Tuesday, August 21, 2007

ഹോളി കൗ



‘Holy Cow!‘ പകുതി വായിച്ച് കഴിഞ്ഞപ്പോഴായിരുന്നു ഈ പോസ്റ്റ് ഇട്ടത്. അത് വായിച്ച ചിലര്‍ ഈ പുസ്തകത്തിനെപറ്റി ചോദിച്ചത് കണ്ടപ്പോള്‍ തോന്നിയതാണ്‍, വായിച്ച് തിര്‍ന്നാല്‍ അതിനെപറ്റി എഴുതണം എന്ന്.
ആദ്യം കൈമള്‍ അവര്‍കള്‍ - ‘ഹോളി കൗ‘ വായിച്ചപ്പോള്‍ എനിക്ക് തോന്നിയ സംഗതികളാണ്‍ ഞാന്‍ താഴെ കുറിച്ചിരിക്കുന്നത്. നിങ്ങള്‍ക്ക് വേണംന്ന് തോന്നുന്നുണ്ടെകില്‍ പുസ്തകം വാങ്ങാം വായിക്കാം. ഇഷ്ടപ്പെട്ടില്ലെങ്കില്‍ എന്നെ തെറി വിളിക്കരുത്! :)

ആദ്യം ഗ്രന്ഥകാരിയെപറ്റി. സാറാ മക്‍ഡൊണാള്‍ഡ് ജനിച്ചതും വളര്‍ന്നതും സിഡ്നിയില്‍. പഠിച്ചത് സൈക്കോളജി. തികഞ്ഞ നിരീശ്വരവാദി. Triple J എന്ന ആസ്ത്രേല്യന്‍ റേഡിയോ സ്റ്റേഷനില്‍ കുറെ കാലം ജോലി ചെയ്തു. പ്രത്യേകിച്ച് യാതൊരു ലക്ഷ്യബോധവുമില്ലാതെ കുറച്ച് കാലം മുന്‍പ് ഇന്ത്യയില്‍ വന്നിരുന്നു. വളരെ മോശം അഭിപ്രായമാണ്‍ ആ സന്ദര്‍ശനം അവര്‍ക്ക് ഇന്ത്യയെപറ്റി നല്‍കിയത്. ഇനി ഇങ്ങോട്ടില്ല എന്ന് കരുതി തിരിച്ച് പോയ സാറായ്ക്ക് പിന്നീട് വീണ്ടും ഇന്ത്യയിലേക്ക് വരേണ്ടി വരുന്നു. ഇത്തവണ തന്റെ കാമുകന്‍ (പുസ്തകത്തിന്റെ പകുതി വഴിക്ക് കാമുകന്‍, ഭര്‍ത്താവായി മാറപ്പെടുന്നു!) സ്ഥലം മാറ്റം കിട്ടി ഇന്ത്യയിലേക്ക് വരേണ്ടി വന്നത് കാരണം, പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാതെ സാറായും ഇന്ത്യയിലേക്കെത്തുന്നു. ഏകദേശം ഒരു വറ്ഷക്കാലം ഇന്ത്യയിലങ്ങോളമിങ്ങോളം സഞ്ചരിക്കുന്ന അവര്‍ കണ്ട ഇന്ത്യയാണ്‍ ഇതിലെ പ്രതിപാദ്യവിഷയം.
18 അദ്ധ്യായങ്ങളാണ്‍ ഈ പുസ്തകത്തിന്. ഒറ്റ ഇരുപ്പിന്‍ വായിച്ച് തീര്‍ക്കാന്‍ തോന്നുന്നത്ര ലളിതവും സുന്ദരവും ആയ എഴുത്ത്. എല്ലാറ്റിനെയും തുറന്ന മനസ്സോടെ നോക്കിക്കാണുന്ന ഒരാള്‍ക്കേ ഇന്ത്യയെ മനസ്സിലാക്കാനും അതിന്റെ ഭംഗി കണ്ടെത്താനും കഴിയൂ എന്ന സത്യം ഈ പുസ്തകം വായിച്ചാല്‍ മനസ്സിലാകും.
മകുടിയൂതുന്ന പാമ്പാട്ടിയെക്കാണിച്ച് ടൂറിസത്തിന്‍ ആളെക്കൂട്ടുന്ന ഏജന്‍സികള്‍ തൊട്ട്, ‘സനാതന ഭാരത സം‌സ്കാരം’ന്നൊക്കെ പറഞ്ഞ് ആളെ പറ്റിക്കുന്ന NRI സ്വാമിമാര്‍ വരെ കളങ്കപ്പെടുത്തിയ ഒരു നാടാണ്‍ നമ്മുടേത്. പുറത്ത് നിന്നും വരുന്ന ഒരാള്‍ക്ക് ഇന്ത്യയെ പറ്റി തെറ്റിദ്ധാരണ ഇല്ലെങ്കില്‍ അതൊരത്ഭുതമായിരിക്കും! അപ്പോള്‍ അതിനെ പറ്റി ഒരു മിഥ്യാധാരണയും ഇല്ലാതെ ഇന്ത്യയിലെത്തിയ ഗ്രന്ഥകാരി ഇന്ത്യയിലെ ഒരോ മതത്തിനെയും മനസ്സിലാക്കാന്‍ ശ്രമിക്കുകയാണിവിടെ. കൂടെ ആള്‍ദൈവങ്ങളെയും ഒഴിവാക്കുന്നില്ല!
‘വാഹനങ്ങളുടെ പുറകില്‍ ‘Baby on board', Jesus saves' എന്നൊക്കെ എഴുതിവെച്ചത് കണ്ടിട്ടുണ്ട്. ഇതെന്താ ഇവിടെ എല്ലാ വാഹനങ്ങളുടെയും പുറകില്‍ ‘HORN PLEASE' എന്നെഴുതിയിരിക്കുന്നത് എന്ന് അത്ഭുതപ്പെട്ടുകൊണ്ടാണ്‍ സാറ ഋഷികേശിലെത്തുന്നത്. നിരീശ്വരവാദിയായ സാറ, തമാശക്ക് അവിടെ വെച്ച് ഒരു ജ്യോതിഷിയോട് സംസാരിക്കുന്നു. ‘You are back in India for a good shaking. Here you will dance with death and be reborn' എന്ന് ജ്യോതിഷി. ‘ഓ എന്നാ ശരി, പിന്നെക്കാണാം’ന്നും പറഞ്ഞ് പോയ സാറ പിന്നെ അപ്പോളോ ആശുപത്രിയില്‍ മരണത്തോട് മല്ലിട്ട് മൂന്നാഴ്ച കഴിയുന്നു. അവിടെ നിന്നാണ് സാറയുടെ ദൈവത്തെ തേടിയുള്ള യാത്രകള്‍ ആരംഭിക്കുന്നത്.
ബുദ്ധമതത്തെ അടുത്തറിയാന്‍ പുറം‌ലോകവുമായി ഒരു ബന്ധവുമില്ലാതെ പത്ത് ദിവസം, സിക്ക് മതത്തെ പറ്റി പഠിക്കാന്‍ സുവറ്ണ്ണക്ഷേത്രത്തില്‍ കുറച്ച് നാള്‍ , വേളാങ്കണ്ണിയില്‍ , ജൈനമതത്തിനെ അറിയാന്‍ ജൈനന്മാരുമായി കൂട്ട് എന്തിനേറെ പറയുന്നു, അമൃതാനന്ദമയി, സായിബാബ അങ്ങനെ ഒന്നും ഒഴിവാക്കുന്നില്ല അവര്‍ തന്റെ അന്വേഷണത്തില്‍. തികച്ചും രസകരമായിട്ടാണ്‍ എല്ലാം വിവരിച്ചിരിക്കുന്നത്. 18 അദ്ധ്യായങ്ങളിലായി പരന്നു കിടക്കുന്ന ആ അനുഭവങ്ങള്‍ വായിക്കേണ്ടത് തന്നെയാണ്‍!

Sunday, December 24, 2006

നീയൊരു സ്വാര്‍ത്ഥിയാവുക - സി ജി ശാന്തകുമാര്‍

വ്യക്തിവികാസത്തെക്കുറിച്ച് ഇംഗ്ലീഷ് ഭാഷയില്‍ എണ്ണമില്ലാത്തത്ര പുസ്തകങ്ങളാണുള്ളത്. ഏത് പുസ്തകക്കടയില്‍ പോയാലും ഒരു വലിയ സെക്ഷന്‍ മുഴുവന്‍ വ്യക്തിത്വവികാസത്തെക്കുറിച്ചുള്ള പുസ്തകങ്ങളായിരിക്കും. എന്നാലിതേ സമയം നമ്മുടെ കൊച്ചുകേരളത്തിലെ ഏതു പുസ്തകക്കടയിലും കയറി നോക്കൂ, ഈ വിഷയത്തില്‍ ഒരു മലയാള പുസ്തകം കണ്ടെടുക്കാന്‍ വലിയ പാടായിരിക്കും (വിവര്‍ത്തനം ചെയ്ത പുസ്തകങ്ങളെ ഞാന്‍ തല്‍ക്കാലം ഒഴിവാക്കുന്നു). മലയാളിക്ക് എന്തുകൊണ്ടാണ്‍ ഈ വിഷയത്തില്‍ താല്പര്യമില്ലാതെ പോയത്? അവന്റെ പൊങ്ങച്ചം അവനെ ഇതുപോലുള്ള പുസ്തകങ്ങളില്‍ നിന്ന് അകറ്റി നിര്‍ത്തുകയാണോ? ഈ പോസ്റ്റിന്റെ വിഷയം തല്‍ക്കാലം അതല്ലാത്തതുകൊണ്ട് അതവിടെ നില്‍ക്കട്ടെ!
കഴിഞ്ഞ ക്രിസ്തുമസ് അവധിക്കാലത്ത് നാട്ടില്‍ പോയപ്പോഴാണ്‍ “നീയൊരു സ്വാര്‍ത്ഥിയാവുക” എന്ന പുസ്തകം കൈയില്‍ കിട്ടുന്നത്. ബസ്‌സ്റ്റാന്ഡിനു സമീപത്തെ വഴിയോരക്കടയില്‍ നിന്ന് ഈ പുസ്തകം കണ്ടപ്പോള്‍, ആ പേരിന്റെ കൌതുകം കൊണ്ടാണ്‍ ഈ പുസ്തകം വാങ്ങിയത്. 180 പേജുള്ള ഈ ചെറിയ പുസ്തകം അതിന്‍റ്റെ ഉള്ളടക്കതിന്റെ സത്തയുടെ കാര്യത്തില്‍ സമാനവിഷയത്തില്‍ മറ്റേത് ഗ്രന്ഥത്തിനേക്കാളും മേലെ നില്ക്കുന്നു.
12 അദ്ധ്യായങ്ങളായി തിരിച്ച്, വളരെ ലളിതമായി സംഗതികളെ വിവരിക്കുന്ന ഈ പുസ്തകം ഓരോ മലയാളിയും അവശ്യം വായിച്ചിരിക്കേണ്ടതാണ്‍. നാട്ടിന്‍പുറത്തെ ഒരു പൊതുപ്രവര്‍ത്തകനും രസികനായ ഒരു ഡോകറ്ററും തമ്മില്‍ നടക്കുന്ന സംഭാഷണത്തിന്റെ രീതിയിലാണ്‍ പുസ്തകം മുന്നോട്ട് പോകുന്നത്. രസകരമായ ചില അനുഭവക്കുറിപ്പുകള്‍ പുസ്തകത്തെ കൈയില്‍ നിന്ന് താഴെവെക്കാന്‍ സമ്മതിക്കില്ല!
Make your next 5 year plan, Follow principle ന്നൊക്കെപറയാന്‍ വളരെ എളുപ്പമാണ്‍. ഇതുപോലുള്ള Abstract സങ്കല്പങ്ങളെയല്ല ഈ പുസ്തകത്തില്‍ കാണുക. ജീവിതത്തില്‍ നമുക്ക് വളരെ ലളിതമായി അനുവര്‍ത്തിക്കാന്‍ പറ്റുന്ന ചില ചെറിയ കാര്യങ്ങള്‍ മാത്രമേ ഇതില്‍ പ്രതിപാദിച്ചിട്ടൂള്ളൂ. ഇതാ ഒരു ഉദാഹരണം:-

‘വകതിരിവിന്റെ പിന്‍ബലമില്ലാത്ത ത്യാഗം, ത്യാഗിയെ മാത്രമല്ല നശിപ്പിക്കുക,
അയാള്‍ ആര്‍ക്കു വേണ്ടി ത്യാഗം ചെയ്യുന്നുവോ, അവരെയും കൂടി നശിപ്പിക്കും’

“അവനവന്റെ ശരീരത്തിനും മനസ്സിനും കോട്ടംതട്ടുന്ന വിധത്തില്‍
ആര്‍ക്കുവേണ്ടിയാണോ നാം ത്യാഗം അനുഷ്ഠിക്കുന്നത് അവരായിരിക്കും നമ്മെ ആദ്യം
അവഗണിക്കുന്നത്”
100രൂപ വിലവരുന്ന ഈ പുസ്തകം വിപണിയിലെത്തിച്ചത് ഗ്രീന്‍ ബുക്സാണ്‍.

Thursday, December 21, 2006

നഷ്ടജാതകം - പുനത്തില്‍ കുഞ്ഞബ്ദുള്ള

‘സ്മാരകശിലകളും’,‘മരുന്നും’ സൃഷ്ടിച്ച പുനത്തില്‍ കുഞ്ഞബ്ദുള്ള, ആത്മകഥ എഴുതുന്നു എന്നുകേട്ടപ്പോള്‍ ആദ്യം ഒരു ആശ്ചര്യമായിരുന്നു തോന്നിയത്. അദ്ദേഹത്തിന്റെ എല്ലാ കഥകളിലും ഒരു ആത്മാംശം ഉണ്ടെന്ന് മുമ്പേ തോന്നിയിരുന്നു. ഇനി യഥാര്‍ത്ഥ ആത്മകഥ എഴുതുമ്പോള്‍, പണ്ട് പറഞ്ഞതെല്ലാം വെറും നുണക്കഥകളാണെന്ന് കഥാകൃത്തിന് പറയേണ്ടിവരുമോ എന്ന ഒരു ചിന്തയിലായിരുന്നു ഞാന്‍!


സ്വയം മഹാനാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ചെയ്യാവുന്ന അനേകം കുറുക്കുവഴികളിലൊന്നാണത്രേ സ്വന്തം ആത്മകഥ എഴുതുന്നത്. സാഹിത്യകാരന്മാര്‍ക്ക് ആത്മകഥ അവന്റെ സാഹിത്യസപര്യയുടെ കലാശക്കൊട്ടാണെന്നാണ് വെപ്പ്. എന്നാല്‍ കഠിനമായ ആശയദാരിദ്ര്യം കൊണ്ട് പൊറുതിമുട്ടുന്ന കഥാകാരന്മാര്‍ക്ക് ഒരു കച്ചിത്തുരുമ്പാണ് ആത്മകഥ എന്നറിയാന്‍ പുനത്തിലിന്റെ നഷ്ടജാതകം വായിക്കേണ്ടിവന്നു!

ഡിസി രവിയുടെ പ്രസാധകകുറിപ്പോടെ,ഡിസി ബുക്സ് പ്രസിദ്ധീകരിച്ചിരിക്കുന്ന ‘നഷ്ടജാതക’ത്തിന് 100 രൂപയാണ് വില. 230പുറങ്ങളില്‍ പതിനഞ്ച് അധ്യായങ്ങളിലായി പുനത്തില്‍ കുഞ്ഞബ്ദുള്ള തന്റെ ആത്മകഥ വിവരിക്കുന്നു. പുനത്തിലിന്റെ മുഖമുദ്രയായ, വിവരണത്തിലെ ലാളിത്യം നഷ്ടജാതകത്തിനെ മറ്റു സമകാലികനോവലുകളേക്കാള്‍ അല്പം മേലെ നിര്‍ത്തുന്നു എന്നത് സത്യം. പക്ഷേ കന്യാവനങ്ങളും മരുന്നും എഴുതിയ സാഹിത്യകാരനില്‍ നിന്ന് മലയാളി വായനക്കാര്‍ പ്രതീക്ഷിക്കുന്നത് അതുമാത്രമല്ലല്ലോ.

ഒരു ആത്മകഥക്ക് അത്യാവശ്യം വേണമെന്ന് എനിക്കു തോന്നിയിട്ടുള്ള ഒരു കാലാനുസൃത വിവരണം (chronological order) നഷ്ടജാതകത്തിനില്ല. തന്റെ ആദ്യരാത്രി വിവരിച്ചുകൊണ്ടു തുടങ്ങുന്ന ആദ്യ അധ്യായവും, തന്റെ അവിഹിതബന്ധത്തിന്റെ വിവരണം നടത്തുന്ന പതിഞ്ചാം അധ്യായവും കൊണ്ട് എഴുത്തുകാരന്‍ ഉദ്ദേശിച്ചതെന്താണെന്ന് മനസ്സിലായില്ല. പക്ഷെ ഇതിനു രണ്ടിനുമിടയില്പെട്ട് ശ്വാസം മുട്ടുന്ന കുറെ ജല്പനങ്ങളായി മാറുകയാണ് മലയാളത്തിന്റെ ഈ പ്രസിദ്ധ സാഹിത്യകാരന്റെ ആത്മകഥ. മുന്‍പെഴുതിയ കഥകളില്‍ ചേര്‍ക്കാന്‍ മാത്രം ഗുണമില്ലാന്നു കരുതി വെട്ടിക്കളഞ്ഞതോ വിട്ടുകളഞ്ഞതോ ആയ ഭാഗങ്ങളൊക്കെ ത്ട്ടിക്കൂട്ടി ഉണ്ടാക്കിയ ഒരു കൊളാഷാണ് എന്നു മാത്രം പറഞ്ഞ് നിര്‍ത്തുന്നു!!

വാല്‍ക്കഷ്ണം: നഷ്ടജാതകം എന്നപുസ്തകം ആദ്യം കണ്ടപ്പോള്‍ ഒരു സംശയം - “എന്തായിത്, പുനത്തിലിന്റെ ആത്മകഥക്കെന്താ നൂറുരൂപയേ വിലയുള്ളോ?”. പുസ്തകം വായിച്ചുതീരുമ്പഴേക്ക് ആ ചോദ്യത്തിന്റെ ഉത്തരം കിട്ടി!