കിട്ടുന്ന എരുവുള്ള മിക്സ്ചർ പോലെയാണ്. പല പല സാധനങ്ങളും ശരിക്കുള്ള അനുപാതത്തിൽ ചേർത്തിട്ടുണ്ടാവും അതിൽ. രോഗങ്ങളും അവയുടെ ചരിത്രവും, കല, സാഹിത്യം, നരവംശശാസ്ത്രം, ഭാഷാശാസ്ത്രം, ഫിലോസഫി എന്നിങ്ങനെ എല്ലാം ചേർന്ന ഒരു മിക്സ്ചർ! ഒരു നോവൽ വായിക്കുന്നത് പോലെ വായിച്ച് പോകാം!
വൈദ്യം, ജീവശാസ്ത്രം തുടങ്ങിയവയിൽ താത്പര്യമുള്ളവർക്ക് - Highly recommended!