Sunday, February 14, 2016

നടവഴിയിലെ നേരുകൾ - ഷെമി

സെലെക്റ്റീവ് ആയി വായിക്കാൻ തുടങ്ങിയ കാലം മുതൽ കഥ, നോവൽ തുടങ്ങിയവയെ പരമാവധി മാറ്റിനിർത്താറുണ്ട്‌. വേറൊന്നും കൊണ്ടല്ല- അത്‌ കൈയിലെടുത്താൽ പിന്നെ വായിച്ച്‌ തീരുന്നതുവരെ മറ്റൊന്നും ചിന്തയിലുണ്ടാവില്ല എന്നതു തന്നെ.
ഇത്തവണ നാട്ടിൽ പോയപ്പോൾ കൈയിൽ കിട്ടിയതാണ്‌- നടവഴിയിലെ നേരുകൾ എന്ന പുസ്തകം. എഴുതിയത്‌ ഇന്നേവരെ കേട്ടിട്ടില്ലാത്ത 'ഷെമി' എന്ന എഴുത്തുകാരിയും. വാങ്ങാൻ ആദ്യം ഒന്ന് മടിച്ചു.
640 പേജുകൾ. നാല്‌ ദിവസം, അതും 12 മണിക്കൂർ ഓഫീസ്‌ കൊണ്ടുപോയതിനു ശേഷം മിച്ചം വന്ന സമയം, കൊണ്ട്‌ വായിച്ച്‌ തീർത്തു. അതിമനോഹരമായ പുസ്തകം.

കൊടും ദാരിദ്ര്യത്തിൽ ചിലവിട്ട തന്റെ ബാല്യത്തിന്‍റെ കയ്പേറിയ യാഥാര്‍ഥ്യങ്ങളും അനുഭവങ്ങളും ഒന്നും മറച്ചുവെക്കാതെ വിളിച്ചുപറയുന്നതാണ്‌ ആറു അദ്ധ്യായങ്ങളുള്ള ഈ പുസ്തകം.
വടക്കന്‍ മലബാറിലെ ദരിദ്ര മുസ്ലീം കുടുംബങ്ങളുടെ ഒരു നേര്‍ക്കാഴ്ച്ച. അതിനെക്കാളേറെ ഒന്നുമില്ലായ്മയിൽ നിന്ന് ജീവിതത്തിന്റെ വെല്ലുവിളികൾ ഒറ്റക്ക്‌ നേരിട്ട ഒരു പെൺകുട്ടിയുടെ കഥ. ആത്മകഥാപരമായ നോവൽ എന്ന് പുസ്തകത്തിന്റെ കവർചട്ടയിലെഴുതിയിരിക്കുന്നു. ഇതിൽ എത്രത്തോളം ഭാവനയാണെന്നെനിക്കറിയില്ല. 99 ശതമാനം ഭാവനയാണെങ്കിൽ പോലും, എനിക്കൊന്നും ചിന്തിക്കാൻ പറ്റാത്തത്രയും കഷ്ടപ്പാട്‌ ഈ കഥാകാരി അനുഭവിച്ചിരിക്കുന്നു.
വള്ളുവനാടൻ, തൃശ്ശൂർ, തിരുവനന്തപുരം ഭാഷകളിൽ(?) എഴുതപ്പെട്ട ഇഷ്ടം പോലെ പുസ്തകങ്ങൾ നമുക്കുണ്ട്. ആദ്യമായിട്ടായിരിക്കും ഒരു വടക്കൻ മലബാർ പ്രാതിനിധ്യം ഇതിൽ വരുന്നത്! :)
ഡിസി ബുക്സിലെ ആൾക്കാർക്ക്  കുറച്ച് കൂടി ഭംഗിയായി ഇത് എഡിറ്റ് ചെയ്യാമായിരുന്നു. അങ്ങനെ ചെയ്തിരുന്നെങ്കിൽ മലയാളത്തിനു ഒരു ക്ലാസ്സിക് കിട്ടിയേനേ!

'നടവഴിയിലെ നേരുകൾ' എന്ന ഈ പുസ്തകം വിറ്റ്‌ കിട്ടുന്ന പണം അനാഥർക്ക്‌ വേണ്ടിയാണ്‌ ചിലവിടുക എന്ന് ഷെമി പറയുന്നു.  തീർച്ചയായും വാങ്ങി വായിക്കൂ.

സംസ്മൃതി- പ്രശസ്ത ന്യൂറോളജി വിദഗ്ദന്റെ ലേഖനങ്ങൾ - ഡോ കെ രാജശേഖരൻ നായർ


തന്റെ ആത്മകഥക്ക് പേരിടുമ്പോൾ Prof S ഗുപ്തൻ നായർ സാറിന് , ഒറ്റ ആഗ്രഹമേ ഉണ്ടായിരുന്നുള്ളൂ എന്നൊരു തമാശ പറഞ്ഞുകേട്ടിരുന്നു. മദ്യപാനികളും സ്ഥലകാലബോധമില്ലാത്തവന്മാരും എന്റെ പുസ്തകത്തെ പറ്റി ഒരക്ഷരം മിണ്ടാൻ ഇടവരുത്തരുത്. അങ്ങിനെ ശ്രദ്ധിച്ച് ഇട്ട പേരാണ് - മനസാസ്മരാമി!! ശൂരനാട്ട് കുഞ്ഞൻപിള്ളയുടെ മകന് അങ്ങനെയൊരു ആഗ്രഹമുണ്ടായിരുന്നോ എന്നറിയില്ല. എന്തായാലും ഡോ കെ രാജശേഖരൻ നായർ തന്റെ ഓർമ്മക്കുറിപ്പുകൾക്കിട്ട പേര് അഞ്ചാറു തവണ പറയേണ്ടി വന്നു തെറ്റില്ലാതെ പറയാൻ. സംസ്മൃതി. 
പ്രശസ്...തരായ കുറെയേറെ ന്യൂറോളജി വിദഗ്ദന്മാരെ സൃഷ്ടിച്ചെടുത്ത നാടാണ് കേരളം. അതിലൊന്നാണ് ഡോ കെ രാജശേഖരൻ നായർ. അദ്ദേഹത്തിന്റെതായി മലയാളത്തിൽ മുൻപ് പ്രസിദ്ധീകരിച്ച പുസ്തകങ്ങളുടെ ഒരു തുടർച്ചയാണ് സംസ്മൃതി. രോഗങ്ങളും സർഗ്ഗാത്മകതയും, മനസ്സിന്റെ ബന്ധങ്ങളും ശൈഥില്യങ്ങളും, ഓർക്കാനുണ്ട് കുറേ ഓർമ്മകൾ എന്നിവയുടെ അതേ കെട്ടും മട്ടും! (ഇവയെല്ലാം വായിച്ചത് കൊണ്ട്, ഇപ്പം ഏത് സംഭവം ഏത് കൃതിയിലാണെന്നു പറയാൻ പറ്റാത്ത സ്ഥിതിയിലായി!).


അത് വരെ പ്രസിദ്ധീകരിച്ചിട്ടില്ലാത്ത ഒരു പറ്റം ലേഖനങ്ങളുടെ സമാഹാരം ഡിസി ബുക്സ് 2012 ൽ പ്രസിദ്ധീകരിച്ചു. സംസ്മൃതി- പ്രശസ്ത ന്യൂറോളജി വിദഗ്ദന്റെ ലേഖനങ്ങൾ, എന്ന പേരിൽ.
(രൂ: 120. ഡി സി ബുക്സ്, . 176 പേജ്, 17 അദ്ധ്യായങ്ങൾ)
കേരളത്തിലെ ചില ഭിഷഗ്വര ജീനിയസുകളെ പരിചയപ്പെടുത്തുകയാണ് ഈ കൃതിയിലൂടെ. അധികമാരും അറിയപ്പെടാതെ പോയവർ, അല്ലെങ്കിൽ പ്രശസ്തരുടെ അറിയപ്പെടാത്ത ജീവിതാനുഭവങ്ങൾ എന്നിവ ഇതിൽ വായിക്കാം. ഡോ. എം ജി സഹദേവൻ, ഡോ ജെ കെ വാര്യർ, ഡോ അനന്താചാരി, ഡോ ആർ കേശവൻ നായർ എന്നിവരെ പറ്റി ആദ്യമായിട്ടും, പ്രൊഫ കൃഷ്ണൻ നായർ, ഡോ ഭാസ്കരൻ നായർ തുടങ്ങിയവരെക്കുറിച്ച് പുതിയ വിവരങ്ങളും വായിച്ചറിയാൻ പറ്റി.

ഡോ കെ രാജശേഖരൻ നായരുടെ എഴുത്ത് നാടൻ ബേക്കറിയിൽ നിന്ന് കിട്ടുന്ന എരുവുള്ള മിക്സ്ചർ പോലെയാണ്. പല പല സാധനങ്ങളും ശരിക്കുള്ള അനുപാതത്തിൽ ചേർത്തിട്ടുണ്ടാവും അതിൽ. രോഗങ്ങളും അവയുടെ ചരിത്രവും, കല, സാഹിത്യം, നരവംശശാസ്ത്രം, ഭാഷാശാസ്ത്രം, ഫിലോസഫി എന്നിങ്ങനെ എല്ലാം ചേർന്ന ഒരു മിക്സ്ചർ! ഒരു നോവൽ വായിക്കുന്നത് പോലെ വായിച്ച് പോകാം!
വൈദ്യം, ജീവശാസ്ത്രം തുടങ്ങിയവയിൽ താത്പര്യമുള്ളവർക്ക് - Highly recommended!