Wednesday, June 29, 2016

Darkness Visible by William Styron

നല്ല പുസ്തകങ്ങൾ രണ്ട് തരത്തിലുണ്ട്. 

1. വായിക്കാൻ തുടങ്ങിയാൽ ഇത് തീരരുതേ എന്നാഗ്രഹിച്ചു പോകുന്നവ
2. ഓരോ വായന തീരുമ്പോഴും വീണ്ടും വീണ്ടും വായിക്കാൻ പ്രേരിപ്പിക്കുന്നവ

ഇതിൽ  വില്യം സ്റ്റൈറണിന്റെ Darkness Visible എന്ന ആത്മകഥാപരമായ ഗ്രന്ഥം രണ്ടാമത്തെ വിഭാഗത്തിൽ പെടും.

വിഷാദരോഗം അഥവാ Depression ഇന്ന് സർവസാധാരണമാണ്. അമേരിക്കയിൽ പത്തിലൊരാൾക്ക് വിഷാദരോഗം ഉണ്ടെന്നാണ് കണക്ക്. ബാക്കിയെല്ലാം പോലെ ഇന്ത്യയിലെ കാര്യത്തിനു ഒരു കൈയും കണക്കും ഇല്ലെങ്കിലും, തമിഴ്നാട്ടിൽ 2009 ൽ നടന്ന പഠനത്തിൽ 15% പേർക്ക്  വിഷാദരോഗം ഉണ്ടെന്നു കണ്ടെത്തിയിരുന്നു. സങ്കടകരമായ വസ്തുത എന്താണെന്നു വെച്ചാൽ ഇതിന് ചികിത്സ തേടുന്ന കാര്യം പോയിട്ട്, ഇത് ചികിത്സിക്കേണ്ട ഒരു രോഗമാണ് എന്നതു പോലും മിക്കവർക്കും അറിയില്ല എന്നതാണ്. തന്നെ  നാട്ടുകാര് ഒരു ഭ്രാന്തനായി ചിത്രീകരിക്കുമോ എന്ന പേടിയും ഉണ്ടെന്ന് തോന്നുന്നു. Psychotherapy യിലൂടെയും Antidepressant medication ലൂടെയും, 80% വിഷാദരോഗവും ചികിത്സിച്ച് മാറ്റാമെന്നിരിക്കെ, ഇതിനെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു എന്നാണു എന്റെ തോന്നൽ.

തിരിച്ച് പുസ്തകത്തിലേക്ക്:

ഭ്രാന്തിന്റെയോ, ആത്മഹത്യയുടെയോ വക്കിൽ കൊണ്ടെത്തിക്കുമായിരുന്ന  തന്റെ വിഷാദരോഗത്തെ പറ്റി  ഗ്രന്ഥകാരൻ, അന്യാദൃശമായ കൈയടക്കത്തിലും വാക് വിസ്മയത്തിലും  തുറന്നെഴുതുമ്പോൾ  വായനക്കാരൻ കൂടെ അങ്ങനെ ഒഴുകിപ്പോവുകയാണ്. 
പ്രശസ്തമായ Prix Mondial Cino Del Duca സമ്മാനം സ്വീകരിക്കാൻ പാരീസിൽ എത്തിയത് സ്റ്റൈറൺ വിവരിക്കുന്നുണ്ട്.  കടുത്ത Depression state ൽ ആ നല്ല നിമിഷങ്ങൾ ആസ്വദിക്കാൻ പറ്റാതെ വിഷമിക്കുന്ന സ്റ്റൈറൺ, ചടങ്ങിന്റെ സംഘാടകരെ വിഷമത്തിലാക്കിക്കൊണ്ട്, ഡിന്നറിൽ നിന്ന് ഒഴിവാകാൻ ശ്രമിക്കുന്നു. 25000$ ന്റെ പ്രൈസ് മണിയുടെ ചെക്ക്, കൈയിൽ കിട്ടി നിമിഷങ്ങൾക്കകം കളഞ്ഞുപോവുകയാണ് (ആരൊക്കെയോ കൂടി അത് പിന്നെ കണ്ടുപിടിച്ച് കൊടുക്കുന്നുണ്ട്!)
അൽബേർ കമ്യു, വിൻസെന്റ് വാങ് ഗോഗ്, വിർജീനിയ വുൾഫ്. സില്വിയ പ്ലാത്. ഹെമിംഗ്‌വേ,  അബ്രഹാം ലിങ്കൺ  എന്നിങ്ങനെ  പ്രശസ്തരായ പലർക്കും വിഷാദരോഗം ഉണ്ടായിരുന്നെന്നും, എന്തായിരിക്കാം കാരണം എന്ന്  വ്യക്തമായി ഉത്തരം കിട്ടാതെ ഗ്രന്ഥകാരൻ വിഷമിക്കുന്നു.  മദ്യപാനം പെട്ടെന്ന് നിർത്തിയതായിരിക്കാം തന്നെ ഈ സ്ഥിതിയിലേക്ക് എത്തിച്ചത് എന്ന് സ്റ്റൈറൺ സംശയിക്കുന്നു.
ആത്മഹത്യയുടെ വക്കോളമെത്തിയ അനുഭവത്തിൽ നിന്നു കൃത്യമായ ചികിത്സ കിട്ടിയത് കൊണ്ട് മാത്രം ജീവിതത്തിലേക്ക് തിരിച്ചു വരുന്ന  സ്റ്റൈറൺ ആ അനുഭവവും വർണ്ണിക്കുന്നുണ്ട് - അസാധാരണമായ വാൿചാതുരിയോടെ.

വർണ്ണിക്കാനാവാത്തതിനെ വർണ്ണിക്കുകയാണു സ്റ്റൈറൺ തന്റെ Darkness Visible എന്ന പുസ്സ്തകത്തിലൂടെ.

വെറുതെയല്ല പ്രൊ. എം കൃഷ്ണൻ നായർ തന്റെ സാഹിത്യവാരഫലത്തിൽ ഇങ്ങനെ എഴുതിയത് “ബോധമനസ്സിന്റെയും ഉപബോധമനസ്സിന്റെയും   മൃദലചലനങ്ങളെയും പ്രചണ്ഡചലനങ്ങളെയും കലാത്മകമായ രീതിയിൽ ആവിഷ്കരിക്കുന്ന ഈ ഗ്രന്ഥം വായനക്കാരെ പ്രകമ്പനം കൊള്ളിക്കും”

Darkness Visible by William Styron. Amazon Rs 665 for paper back & Rs 249.20 for Kindle Edition.

Sunday, February 14, 2016

നടവഴിയിലെ നേരുകൾ - ഷെമി

സെലെക്റ്റീവ് ആയി വായിക്കാൻ തുടങ്ങിയ കാലം മുതൽ കഥ, നോവൽ തുടങ്ങിയവയെ പരമാവധി മാറ്റിനിർത്താറുണ്ട്‌. വേറൊന്നും കൊണ്ടല്ല- അത്‌ കൈയിലെടുത്താൽ പിന്നെ വായിച്ച്‌ തീരുന്നതുവരെ മറ്റൊന്നും ചിന്തയിലുണ്ടാവില്ല എന്നതു തന്നെ.
ഇത്തവണ നാട്ടിൽ പോയപ്പോൾ കൈയിൽ കിട്ടിയതാണ്‌- നടവഴിയിലെ നേരുകൾ എന്ന പുസ്തകം. എഴുതിയത്‌ ഇന്നേവരെ കേട്ടിട്ടില്ലാത്ത 'ഷെമി' എന്ന എഴുത്തുകാരിയും. വാങ്ങാൻ ആദ്യം ഒന്ന് മടിച്ചു.
640 പേജുകൾ. നാല്‌ ദിവസം, അതും 12 മണിക്കൂർ ഓഫീസ്‌ കൊണ്ടുപോയതിനു ശേഷം മിച്ചം വന്ന സമയം, കൊണ്ട്‌ വായിച്ച്‌ തീർത്തു. അതിമനോഹരമായ പുസ്തകം.

കൊടും ദാരിദ്ര്യത്തിൽ ചിലവിട്ട തന്റെ ബാല്യത്തിന്‍റെ കയ്പേറിയ യാഥാര്‍ഥ്യങ്ങളും അനുഭവങ്ങളും ഒന്നും മറച്ചുവെക്കാതെ വിളിച്ചുപറയുന്നതാണ്‌ ആറു അദ്ധ്യായങ്ങളുള്ള ഈ പുസ്തകം.
വടക്കന്‍ മലബാറിലെ ദരിദ്ര മുസ്ലീം കുടുംബങ്ങളുടെ ഒരു നേര്‍ക്കാഴ്ച്ച. അതിനെക്കാളേറെ ഒന്നുമില്ലായ്മയിൽ നിന്ന് ജീവിതത്തിന്റെ വെല്ലുവിളികൾ ഒറ്റക്ക്‌ നേരിട്ട ഒരു പെൺകുട്ടിയുടെ കഥ. ആത്മകഥാപരമായ നോവൽ എന്ന് പുസ്തകത്തിന്റെ കവർചട്ടയിലെഴുതിയിരിക്കുന്നു. ഇതിൽ എത്രത്തോളം ഭാവനയാണെന്നെനിക്കറിയില്ല. 99 ശതമാനം ഭാവനയാണെങ്കിൽ പോലും, എനിക്കൊന്നും ചിന്തിക്കാൻ പറ്റാത്തത്രയും കഷ്ടപ്പാട്‌ ഈ കഥാകാരി അനുഭവിച്ചിരിക്കുന്നു.
വള്ളുവനാടൻ, തൃശ്ശൂർ, തിരുവനന്തപുരം ഭാഷകളിൽ(?) എഴുതപ്പെട്ട ഇഷ്ടം പോലെ പുസ്തകങ്ങൾ നമുക്കുണ്ട്. ആദ്യമായിട്ടായിരിക്കും ഒരു വടക്കൻ മലബാർ പ്രാതിനിധ്യം ഇതിൽ വരുന്നത്! :)
ഡിസി ബുക്സിലെ ആൾക്കാർക്ക്  കുറച്ച് കൂടി ഭംഗിയായി ഇത് എഡിറ്റ് ചെയ്യാമായിരുന്നു. അങ്ങനെ ചെയ്തിരുന്നെങ്കിൽ മലയാളത്തിനു ഒരു ക്ലാസ്സിക് കിട്ടിയേനേ!

'നടവഴിയിലെ നേരുകൾ' എന്ന ഈ പുസ്തകം വിറ്റ്‌ കിട്ടുന്ന പണം അനാഥർക്ക്‌ വേണ്ടിയാണ്‌ ചിലവിടുക എന്ന് ഷെമി പറയുന്നു.  തീർച്ചയായും വാങ്ങി വായിക്കൂ.

സംസ്മൃതി- പ്രശസ്ത ന്യൂറോളജി വിദഗ്ദന്റെ ലേഖനങ്ങൾ - ഡോ കെ രാജശേഖരൻ നായർ


തന്റെ ആത്മകഥക്ക് പേരിടുമ്പോൾ Prof S ഗുപ്തൻ നായർ സാറിന് , ഒറ്റ ആഗ്രഹമേ ഉണ്ടായിരുന്നുള്ളൂ എന്നൊരു തമാശ പറഞ്ഞുകേട്ടിരുന്നു. മദ്യപാനികളും സ്ഥലകാലബോധമില്ലാത്തവന്മാരും എന്റെ പുസ്തകത്തെ പറ്റി ഒരക്ഷരം മിണ്ടാൻ ഇടവരുത്തരുത്. അങ്ങിനെ ശ്രദ്ധിച്ച് ഇട്ട പേരാണ് - മനസാസ്മരാമി!! ശൂരനാട്ട് കുഞ്ഞൻപിള്ളയുടെ മകന് അങ്ങനെയൊരു ആഗ്രഹമുണ്ടായിരുന്നോ എന്നറിയില്ല. എന്തായാലും ഡോ കെ രാജശേഖരൻ നായർ തന്റെ ഓർമ്മക്കുറിപ്പുകൾക്കിട്ട പേര് അഞ്ചാറു തവണ പറയേണ്ടി വന്നു തെറ്റില്ലാതെ പറയാൻ. സംസ്മൃതി. 
പ്രശസ്...തരായ കുറെയേറെ ന്യൂറോളജി വിദഗ്ദന്മാരെ സൃഷ്ടിച്ചെടുത്ത നാടാണ് കേരളം. അതിലൊന്നാണ് ഡോ കെ രാജശേഖരൻ നായർ. അദ്ദേഹത്തിന്റെതായി മലയാളത്തിൽ മുൻപ് പ്രസിദ്ധീകരിച്ച പുസ്തകങ്ങളുടെ ഒരു തുടർച്ചയാണ് സംസ്മൃതി. രോഗങ്ങളും സർഗ്ഗാത്മകതയും, മനസ്സിന്റെ ബന്ധങ്ങളും ശൈഥില്യങ്ങളും, ഓർക്കാനുണ്ട് കുറേ ഓർമ്മകൾ എന്നിവയുടെ അതേ കെട്ടും മട്ടും! (ഇവയെല്ലാം വായിച്ചത് കൊണ്ട്, ഇപ്പം ഏത് സംഭവം ഏത് കൃതിയിലാണെന്നു പറയാൻ പറ്റാത്ത സ്ഥിതിയിലായി!).


അത് വരെ പ്രസിദ്ധീകരിച്ചിട്ടില്ലാത്ത ഒരു പറ്റം ലേഖനങ്ങളുടെ സമാഹാരം ഡിസി ബുക്സ് 2012 ൽ പ്രസിദ്ധീകരിച്ചു. സംസ്മൃതി- പ്രശസ്ത ന്യൂറോളജി വിദഗ്ദന്റെ ലേഖനങ്ങൾ, എന്ന പേരിൽ.
(രൂ: 120. ഡി സി ബുക്സ്, . 176 പേജ്, 17 അദ്ധ്യായങ്ങൾ)
കേരളത്തിലെ ചില ഭിഷഗ്വര ജീനിയസുകളെ പരിചയപ്പെടുത്തുകയാണ് ഈ കൃതിയിലൂടെ. അധികമാരും അറിയപ്പെടാതെ പോയവർ, അല്ലെങ്കിൽ പ്രശസ്തരുടെ അറിയപ്പെടാത്ത ജീവിതാനുഭവങ്ങൾ എന്നിവ ഇതിൽ വായിക്കാം. ഡോ. എം ജി സഹദേവൻ, ഡോ ജെ കെ വാര്യർ, ഡോ അനന്താചാരി, ഡോ ആർ കേശവൻ നായർ എന്നിവരെ പറ്റി ആദ്യമായിട്ടും, പ്രൊഫ കൃഷ്ണൻ നായർ, ഡോ ഭാസ്കരൻ നായർ തുടങ്ങിയവരെക്കുറിച്ച് പുതിയ വിവരങ്ങളും വായിച്ചറിയാൻ പറ്റി.

ഡോ കെ രാജശേഖരൻ നായരുടെ എഴുത്ത് നാടൻ ബേക്കറിയിൽ നിന്ന് കിട്ടുന്ന എരുവുള്ള മിക്സ്ചർ പോലെയാണ്. പല പല സാധനങ്ങളും ശരിക്കുള്ള അനുപാതത്തിൽ ചേർത്തിട്ടുണ്ടാവും അതിൽ. രോഗങ്ങളും അവയുടെ ചരിത്രവും, കല, സാഹിത്യം, നരവംശശാസ്ത്രം, ഭാഷാശാസ്ത്രം, ഫിലോസഫി എന്നിങ്ങനെ എല്ലാം ചേർന്ന ഒരു മിക്സ്ചർ! ഒരു നോവൽ വായിക്കുന്നത് പോലെ വായിച്ച് പോകാം!
വൈദ്യം, ജീവശാസ്ത്രം തുടങ്ങിയവയിൽ താത്പര്യമുള്ളവർക്ക് - Highly recommended!




Friday, April 11, 2008

ഫെയ്‌ന്‍‌മാനെ ഓര്‍ക്കുമ്പോള്‍...

“യേശുദാസ് മലയാള സിനിമാ പിന്നണി സംഗീതരംഗത്ത് വന്നത് കൊണ്ടുള്ള തകരാറ് എന്താന്നറിയോ തനിക്ക്?”
“എന്തു തകരാറ്? എനിക്കറിയില്ല”
“അങ്ങോര്‍ അവിടത്തന്നെ ഇരിക്കുന്നത് കൊണ്ട് കഴിവുള്ള കുറേ പേരെ ആരും കാണാതെ പോയി!“
ഉണ്ണി എന്തേലും പറഞ്ഞാല്‍ അതിനെ എതിര്‍ക്കാതിരിക്കുന്നതാണ്‍ ബുദ്ധി, കാരണം എതിര്‍ത്താല്‍ ബാക്കിയുള്ളോര്‍ക്ക് തലവേദന വരുന്നത് വരെ അവന്‍ കാറിക്കൊണ്ടിരിക്കും! എന്തായാലും പണ്ട് നടന്ന ഈ സംഭാഷണമാണ്‍ ഫെയ്‌ന്മാനെ പറ്റിയുള്ള “Surely You‘re Joking, Mr. Feynman" എന്ന പുസ്തകം വായിച്ചപ്പോള്‍ ഓര്‍മ്മ വന്നത്. Albert Einstein , Oppenheimer, Niels Bohr, തുടങ്ങിയ മഹാരഥന്മാര്‍ക്കിടയില്‍ അത്രയൊന്നും പേരെടുക്കാന്‍ പറ്റാതെ പോയ ചില അസാമാന്യ ധിഷണാ‍ശാലികളുണ്ട്. അതിലൊരാളാണ്‍ 1965 ല്‍ നോബല്‍ സമ്മാനം കിട്ടിയ Richard Phillips Feynman. സ്വയം ആഘോഷമാക്കി മാറ്റിയ ഫെയ്‌ന്‍‌മാന്റെ ജീവിതത്തിലെ ഓരോ നിമിഷവും വളരെ രസകരമാണ്‍. ജാഡയും പൊങ്ങച്ചവും ഒരിക്കലും വെച്ചുപൊറുപ്പിക്കാതിരുന്ന ഫെയ്‌ന്‌മാന്റെ [ അദ്ദേഹത്തിന്റെ സുഹൃത്തിന്റെ തന്നെ വാചകം കടമെടുത്ത് പറഞ്ഞാല്‍ ‘Zero Tolerance towards Pompousness- That's what Feynman is'] ജീവിതത്തിലെ ഒരു പാട് സംഭവങ്ങള്‍ , ഓര്‍മ്മക്കുറിപ്പ് പോലെ എഴുതിയതാണ്‍ “Surely You're Joking, Mr. Feynman!“ എന്ന പുസ്തകം.
സ്കൂള്‍ കാലഘട്ടത്തിലെ റേഡിയോ റിപ്പയര്‍ പരിപാടികളും‍ Los Alomos-ലെ അലമാരയുടെ പൂട്ടുകള്‍ crack ചെയ്യുന്നതും, topless bar ലെ സാഹസികതകളും എല്ലാം വളരെ വിശദമായി എഴുതിയിട്ടുള്ള ഈ പുസ്തകം ആസ്വദിച്ച് വായിക്കാവുന്ന ഒന്നാണ്‍. കലാകാരന്മാരെ പറ്റി തികച്ചും പുച്ഛമായിരുന്ന(കാരണം തനിക്ക് കല അറിയില്ലായിരുന്നു എന്ന് സമ്മതിക്കുന്ന), ഫെയ്ന്‍‌മാന്‍, ഒരു പന്തയത്തിന്റെ പുറത്ത് ചിത്രം വര പരിശീലിക്കുന്നതും പിന്നെ അതില്‍ പ്രശസ്തനാവുന്നതും വായിക്കേണ്ടുന്നവയാണ്‍.
‘ഒരു പ്രശ്നം നിങ്ങള്‍ക്ക്, ബാക്കിയുള്ളവര്‍ക്ക് മനസ്സിലാവുന്ന തരത്തില്‍ അവതരിപ്പിക്കാന്‍ പറ്റുന്നില്ല എങ്കില്‍ അതിന്റെ അര്‍ത്ഥം നിങ്ങള്‍ക്ക് ആ പ്രശ്നം അറിയില്ല എന്നത് തന്നെയാണ് ‘ എന്ന അദ്ദേഹത്തിന്റെ വാദം എല്ലാ സംഭവങ്ങളിലും തെളിഞ്ഞു കാണാം. ഫെയ്ന്‍‌മാനെ പരിചയപ്പെട്ടതു മുതല്‍ തന്റെ ഓരോ തിയറിയും പബ്ലിഷ് ചെയ്യുന്നതിനു മുന്‍പ് Niels Bohr, ഫെയ്‌ന്‍‌മാനുമായി നേരിട്ട് ചര്‍ച്ച ചെയ്യറുണ്ടായിരുന്നത്രേ. എന്താ ഇതിന്റെ കാരണം എന്ന് ഒരു കോണ്‍ഫ്രന്‍സില്‍ ആരോ ചോദിച്ചപ്പോള്‍ ബോറ് പറഞ്ഞത്രേ, ‘ഞാനെന്ത് പറഞ്ഞാലും ബാക്കിയുള്ളവരൊക്കെ, yes Sir എന്നേ പറയൂ. തെറ്റ് തെറ്റാണെന്ന് പറയാന്‍ ആകെ ഒരു ഫെയ്ന്‍‌മാനെ നമുക്കുള്ളൂ’ എന്ന്!
ഒരുപാട് രസകരമായ സംഭവങ്ങള്‍ വിവരിച്ചിട്ടുള്ള ഈ പുസ്തകം ഒരു ‘must read‘ വിഭാഗത്തില്‍ പെടുത്തേണ്ട ഒന്നാണ്‍!

Saturday, January 05, 2008

പി സായ്‌നാഥിന്റെ Everybody loves a good drought


‘ഇന്ത്യയെപറ്റി നിങ്ങളുടെ അഭിപ്രായം എന്താ’ന്ന് നിങ്ങളോട് ആരെങ്കിലും ചോദിച്ചിട്ടുണ്ടോ? അങ്ങനെ ഒരു ചോദ്യം നേരിടേണ്ടിവന്നാല്‍ നിങ്ങളുടെ മറുപടി എന്തായിരിക്കും എന്ന് ചിന്തിച്ചിട്ടുണ്ടോ? ഒന്ന് ചിന്തിച്ച് നോക്കൂ , അപ്പോഴറിയാം ഒരു ഉത്തരത്തിലും ഒതുങ്ങാത്ത ഒന്നാണ്‍ നമ്മുടെ രാജ്യം എന്നത്. മുഴുവന്‍ സമയവും മകുടിയൂതി പാമ്പിനെ കളിപ്പിക്കുന്ന ,ആകര്‍ഷകമായ നിറങ്ങളിലുള്ള തലക്കെട്ടും, കറപിടിച്ച പല്ലുകളുമായി ചിരിച്ച് കൊണ്ടിരിക്കുന്ന ഒരു ജനതയുടെ നാടായി, നമ്മുടെ നാടിനെ വിദേശങ്ങളില്‍ വില്‍ക്കാന്‍ വെക്കുന്ന ടൂറിസം വകുപ്പിനെ പറഞ്ഞാല്‍ മതിയല്ലോ..സായിപ്പന്മാരുടെ ഏകദേശധാരണ അതൊക്കെ തന്നെയാണ്‍!
ഇന്ത്യക്ക് തെറ്റുപറ്റുന്നതെവിടെയാണ്‍? നയ്‌പോള്‍ പറഞ്ഞത് പോലെ ഒരു ‘മുറിവേറ്റ സംസ്കാര‘മല്ല അത്. ഇന്‌വേഷനോ കാസ്റ്റ് സിസ്റ്റമോ അല്ല ഇന്ത്യയെ പിന്നോട്ട് വലിക്കുന്നത്. ഭരണത്തിലെ പിടിപ്പ്കേടുകള്‍ മാത്രമാണ്‍ അതിനു കാരണം. മാര്‍ക്ക് ടുളി പറഞ്ഞത് ഇന്ത്യയുടെ ഭരണവ്യവസ്ഥ ഡെമോക്രസിയല്ല, ക്ലെപ്റ്റോക്രസിയാണെന്നാണ്‍. സ്റ്റോക്ക് ഇന്‍ഡ്ക്സിലൂടെ മാത്രം ഇന്ത്യയെ അറിയാന്‍ ശ്രമിക്കുന്ന എന്നേപ്പോലുള്ള വിവരദ്വേഷികള്ക്ക് വേണ്ടി എഴുതപ്പെട്ട ഒരു പുസ്തകം വായിക്കാന്‍ ഇതിനിടെ അവസരമുണ്ടായി! ആ അനുഭവമാണ്‍ ഈ കുറിപ്പിനാധാരം.
മാഗ്‌സസെ അവാര്‍ഡ് നേടിയ പ്രശസ്തനായ റിപ്പോറ്ട്ടര്‍ പി.സായ്‌നാഥിന്റെ Everybody loves a good drought എന്ന പുസ്തകം വേറിട്ട് നില്‍ക്കുന്നത്, വായനക്കാറ്ക്ക് കണ്ണു മഞ്ഞളിക്കാതെ ഇന്ത്യയെ മനസിലാക്കിത്തരുന്നു എന്ന ഒറ്റകാരണത്താലാണ്‍. ആരുടെയും പക്ഷം പിടിക്കാതെ കൃത്യമായ കണക്കുകള്‍ നിരത്തി സായ്‌നാഥ് കാര്യങ്ങള്‍ പറയുമ്പോള്‍ പൊങ്ങച്ചത്തിന്റെ മൂടുപടം നമുക്ക് മാറ്റാതെ വയ്യ.

11 ഭാഗങ്ങളായി തിരിച്ച ഈ പുസ്തകത്തില്‍ ഓരോ ഭാഗങ്ങളും ഒരുപാട് മനുഷ്യജീവിതങ്ങളെ വരച്ചുകാട്ടുന്നു. വികസനത്തിന്റെ പേരില്‍ ആറുതവണ കുടിയിറക്കപ്പെട്ട, ബീഹാറിലെ ഒരു പറ്റം മനുഷ്യ ജീവികളുടെ ജീവിതം വിവരിക്കുമ്പോഴായാലും, 24 അദ്ധ്യാപകരുടെ ശമ്പളം കൃത്യമായി ട്രഷറിയില്‍ നിന്ന് പിന്‍‌വലിക്കപ്പെടുമ്പഴും സ്കൂളില്‍ ആകെയുള്ളത് നാല്‍ ആട്ടിങ്കുട്ടികള്‍ മാത്രമാണെന്ന് പറയുമ്പഴും സായ്‌നാഥ് തികച്ചും നിര്‍വികാരനാണ്‍. വ്യക്തമായ അടിസ്ഥാനമില്ലാതെ ഒരിടത്തും അദ്ദേഹം ഇടപെടുന്നില്ല.
ജനസംഖ്യയുടെ 8 ശതമാനം മാത്രമാണ്‍ ഇന്ത്യയില്‍ ആദിവാസികള്‍. എന്നാല്‍ വികസനത്തിന്റെ പേരില്‍ കുടിയിറക്കപ്പെടുന്നവരില്‍ പകുതിയോളം ഇവരാണ്‍ എന്നത് ഒരു ഞെട്ടിപ്പിക്കുന്ന വസ്തുതയല്ലേ. പാവപ്പെട്ടവനേയും ആദിവാസികളേയും കൊല്ലാക്കൊല ചെയ്ത് തിണ്ണമിടുക്ക് കാട്ടുകയാണ്‍ ഇന്ത്യ ഇന്ന്.
ഇന്ത്യാക്കാരനാണെങ്കില്‍ ഈ പുസ്തകം വായിച്ചിരിക്കണം എന്നു മാത്രമേ എനിക്ക് പറയാനുള്ളൂ!
ഈ പുസ്തകത്തെപ്പറ്റി രാജീവ് ചേലനാട്ട് എന്ന ബ്ലോഗര്‍, ഭംഗിയായി എഴുതിയ ഒരു പോസ്റ്റ് ഇതാ - പി.സായ്‌നാഥ്

Thursday, September 06, 2007

ഇതിഹാസപുരാണങ്ങളിലെ ചില കാണാപ്പുറങ്ങള്‍


ഇതിഹാസപുരാണങ്ങളിലെ ചില കാണാപ്പുറങ്ങള്‍ - Prof.സി ജി നായര്‍ മട്ടന്നൂര്‍

മാതൃഭൂമി പത്രത്തിലെ ‘പത്രാധിപര്‍ക്കുള്ള കത്തുകള്‍’ക്ക് മുകളിലായി സ്ഥിരമായി വരാറുണ്ടായിരുന്ന പുരണകഥകളെ കുറിച്ചുള്ള കോളത്തിന്റെ കര്‍ത്താവ് എന്ന നിലയിലാണ്‍ “പ്രൊഫസര്‍ സി ജി നായര്‍ മട്ടന്നൂരി‘നെ എനിക്ക് പരിചയം. മുന്‍പ് കേട്ട കഥകളാണെങ്കില്‍ കൂടി അതിന്‍ ഒരു പുതിയ അനുഭവമണ്ഡലം പ്രദാനം ചെയ്യുന്നതില്‍ ആ കോളം എന്നും വിജയിച്ചിരുന്നു. തിരുവനന്തപുരത്തെ കറന്റ് ബുക്സില്‍ ഒരിക്കല്‍ നടത്തിയ തിരച്ചിലിനിടയിലാണ്‍ അദ്ദേഹത്തിന്റെ ഈ പുസ്തകം ആകസ്മികമായി കൈയില്‍ കിട്ടിയത്.
രാമായണ-മഹാഭാരത-ഭാഗവത സംബന്ധികളായ 22 ലേഖനങ്ങളുടെ (പഠനങ്ങള്‍ എന്നു പറയുന്നതാവും കൂടുതല്‍ ശരി) സമാഹാരമാണ്‍ ഈ പുസ്തകം. ഇവ എല്ലാം തന്നെപല പ്രസിദ്ധീകരണങ്ങളിലായി മുന്നേ പ്രസിദ്ധീകരിച്ചവയുമാണ്‍. ഈ പുസ്തകത്തിന്റെ പ്രത്യേകത ആദ്യമേ അറിഞ്ഞിരിക്കേണ്ടതുണ്ട്. ഇതിഹാസ പുരാണങ്ങളില്‍ നമ്മള്‍ വായിച്ചറിഞ്ഞതും കേട്ടറിഞ്ഞതുമായ കഥകളില്‍ നമ്മള്‍ ശ്രദ്ധിച്ചിട്ടില്ലാത്ത ചില പരോക്ഷ തലങ്ങളെ തെളിവ് സഹിതം വായനക്കാരന്റെ മുന്നില്‍ അവതരിപ്പിക്കുകയാണ്‍ ഇത് ചെയ്യുന്നത്. ഉദാ: സീതയുടെ അതീവമായ ആത്മഹത്യാ പ്രവണത. സീതയുടെ അഗ്നിപ്രവേശമല്ല ഇവിടെ ഉദാഹരണമായി കാട്ടുന്നത് എന്നും പറയട്ടെ. വേറെ ഒരുപാട് സന്ദര്‍ഭങ്ങളില്‍ സീതയുടേത് തന്നെ സംഭാഷണങ്ങളും പ്രവൃത്തികളുമാണ്‍ ഇവിടെ ആധാരം!

ചുരുക്കത്തില്‍ ഒരു തിരിച്ചറിവിന്റെ വായനയാണ്‍ ഈ പുസ്തകം നമുക്ക് നല്‍കുന്നത്.
വാത്മീകി രാമായണത്തില്‍ ശ്രീരാമനെ ഒരു അവതാരപുരുഷനുപകരം വെറും സധാരണ മനുഷ്യനായിട്ടാണ്‍ ചിത്രീകരിച്ചിരിക്കുന്നത് എന്ന വിവാദത്തിനുള്ള മറുപടിയാണ്‍ ‘അദ്ധ്യാത്മികദര്‍ശന വാത്മീകിരാമായണത്തില്‍‘ എന്ന ഒന്നാമധ്യായം.
ചില രാമായണപ്രശ്നങ്ങള്‍ എന്ന രണ്ടാമദ്ധ്യായം വളരെ രസകരമാണ്‍. എന്തുകൊണ്ടാണ്‍ കര്‍ക്കടകമാസത്തില്‍ രാമായണം വായിക്കുന്നത്? അതും കേരളത്തില്‍ മാത്രം?! എന്തുകൊണ്ടാണ്‍ രാമന്‍ 14 വര്‍ഷത്തെ വനവാസം തന്നെ വേണമെന്ന് കൈകേയി നിരബന്ധം പിടിച്ചത്? എല്ലാമുപേക്ഷിച്ച് കാട്ടിലേക്ക് പോയ രാമന്‍ എങ്ങിനെയാണ്‍ ദിവ്യമായ ഹേമഭൂഷിത പാദുകങ്ങള്‍ ഭരതന്‍ കൊടുക്കുന്നത്? ഈ വക ചോദ്യങ്ങളുടെ ഉത്തരങ്ങളും അപഗ്രഥനവുമാണ്‍ രണ്ടാം അധ്യായം.
ഇതുപോലെ 22 അദ്ധ്യായങ്ങളുണ്ട് ഇതില്‍ (ഞാന്‍ കൂടുതല്‍ പറഞ്ഞാല്‍ നിങ്ങള്‍ക്ക് വായിക്കാന്‍ ഉള്ള മൂഡും കൂടി പോവും എന്ന് എനിക്ക് നന്നായറിയാം!)
കുംഭകര്‍ണ്ണന്‍, ഹനുമാന്‍, സീത, ഭാഗവത്തിലെ രാമന്‍,രന്തിദേവന്‍, അഹല്യ, ശല്യര്‍ തുടങ്ങി ഒരുപാട് കഥാപാത്രങ്ങളെ ഒരു പുതിയ വീക്ഷണകോണില്‍ കൂടി കാണാന്‍ ഈ പുസ്തകം നമ്മെ പഠിപ്പിക്കും.
കറന്റ് ബുക്സാണ്‍ ഈ പുസ്തകത്തിന്റെ പ്രസാധകര്‍. വില 55ക. 140 പേജ്

Saturday, September 01, 2007

ദ ആല്‍കെമിസ്റ്റ് - പൗലോ കൊയ്‌ലോ

40million കോപ്പികള്‍ വിറ്റഴിഞ്ഞ , പുസ്തക ചരിത്രത്തില്‍ ‘Evertime Hit‘ കളിലൊന്നാണ്‍ ‘ദ ആല്‍കെമിസ്റ്റ്‘ എന്ന പുസ്തകം. ബ്രസീലിയന്‍ സാഹിത്യകാരനായ ‘പൗലോ കൊയ്‌ലോ‘യാണ്‍ ഈ അസാമാന്യ കഥയുടെ കര്‍ത്താവ്.
സ്വപ്നങ്ങളും പ്രതിരൂപങ്ങളും ശകുനങ്ങളും മറ്റും വായനക്കാരനെ കുറച്ച് ദിവസത്തേക്ക് മുള്‍മുനയില്‍ നിര്‍ത്തിക്കുന്ന ഒന്നാണ്‍ ദ ആലെക്മിസ്റ്റ്. സാഹസികതയും സംഘര്‍ഷനിര്‍ഭരവുമായ ഒരുപാട് സന്ദര്‍ഭങ്ങള്‍ ഈ പുസ്തകത്തെ മഹത്തരമാക്കുന്നു.

കഥയുടെ ചുരുക്കം പറഞ്ഞ് നിങ്ങളെ ബോറടിപ്പിക്കണം എന്ന് എനിക്ക് അസാരം ആഗ്രഹമുണ്ട്. എന്നാലും ഇപ്പഴത്തേക്ക് വേണ്ടാന്ന് വെക്കുന്നു! ചുരുക്കം കേള്‍ക്കേണ്ടവര്‍ക്ക് ഇവിടെ വായിക്കാം Wiki on The Alchemist.

എന്നാലും രണ്ട് വാക്ക്:
വ്യക്തമല്ലാത്ത ഒരു കാലഘട്ടത്തിലും സ്ഥലത്തുമായാണ്‍ ഈ കഥ നടക്കുന്നത്. സാന്റിയാഗോ എന്ന ചെറുപ്പക്കാരനാണ്‍ ഇതിലെ നായകന്‍. (ആദ്യത്തെ മൂന്നുനാല്‍ പേജ് കഴിഞ്ഞാല്‍ നായകനെ പരാമര്‍ശിക്കുന്നത് മുഴുവന്‍ ‘ബോയ്’‘ എന്നു മാത്രമാണ്‍). നല്ല വിദ്യാഭ്യാസം ഉണ്ടായിട്ടും, പല പല നാടുകള്‍ കാണണം എന്ന ഒറ്റ ആഗ്രഹത്തിന്റെ പുറത്ത്, ആട്ടിടയനായി കഴിയുകയാണ്‍ നായകന്‍. ഒരു രാത്രി സാന്റിയാഗോ ഒരു സ്വപ്നം കാണുന്നു. ഈജിപ്തിലെ പിരമിഡുകളില്‍ വെച്ച് വലിയ ഒരു നിധി താന്‍ കണ്ടെത്തുന്നു എന്നതായിരുന്നു ആ സ്വപ്നം. ഈ സ്വപ്നം വിശകലനം ചെയ്യുന്ന ജിപ്സി സ്ത്രീയും, ഒരു മിസ്റ്ററി പോലെ തന്റടുത്തെത്തുന്ന വൃദ്ധനും സ്വപ്നത്തില്‍ കണ്ട നിധി തേടാന്‍ സാന്റിയാഗോയെ പ്രേരിപ്പിക്കുന്നു. “To realize ones destiny is a person's only obligation" എന്നാണ്‍ സാലെമിലെ രാജാവ് എന്ന്സ്വയം പരിചയപ്പെടുത്തുന്ന വൃദ്ധന്‍, സാന്റിയാഗോയോട് പറയുന്നത്. പിന്നിടങ്ങോട്ട് തന്റെ Destiny തേടിയുള്ള അലച്ചിലിന്റെ കഥയാണ്‍ ആല്‍കെമിസ്റ്റ്.
അതിലളിതവും അതീവ മനോഹരവുമായ രീതിയിലാണ്‍ ഈ കഥ പറഞ്ഞിരിക്കുന്നത്. ഡാവിഞ്ചികോഡിന്റെ ആകസ്മികതയും ഒരു ദേശത്തിന്റെ കഥയുടെ ലാളിത്യവും ചേര്‍ന്നാല്‍ എങ്ങിനെയുണ്ടാവുമോ, അതാണ്‍ ആല്‍കെമിസ്റ്റ്!
Moral of the story ആയി ഗ്രന്ഥകാരന്‍ തന്നെ പറയുന്ന ഈ വാചകവും ശ്രദ്ധയര്‍ഹിക്കുന്നതാണ്‍
“ When you really want something to happen, the whole universe conspires so that your wish comes true“

Tuesday, August 21, 2007

ഹോളി കൗ



‘Holy Cow!‘ പകുതി വായിച്ച് കഴിഞ്ഞപ്പോഴായിരുന്നു ഈ പോസ്റ്റ് ഇട്ടത്. അത് വായിച്ച ചിലര്‍ ഈ പുസ്തകത്തിനെപറ്റി ചോദിച്ചത് കണ്ടപ്പോള്‍ തോന്നിയതാണ്‍, വായിച്ച് തിര്‍ന്നാല്‍ അതിനെപറ്റി എഴുതണം എന്ന്.
ആദ്യം കൈമള്‍ അവര്‍കള്‍ - ‘ഹോളി കൗ‘ വായിച്ചപ്പോള്‍ എനിക്ക് തോന്നിയ സംഗതികളാണ്‍ ഞാന്‍ താഴെ കുറിച്ചിരിക്കുന്നത്. നിങ്ങള്‍ക്ക് വേണംന്ന് തോന്നുന്നുണ്ടെകില്‍ പുസ്തകം വാങ്ങാം വായിക്കാം. ഇഷ്ടപ്പെട്ടില്ലെങ്കില്‍ എന്നെ തെറി വിളിക്കരുത്! :)

ആദ്യം ഗ്രന്ഥകാരിയെപറ്റി. സാറാ മക്‍ഡൊണാള്‍ഡ് ജനിച്ചതും വളര്‍ന്നതും സിഡ്നിയില്‍. പഠിച്ചത് സൈക്കോളജി. തികഞ്ഞ നിരീശ്വരവാദി. Triple J എന്ന ആസ്ത്രേല്യന്‍ റേഡിയോ സ്റ്റേഷനില്‍ കുറെ കാലം ജോലി ചെയ്തു. പ്രത്യേകിച്ച് യാതൊരു ലക്ഷ്യബോധവുമില്ലാതെ കുറച്ച് കാലം മുന്‍പ് ഇന്ത്യയില്‍ വന്നിരുന്നു. വളരെ മോശം അഭിപ്രായമാണ്‍ ആ സന്ദര്‍ശനം അവര്‍ക്ക് ഇന്ത്യയെപറ്റി നല്‍കിയത്. ഇനി ഇങ്ങോട്ടില്ല എന്ന് കരുതി തിരിച്ച് പോയ സാറായ്ക്ക് പിന്നീട് വീണ്ടും ഇന്ത്യയിലേക്ക് വരേണ്ടി വരുന്നു. ഇത്തവണ തന്റെ കാമുകന്‍ (പുസ്തകത്തിന്റെ പകുതി വഴിക്ക് കാമുകന്‍, ഭര്‍ത്താവായി മാറപ്പെടുന്നു!) സ്ഥലം മാറ്റം കിട്ടി ഇന്ത്യയിലേക്ക് വരേണ്ടി വന്നത് കാരണം, പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാതെ സാറായും ഇന്ത്യയിലേക്കെത്തുന്നു. ഏകദേശം ഒരു വറ്ഷക്കാലം ഇന്ത്യയിലങ്ങോളമിങ്ങോളം സഞ്ചരിക്കുന്ന അവര്‍ കണ്ട ഇന്ത്യയാണ്‍ ഇതിലെ പ്രതിപാദ്യവിഷയം.
18 അദ്ധ്യായങ്ങളാണ്‍ ഈ പുസ്തകത്തിന്. ഒറ്റ ഇരുപ്പിന്‍ വായിച്ച് തീര്‍ക്കാന്‍ തോന്നുന്നത്ര ലളിതവും സുന്ദരവും ആയ എഴുത്ത്. എല്ലാറ്റിനെയും തുറന്ന മനസ്സോടെ നോക്കിക്കാണുന്ന ഒരാള്‍ക്കേ ഇന്ത്യയെ മനസ്സിലാക്കാനും അതിന്റെ ഭംഗി കണ്ടെത്താനും കഴിയൂ എന്ന സത്യം ഈ പുസ്തകം വായിച്ചാല്‍ മനസ്സിലാകും.
മകുടിയൂതുന്ന പാമ്പാട്ടിയെക്കാണിച്ച് ടൂറിസത്തിന്‍ ആളെക്കൂട്ടുന്ന ഏജന്‍സികള്‍ തൊട്ട്, ‘സനാതന ഭാരത സം‌സ്കാരം’ന്നൊക്കെ പറഞ്ഞ് ആളെ പറ്റിക്കുന്ന NRI സ്വാമിമാര്‍ വരെ കളങ്കപ്പെടുത്തിയ ഒരു നാടാണ്‍ നമ്മുടേത്. പുറത്ത് നിന്നും വരുന്ന ഒരാള്‍ക്ക് ഇന്ത്യയെ പറ്റി തെറ്റിദ്ധാരണ ഇല്ലെങ്കില്‍ അതൊരത്ഭുതമായിരിക്കും! അപ്പോള്‍ അതിനെ പറ്റി ഒരു മിഥ്യാധാരണയും ഇല്ലാതെ ഇന്ത്യയിലെത്തിയ ഗ്രന്ഥകാരി ഇന്ത്യയിലെ ഒരോ മതത്തിനെയും മനസ്സിലാക്കാന്‍ ശ്രമിക്കുകയാണിവിടെ. കൂടെ ആള്‍ദൈവങ്ങളെയും ഒഴിവാക്കുന്നില്ല!
‘വാഹനങ്ങളുടെ പുറകില്‍ ‘Baby on board', Jesus saves' എന്നൊക്കെ എഴുതിവെച്ചത് കണ്ടിട്ടുണ്ട്. ഇതെന്താ ഇവിടെ എല്ലാ വാഹനങ്ങളുടെയും പുറകില്‍ ‘HORN PLEASE' എന്നെഴുതിയിരിക്കുന്നത് എന്ന് അത്ഭുതപ്പെട്ടുകൊണ്ടാണ്‍ സാറ ഋഷികേശിലെത്തുന്നത്. നിരീശ്വരവാദിയായ സാറ, തമാശക്ക് അവിടെ വെച്ച് ഒരു ജ്യോതിഷിയോട് സംസാരിക്കുന്നു. ‘You are back in India for a good shaking. Here you will dance with death and be reborn' എന്ന് ജ്യോതിഷി. ‘ഓ എന്നാ ശരി, പിന്നെക്കാണാം’ന്നും പറഞ്ഞ് പോയ സാറ പിന്നെ അപ്പോളോ ആശുപത്രിയില്‍ മരണത്തോട് മല്ലിട്ട് മൂന്നാഴ്ച കഴിയുന്നു. അവിടെ നിന്നാണ് സാറയുടെ ദൈവത്തെ തേടിയുള്ള യാത്രകള്‍ ആരംഭിക്കുന്നത്.
ബുദ്ധമതത്തെ അടുത്തറിയാന്‍ പുറം‌ലോകവുമായി ഒരു ബന്ധവുമില്ലാതെ പത്ത് ദിവസം, സിക്ക് മതത്തെ പറ്റി പഠിക്കാന്‍ സുവറ്ണ്ണക്ഷേത്രത്തില്‍ കുറച്ച് നാള്‍ , വേളാങ്കണ്ണിയില്‍ , ജൈനമതത്തിനെ അറിയാന്‍ ജൈനന്മാരുമായി കൂട്ട് എന്തിനേറെ പറയുന്നു, അമൃതാനന്ദമയി, സായിബാബ അങ്ങനെ ഒന്നും ഒഴിവാക്കുന്നില്ല അവര്‍ തന്റെ അന്വേഷണത്തില്‍. തികച്ചും രസകരമായിട്ടാണ്‍ എല്ലാം വിവരിച്ചിരിക്കുന്നത്. 18 അദ്ധ്യായങ്ങളിലായി പരന്നു കിടക്കുന്ന ആ അനുഭവങ്ങള്‍ വായിക്കേണ്ടത് തന്നെയാണ്‍!

Sunday, December 24, 2006

നീയൊരു സ്വാര്‍ത്ഥിയാവുക - സി ജി ശാന്തകുമാര്‍

വ്യക്തിവികാസത്തെക്കുറിച്ച് ഇംഗ്ലീഷ് ഭാഷയില്‍ എണ്ണമില്ലാത്തത്ര പുസ്തകങ്ങളാണുള്ളത്. ഏത് പുസ്തകക്കടയില്‍ പോയാലും ഒരു വലിയ സെക്ഷന്‍ മുഴുവന്‍ വ്യക്തിത്വവികാസത്തെക്കുറിച്ചുള്ള പുസ്തകങ്ങളായിരിക്കും. എന്നാലിതേ സമയം നമ്മുടെ കൊച്ചുകേരളത്തിലെ ഏതു പുസ്തകക്കടയിലും കയറി നോക്കൂ, ഈ വിഷയത്തില്‍ ഒരു മലയാള പുസ്തകം കണ്ടെടുക്കാന്‍ വലിയ പാടായിരിക്കും (വിവര്‍ത്തനം ചെയ്ത പുസ്തകങ്ങളെ ഞാന്‍ തല്‍ക്കാലം ഒഴിവാക്കുന്നു). മലയാളിക്ക് എന്തുകൊണ്ടാണ്‍ ഈ വിഷയത്തില്‍ താല്പര്യമില്ലാതെ പോയത്? അവന്റെ പൊങ്ങച്ചം അവനെ ഇതുപോലുള്ള പുസ്തകങ്ങളില്‍ നിന്ന് അകറ്റി നിര്‍ത്തുകയാണോ? ഈ പോസ്റ്റിന്റെ വിഷയം തല്‍ക്കാലം അതല്ലാത്തതുകൊണ്ട് അതവിടെ നില്‍ക്കട്ടെ!
കഴിഞ്ഞ ക്രിസ്തുമസ് അവധിക്കാലത്ത് നാട്ടില്‍ പോയപ്പോഴാണ്‍ “നീയൊരു സ്വാര്‍ത്ഥിയാവുക” എന്ന പുസ്തകം കൈയില്‍ കിട്ടുന്നത്. ബസ്‌സ്റ്റാന്ഡിനു സമീപത്തെ വഴിയോരക്കടയില്‍ നിന്ന് ഈ പുസ്തകം കണ്ടപ്പോള്‍, ആ പേരിന്റെ കൌതുകം കൊണ്ടാണ്‍ ഈ പുസ്തകം വാങ്ങിയത്. 180 പേജുള്ള ഈ ചെറിയ പുസ്തകം അതിന്‍റ്റെ ഉള്ളടക്കതിന്റെ സത്തയുടെ കാര്യത്തില്‍ സമാനവിഷയത്തില്‍ മറ്റേത് ഗ്രന്ഥത്തിനേക്കാളും മേലെ നില്ക്കുന്നു.
12 അദ്ധ്യായങ്ങളായി തിരിച്ച്, വളരെ ലളിതമായി സംഗതികളെ വിവരിക്കുന്ന ഈ പുസ്തകം ഓരോ മലയാളിയും അവശ്യം വായിച്ചിരിക്കേണ്ടതാണ്‍. നാട്ടിന്‍പുറത്തെ ഒരു പൊതുപ്രവര്‍ത്തകനും രസികനായ ഒരു ഡോകറ്ററും തമ്മില്‍ നടക്കുന്ന സംഭാഷണത്തിന്റെ രീതിയിലാണ്‍ പുസ്തകം മുന്നോട്ട് പോകുന്നത്. രസകരമായ ചില അനുഭവക്കുറിപ്പുകള്‍ പുസ്തകത്തെ കൈയില്‍ നിന്ന് താഴെവെക്കാന്‍ സമ്മതിക്കില്ല!
Make your next 5 year plan, Follow principle ന്നൊക്കെപറയാന്‍ വളരെ എളുപ്പമാണ്‍. ഇതുപോലുള്ള Abstract സങ്കല്പങ്ങളെയല്ല ഈ പുസ്തകത്തില്‍ കാണുക. ജീവിതത്തില്‍ നമുക്ക് വളരെ ലളിതമായി അനുവര്‍ത്തിക്കാന്‍ പറ്റുന്ന ചില ചെറിയ കാര്യങ്ങള്‍ മാത്രമേ ഇതില്‍ പ്രതിപാദിച്ചിട്ടൂള്ളൂ. ഇതാ ഒരു ഉദാഹരണം:-

‘വകതിരിവിന്റെ പിന്‍ബലമില്ലാത്ത ത്യാഗം, ത്യാഗിയെ മാത്രമല്ല നശിപ്പിക്കുക,
അയാള്‍ ആര്‍ക്കു വേണ്ടി ത്യാഗം ചെയ്യുന്നുവോ, അവരെയും കൂടി നശിപ്പിക്കും’

“അവനവന്റെ ശരീരത്തിനും മനസ്സിനും കോട്ടംതട്ടുന്ന വിധത്തില്‍
ആര്‍ക്കുവേണ്ടിയാണോ നാം ത്യാഗം അനുഷ്ഠിക്കുന്നത് അവരായിരിക്കും നമ്മെ ആദ്യം
അവഗണിക്കുന്നത്”
100രൂപ വിലവരുന്ന ഈ പുസ്തകം വിപണിയിലെത്തിച്ചത് ഗ്രീന്‍ ബുക്സാണ്‍.

Thursday, December 21, 2006

നഷ്ടജാതകം - പുനത്തില്‍ കുഞ്ഞബ്ദുള്ള

‘സ്മാരകശിലകളും’,‘മരുന്നും’ സൃഷ്ടിച്ച പുനത്തില്‍ കുഞ്ഞബ്ദുള്ള, ആത്മകഥ എഴുതുന്നു എന്നുകേട്ടപ്പോള്‍ ആദ്യം ഒരു ആശ്ചര്യമായിരുന്നു തോന്നിയത്. അദ്ദേഹത്തിന്റെ എല്ലാ കഥകളിലും ഒരു ആത്മാംശം ഉണ്ടെന്ന് മുമ്പേ തോന്നിയിരുന്നു. ഇനി യഥാര്‍ത്ഥ ആത്മകഥ എഴുതുമ്പോള്‍, പണ്ട് പറഞ്ഞതെല്ലാം വെറും നുണക്കഥകളാണെന്ന് കഥാകൃത്തിന് പറയേണ്ടിവരുമോ എന്ന ഒരു ചിന്തയിലായിരുന്നു ഞാന്‍!


സ്വയം മഹാനാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ചെയ്യാവുന്ന അനേകം കുറുക്കുവഴികളിലൊന്നാണത്രേ സ്വന്തം ആത്മകഥ എഴുതുന്നത്. സാഹിത്യകാരന്മാര്‍ക്ക് ആത്മകഥ അവന്റെ സാഹിത്യസപര്യയുടെ കലാശക്കൊട്ടാണെന്നാണ് വെപ്പ്. എന്നാല്‍ കഠിനമായ ആശയദാരിദ്ര്യം കൊണ്ട് പൊറുതിമുട്ടുന്ന കഥാകാരന്മാര്‍ക്ക് ഒരു കച്ചിത്തുരുമ്പാണ് ആത്മകഥ എന്നറിയാന്‍ പുനത്തിലിന്റെ നഷ്ടജാതകം വായിക്കേണ്ടിവന്നു!

ഡിസി രവിയുടെ പ്രസാധകകുറിപ്പോടെ,ഡിസി ബുക്സ് പ്രസിദ്ധീകരിച്ചിരിക്കുന്ന ‘നഷ്ടജാതക’ത്തിന് 100 രൂപയാണ് വില. 230പുറങ്ങളില്‍ പതിനഞ്ച് അധ്യായങ്ങളിലായി പുനത്തില്‍ കുഞ്ഞബ്ദുള്ള തന്റെ ആത്മകഥ വിവരിക്കുന്നു. പുനത്തിലിന്റെ മുഖമുദ്രയായ, വിവരണത്തിലെ ലാളിത്യം നഷ്ടജാതകത്തിനെ മറ്റു സമകാലികനോവലുകളേക്കാള്‍ അല്പം മേലെ നിര്‍ത്തുന്നു എന്നത് സത്യം. പക്ഷേ കന്യാവനങ്ങളും മരുന്നും എഴുതിയ സാഹിത്യകാരനില്‍ നിന്ന് മലയാളി വായനക്കാര്‍ പ്രതീക്ഷിക്കുന്നത് അതുമാത്രമല്ലല്ലോ.

ഒരു ആത്മകഥക്ക് അത്യാവശ്യം വേണമെന്ന് എനിക്കു തോന്നിയിട്ടുള്ള ഒരു കാലാനുസൃത വിവരണം (chronological order) നഷ്ടജാതകത്തിനില്ല. തന്റെ ആദ്യരാത്രി വിവരിച്ചുകൊണ്ടു തുടങ്ങുന്ന ആദ്യ അധ്യായവും, തന്റെ അവിഹിതബന്ധത്തിന്റെ വിവരണം നടത്തുന്ന പതിഞ്ചാം അധ്യായവും കൊണ്ട് എഴുത്തുകാരന്‍ ഉദ്ദേശിച്ചതെന്താണെന്ന് മനസ്സിലായില്ല. പക്ഷെ ഇതിനു രണ്ടിനുമിടയില്പെട്ട് ശ്വാസം മുട്ടുന്ന കുറെ ജല്പനങ്ങളായി മാറുകയാണ് മലയാളത്തിന്റെ ഈ പ്രസിദ്ധ സാഹിത്യകാരന്റെ ആത്മകഥ. മുന്‍പെഴുതിയ കഥകളില്‍ ചേര്‍ക്കാന്‍ മാത്രം ഗുണമില്ലാന്നു കരുതി വെട്ടിക്കളഞ്ഞതോ വിട്ടുകളഞ്ഞതോ ആയ ഭാഗങ്ങളൊക്കെ ത്ട്ടിക്കൂട്ടി ഉണ്ടാക്കിയ ഒരു കൊളാഷാണ് എന്നു മാത്രം പറഞ്ഞ് നിര്‍ത്തുന്നു!!

വാല്‍ക്കഷ്ണം: നഷ്ടജാതകം എന്നപുസ്തകം ആദ്യം കണ്ടപ്പോള്‍ ഒരു സംശയം - “എന്തായിത്, പുനത്തിലിന്റെ ആത്മകഥക്കെന്താ നൂറുരൂപയേ വിലയുള്ളോ?”. പുസ്തകം വായിച്ചുതീരുമ്പഴേക്ക് ആ ചോദ്യത്തിന്റെ ഉത്തരം കിട്ടി!