Tuesday, July 11, 2017

When Breath Becomes Air - Paul Kalanithi

മഹാഭാരതത്തിലെ വനപർവത്തിൽ ഒരു കഥയുണ്ട്. വനവാസക്കാലത്ത് ക്ഷീണിച്ച് വലഞ്ഞ് പാണ്ഡവർ ഒരിടത്തെത്തുന്നു. ദാഹജലം തേടി നകുലൻ തൊട്ടടുത്ത തടാകക്കരയിലേക്ക് പോകുമ്പോൾ ഒരു കൊക്ക് നകുലനെ തടയുന്നു. തന്റെ ചോദ്യത്തിനുത്തരം തരാതെ വെള്ളമെടുക്കരുത് എന്നാവശ്യപ്പെട്ട കൊക്കിനെ അവഗണിച്ച് വെള്ളമെടുക്കുന്ന നകുലൻ അവിടെ മരിച്ചു വീഴുന്നു. നകുലനെ അന്വേഷിച്ചു വന്ന സഹദേവനും പിന്നെ വന്ന അർജുനനും ഭീമനും ഇത് തന്നെ സംഭവിച്ചു. അവസാനം യുധിഷ്ഠിരൻ എത്തുന്നു. അനുജന്മാർ മരിച്ചുകിടക്കുന്നതുകണ്ടപ്പോൾ യുധിഷ്ടിരനു പന്തികേട് മണത്തു. തന്റെ അനുജന്മാരെ കൊല്ലാൻ മാത്രം ശക്തിയുള്ള ഈ കൊക്ക് ചില്ലറക്കാരനല്ല എന്ന് മനസ്സിലായ യുധിഷ്ഠിരനോട്, താനൊരു യക്ഷനാണെന്നും തന്റെ ചോദ്യത്തിനുത്തരം പറഞ്ഞാൽ സഹോദരരിൽ ഒരാളെ ജീവിപ്പിക്കാം എന്നും യക്ഷൻ പറയുന്നു. ചോദ്യം ഇതായിരുന്നു-

"കിം ആശ്ചര്യം?” (എന്താണ് ഏറ്റവും ആശ്ചര്യകരമായത്?)
യുധിഷ്ഠിരന്റെ ഉത്തരം ഇതായിരുന്നു:
"അഹന്യഹനി ഭൂതാനി ഗച്ഛന്തീഹ യമാലയ
ശേഷാഃ സ്ഥാവരമിച്ഛന്തി കിമാശ്ചര്യമതഃ പരം” (ദിവസേനയെന്നോണം ചുറ്റുപാടും ജീവജാലങ്ങൾ മരിച്ചുവീഴുമ്പോളും താൻ മാത്രം ബാക്കിയാവും എന്ന മട്ടിൽ ജനങ്ങൾ പെരുമാറുന്നു.  ഇതിൽപരം ആശ്ചര്യം എന്താണ്?)

ഡോ പോൾ കലാനിധി എന്ന 35 വയസ്സുകാരന്റെ “When Breath Becomes Air” എന്ന ആത്മകഥ വായിക്കുമ്പോൾ എന്റെ മനസ്സിൽ      ഓടിവന്നത് യുധിഷ്ഠിരന്റെ ഈ ഉത്തരമായിരുന്നു.

കഴിഞ്ഞ ഡിസംബറിലാണ് ഈ പുസ്തകം വാങ്ങിയത്. കവറിൽ തന്നെ “Rattling, heartbreaking, Beautiful” എന്ന് Atul Gawande യുടേതായിട്ട് എഴുതിവെച്ചിട്ടുണ്ട്. അതുകൊണ്ട് വായിച്ച് മനസ്സ് വിഷമിപ്പിക്കാൻ തൽക്കാലം കഴിയില്ലാ എന്ന് കരുതി മാറ്റിവെച്ചതായിരുന്നു ഈ പുസ്തകത്തെ. 

ഇന്ത്യൻ വംശജനായ പോൾ കലാനിധി അമേരിക്കയിൽ തന്നെ ജനിച്ചു വളർന്ന ഒരു ചെറുപ്പക്കാരനാണ്. പഠനകാര്യത്തിൽ മുൻപന്തിയിൽ ആയിരുന്ന പോളിനു പക്ഷേ ഒരു സാഹിത്യകാരനാവണമെന്നായിരുന്നു ആഗ്രഹം. പ്രശസ്തമായ Stanford University യിൽ നിന്ന് ഇംഗ്ലീഷിൽ ബിരുദാനന്തരബിരുദവും ഹ്യൂമൻ ബയോളജിയിൽ ബിരുദവും നേടിയ പോൾ പിന്നെ Yale University യിൽ നിന്ന് വൈദ്യശാസ്ത്രത്തിൽ ബിരുദം നേടുന്നു. നല്ല ഒരു ന്യൂറോ സർജനാവുക എന്നതായിരുന്നു പോളിന്റെ പിന്നീടങ്ങോട്ടുള്ള ലക്ഷ്യം. അതിനുള്ള കഠിനപരിശീലനത്തിനിടയിലാണ്, ഞെട്ടിപ്പിക്കുന്ന ആ സത്യം അദ്ദേഹം അറിയുന്നത് - താൻ ശ്വാസകോശാർബുദത്തിനു അടിമയാണ്. ഒരുപാട് രോഗികളെ ശുശ്രൂഷിച്ച ആ മനുഷ്യൻ ഇതറിയുന്നതോടെ ആകെ തളർന്നുപോയി.  ആ ഒരു നിമിഷം തൊട്ട് അദ്ദേഹത്തിന്റെ ജീവിതം- Ambitious & brilliant ആയ ഒരു യുവഡോക്ടറിൽ നിന്ന് മരണം മുന്നിൽ കാണുന്ന ഒരു രോഗിയിലേക്ക്- മാറി മറിയുന്ന കാഴ്ച, അതീവ ഹൃദ്യമായ ഭാഷയിൽ വരച്ചിടുകയാണ് ഈ പുസ്തകത്തിലൂടെ. കണ്ണുനനയാതെ ഇത് വായിച്ചു തീർക്കുക എന്നത് അസംഭാവ്യം. 
“ഇന്ന് നിങ്ങളുടെ ജീവിതത്തിലെ അവസാനത്തെ ദിവസമാണെങ്കിൽ നിങ്ങൾ ഇന്ന് എന്ത് ചെയ്യും? എല്ലാ ദിവസവും അങ്ങനെയെന്ന് കരുതി ജീവിക്കുക” എന്ന സ്റ്റീവ് ജോബ്സ് പറഞ്ഞിട്ടുണ്ട്. അങ്ങനെയൊന്ന് ചിന്തിക്കുമ്പോൾ തന്നെ നട്ടെല്ലിലൂടെ ഒരു തണുപ്പ് അരിച്ചുകയറുന്നില്ലേ. എന്നാൽ അതുപോലൊരു ജീവിതം അനുഭവിക്കേണ്ടി വന്നവരെ ഒന്ന് ആലോചിച്ചുനോക്കൂ. ചികിത്സിക്കുന്ന ഡോക്ടറുടെ അടുത്തു നിന്ന് പോളിന് അറിയേണ്ടുന്നത് ‘ഇനി തനിക്ക് എത്ര നാൾ കൂടി ബാക്കിയുണ്ട്?’ എന്നതായിരുന്നു. ആ ചോദ്യം പലതവണ ഡോക്ടറോട് ചോദിക്കുന്നുണ്ടെങ്കിലും ഒരുത്തരം കൊടുക്കാതെ ഡോക്ടർ ഒഴിഞ്ഞുമാറുന്നു. പിന്നീട്, മരുന്നിലൂടെ രോഗത്തെ കീഴ്പെടുത്തി, തിരിച്ച് വൈദ്യവൃത്തിയിലേക്ക് പോൾ തിരിച്ചുവരുന്നു. പക്ഷെ Stanford University ലെ തന്റെ റെസിഡൻസിയുടെ അവസാനദിവസം അദ്ദേഹം അറിയുന്നു- വിട്ടുപോയി എന്ന് കരുതിയ ക്യാൻസർ പൂർവാധികം ശക്തിയോടെ തിരിച്ചുവന്നിരിക്കുകയാണെന്ന്. ഇനിയൊരു തിരിച്ചുവരവില്ല എന്നറിയുന്ന പോൾ തന്റെ ചിന്തകളെയും പാതിവഴിയിൽ കരിഞ്ഞുപോയ സ്വപ്നങ്ങളെയും നമ്മുടെ മുന്നിൽ വരച്ചിടുകയാണ്- “When Breath Becomes Air”  എന്ന ഈ മനോഹരപുസ്തകത്തിലൂടെ.

ഏകദേശം 2 കൊല്ലത്തോളം രോഗവുമായി മല്ലിട്ട്, 2015 മാർച്ച് 9 നു പോൾ കലാനിധി ഈ ലോകത്തോട് വിടപറഞ്ഞു.
പുസ്തകത്തിന്റെ അവസാനഭാഗം പോളിന്റെ ഭാര്യ ലൂസികലാനിധി എഴുതുന്ന ഒരു അദ്ധ്യായം ഉണ്ട്. പോളിന്റെ അവസാന നിമിഷങ്ങൾ വർണ്ണിക്കുന്ന ആ ഭാഗം, മൂന്നു നാലു ദിവസത്തേക്ക് അത് നമ്മളെ പിടിച്ചുലയ്ക്കും. തീർച്ച!

1 comment:

naladas said...

I like your narrating style , especially that yaksha prashna part