Thursday, April 12, 2018

How Democracies Die - Steven Levitsky and Daniel Ziblatt

മനുഷ്യ സമൂഹം ഇന്നേവരെ അനുവർത്തിച്ചതിൽ,  കൂട്ടത്തിൽ നല്ലത് എന്ന് പറയാവുന്ന ഭരണരീതി പാർലമെന്ററി ജനാധിപത്യം ആണെന്നാണ്  അഭിജ്ഞ മതം. എന്നാൽ ഈയടുത്ത കാലത്തായി  തീവ്ര വലതുപക്ഷചിന്തകളുടെയും സങ്കുചിതമായ ദേശീയവാദത്തിന്റെയും ചുവടുപിടിച്ച്, വാചകക്കസര്‍ത്തുകളിലൂടെ ജനവികാരം ഇളക്കി വിട്ട് അധികാരത്തിന്റെ തലപ്പത്ത് എത്തുന്നവരുടെ എണ്ണം കൂടുന്നതായി നമ്മൾ കാണുന്നു. റഷ്യ, വെനിസ്വേല, ടർക്കി, ഫിലിപ്പീൻസ്, ഇന്ത്യ, അമേരിക്ക… അങ്ങനെ എണ്ണിയാലോടുങ്ങാത്തത്രേം ഉദാഹരണങ്ങൾ. ജനാധിപത്യം മരിക്കുന്നതിന്റെ ആരംഭമാണോ ഈ സൂചനകൾ?
ഇതിന്റെ കാര്യകാരണങ്ങൾ വിശകലനം ചെയ്യുകയാണ് How Democracies Die എന്ന ഈ പുസ്തകം.

ഫാഷിസം, കമ്മ്യൂണിസം, പട്ടാള അട്ടിമറി ഇതൊക്കെയായിരുന്നു കഴിഞ്ഞ നൂറ്റാണ്ടിൽ  ജനാധിപത്യത്തിന്റെ കൊലയാളികൾ.  ഒരു കൂട്ടം ആയുധധാരികൾ രാത്രി ഭരണാധിപന്റെ കൊട്ടാരം വളയുന്നു, കൊട്ടാരം കത്തിക്കുന്നു, പ്രസിഡണ്ടിനെ/പ്രധാനമന്ത്രിയെ കുടുംബത്തോടടക്കം കൊല്ലുന്നു, ഭരണഘടന സസ്പെന്റ് ചെയ്യുന്നു- അങ്ങനെ അവിടെ ജനാധിപത്യം കശാപ്പ് ചെയ്യപ്പെടുന്നു. ചിലി, അർജന്റീന, ഇറ്റലി, ജർമ്മനി, സോവിയറ്റ് യൂണിയൻ, പോളണ്ട്, പാക്കിസ്ഥാൻ ഇവിടെയൊക്കെ സംഭവിച്ചത് ഉദാഹരണങ്ങളായി മുന്നിലുണ്ട്. എന്നാൽ ശീതയുദ്ധത്തിനുശേഷം തോക്കിൻകുഴലിലൂടെയുള്ള അട്ടിമറി അപൂർവമായി മാറി. പകരം, ജനാധിപത്യത്തിന്റെ കശാപ്പുകാർ ഇന്ന് ഉയർന്ന് വരുന്നത് ബാലറ്റ് പെട്ടിയിലൂടെ തന്നെയാണ്.  പോപ്പുലിസ്റ്റ്, ദേശീയവാദങ്ങളുയർത്തി  തിരഞ്ഞെടുപ്പിലൂടെ ജയിക്കുന്നവർ, ഭരണത്തിലിരുന്ന് ഇഞ്ചിഞ്ചായി ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്നു. നിയമമോ ഭരണഘടനയോ പരസ്യമായി ലംഘിക്കാത, തനിക്ക് വേണ്ടപ്പെട്ടവരെ സുപ്രീം കോടതി ജഡ്ജിമാരായി  നിയമിക്കുന്നതിലൂടെയും, ന്യൂസ് മീഡിയകളെ വിലക്കെടുക്കുന്നതിലൂടെയും ഒക്കെയായി മെല്ലെമെല്ലെയാണ് ഈ അട്ടിമറി നടക്കുന്നത്. പട്ടാള അട്ടിമറിപോലെയോ, അടിയന്തിരാവസ്ഥപ്രഖ്യാപനം പോലെയോ ഒരു “Moment of happening” ഇല്ലാ എന്നതുകൊണ്ട് ആരും ശ്രദ്ധിക്കാതെ ഈ ദ്രവിക്കൽ നടക്കുന്നു. ഇതിനെ എതിർക്കുന്നവർ രാജ്യദ്രോഹികളായും, പെരുപ്പിച്ച് പറഞ്ഞ് പേടി പരത്തുന്നവരായും ചിത്രീകരിക്കപ്പെടുന്നു. ഭരണത്തിന്റെ ഏതെങ്കിലും ഒരു നിമിഷത്തിൽ എന്തെങ്കിലും ഒരു കാരണം പറഞ്ഞ്, ഭരണം തീർത്തും ഒന്നോ രണ്ടോ ആളുടെ കൈപ്പിടിയിലാവുന്നു. 

ശകതമായ ഭരണഘടനയോ, സ്വതന്ത്രമായി ചിന്തിക്കുന്ന ഒരു ജനതയോ അല്ല ഒരിടത്തെ ജനാധിപത്യത്തിന്റെ ശക്തി. പ്രതിപക്ഷ ബഹുമാനത്തോടെ പ്രവർത്തിക്കുന്ന രാഷ്ട്രീയ പാർട്ടികളും  അതിലെ നേതാക്കളും ആണ് ജനാധിപത്യത്തെ നിലനിർത്തുന്നത്. അമേരിക്കയിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ അപചയമാണ്, ട്രമ്പ് എന്ന demagogue നെ പ്രസിഡണ്ടാക്കിയത് എന്ന് ഈ പുസ്തകം പറയുന്നു. ടർക്കിയിലെ ഉർദുഗാൻ, അർജന്റീനയിലെ പെറോൺ, ഫിലിപ്പീൻസിലെ മാർക്കോസ് തുടങ്ങി ഒരുപാട് ഏകാധിപതികളെക്കുറിച്ച് പരാമർശിക്കുന്നുണ്ട് പുസ്തകത്തിൽ. 


വളരെ ഭംഗിയായി, ചെറിയ ചെറിയ വാചകങ്ങളിലൂടെ ഒരു പാട് ചരിത്രം പറഞ്ഞ് തരുന്നു ഈ പുസ്തകം.