Tuesday, July 31, 2018

Option B - Facing adversity, Building resilience and Finding Joy - Sheryl Sandberg & Adam Grant

സോഷ്യൽ മീഡിയ ലോകത്ത് ഷെറിൽ സാൻഡ്ബർഗിനെ അറിയാത്തവർ  ചുരുങ്ങും. Google  ന്റെ വൈസ് പ്രസിഡണ്ട് സ്ഥാനം  രാജിവെച്ച്  ഫേസ്ബുക്കിലെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായ  ഷെറിൽ Lean In എന്ന പ്രശസ്തമായ പുസ്തകം എഴുതിയിട്ടുണ്ട്. 2012 ൽ ലോകത്തെ ഏറ്റവും സ്വാധീനശക്തിയുള്ള 100 പേരിൽ ഒരാളായി ടൈം മാഗസിൻ  ഷെറിൽ സാൻഡ്ബർഗിനെ  തിരഞ്ഞെടുത്തിരുന്നു. ഷെറിലും പ്രൊഫസ്സറും സൈക്കോളജിസ്റ്റുമായ ആഡം ഗ്രാന്റും കൂടി എഴുതിയ പുസ്തകമാണ് ഓപ്ഷൻ ബി. പ്രിയപ്പെട്ടവരുടെ വേർപാടിൽ നിന്ന് നിങ്ങൾക്കെങ്ങനെ കരകയറാം എന്ന് സ്വന്തം അനുഭവത്തിലൂടെ വിവരിക്കുന്ന ഒരു പുസ്തകമാണ് ഇത്.

2015 ലെ മെയ് മാസം ഒന്നാം തീയതി.  മെക്സിക്കോയിലെ ഒരു റിസോർട്ടിൽ  വെക്കേഷൻ ആഘോഷിച്ചുകൊണ്ടിരിക്കുകയായിരുന്നു ഷെറിലും, ഭർത്താവ് ഡേവ് ഗോൾഡൻബർഗും. അന്ന്  വൈകുന്നേരം  റിസോർട്ടിലെ ജിമ്മിലെക്ക് പോയ ഡേവിനെ, നേരം കുറേ കഴിഞ്ഞിട്ടും  തിരിച്ചെത്താത്തത് കണ്ട് ഷെറിൽ അന്വേഷിച്ച് പോയി.  ഷെറിൽ ജിമ്മിൽ എത്തിയപ്പോൾ കണ്ടത് നിലത്ത് മരിച്ച്  കിടക്കുന്ന ഭർത്താവിനെയായിരുന്നു. തന്റെ പ്രിയപ്പെട്ടവന്റെ മരണം  ഷെറിൽ സാന്‍ഡ്ബര്‍ഗിനെ അപ്പാടെ ഉലച്ചുകളഞ്ഞു. കൊടും ദുഃഖം, കടുത്ത നിരാശാബോധം ഇവയൊക്കെ, സമാനമായ അവസ്ഥയിലുള്ള മറ്റേതൊരു സ്ത്രീയെയും പോലെ ഷെറിലിനെയും ബാധിച്ചു. രണ്ട് കുഞ്ഞു കുട്ടികളെയും കൊണ്ട്,  ഇനി സാധാരണജീവിതത്തിലേക്ക് മടങ്ങിവരാൻ പറ്റില്ല എന്ന് അവർ ചിന്തിക്കാൻ തുടങ്ങി! ലോകത്തിലെ തന്നെ ഏറ്റവും പേരുകേട്ട കമ്പനിയുടെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ആയ ഷെറിലിന്, തന്റെ സ്വന്തം ജീവിതത്തിൽ ഇങ്ങനെയൊരു അപകടം വന്നപ്പോൾ എന്ത് ചെയ്യണം എന്ന് ഒരു രൂപവുമുണ്ടായിരുന്നില്ല. എല്ലാ കാര്യങ്ങളും ബന്ധുക്കളും സുഹൃത്തുകളും ഏറ്റെടുത്തു. എവിടെ ഇരിക്കണം, എപ്പോൾ ഭക്ഷണം കഴിക്കണം അങ്ങനെ എല്ലാം അവർ ഓർമ്മിപ്പിച്ചുകൊണ്ടേയിരുന്നു. ഒന്നും സ്വന്തമായി ചെയ്യാൻ പറ്റാതെ കഴിവുകെട്ടവളെപ്പോലെ ഷെറിൽ ഇരുന്നു.
 സ്വപ്രയത്നം കൊണ്ട് മാത്രമേ ഈ ദുരിതത്തിൽ നിന്ന് കരകയറാൻ പറ്റൂ എന്ന് തിരിച്ചറിഞ്ഞ ഷെറിൽ അതിനുവേണ്ടിയുള്ള ശ്രമങ്ങൾ നടത്തുന്നു. അതിനുവേണ്ടി പ്രശസ്ത സൈക്കോളജിസ്റ്റും വാർട്ടൺ കോളെജ് പ്രൊഫസറുമായ ആഡം ഗ്രാന്റുമായി ചേർന്ന് നടത്തിയ പരിശ്രമങ്ങളുടെ ആകെത്തുകയാണ് ഈ പുസ്തകം. ജോലിയിൽ നിന്ന് പിരിച്ചുവിടൽ, മാറാരോഗം, ബലാൽസംഘം, യുദ്ധം അങ്ങനെ നമ്മളെ ഉലച്ചുകളയുന്ന പല വിപത്തുകളിലും പെട്ട കുറെയേറെ ആൾക്കാരുടെ ജീവിതാനുഭവങ്ങളും പുസ്തകത്തിൽ പരാമർശിക്കുന്നുണ്ട്. 
അതിൽ എനിക്ക് ഇഷ്ടപ്പെട്ട ഭാഗം "“Kicking the Elephant Out of the Room” എന്ന അദ്ധ്യായമാണ്. ഭർത്താവിന്റെ മരണശേഷം ഏത് സ്ഥലത്ത് പോയാലും കൂടെയുള്ളവർക്ക് ഷെറിലിനോടുള്ള വികാരം ഒരു തരം സഹതാപം ആയിരുന്നു. ഷെറിലിന്റെ മരിച്ചുപോയ ഭർത്താവിനെക്കുറിച്ച് മാത്രം എല്ലാവരും ചിന്തിക്കുകയും, അതേ സമയം ആരും തന്നെ അദ്ദേഹത്തെ പറ്റി ഒരക്ഷരം പോലും മിണ്ടാതിരിക്കുകയും ചെയ്യുന്ന ഒരു അവസ്ഥയായിരുനു എവിടെയും.  മുറിയിൽ നിറഞ്ഞ് നിൽക്കുന്ന ആ വലിയ ആനയെ അവഗണിക്കാൻ  എല്ലാവരും കഷ്ടപ്പെടുന്ന സ്ഥിതി.  ആ സ്ഥിതി ഒഴിവാക്കാൻ പറ്റുമെങ്കിൽ മരിച്ചുപോയ ആളിന്റെ കാര്യങ്ങളും തമാശകളും പറയുക എന്നത് മൊത്തം സാഹചര്യത്തിന്റെ കനം ലഘൂകരിക്കാൻ വളരെ ഉപകാരപ്പെടും എന്ന് ഷെറിൽ പറയുന്നു, 

പുസ്തകം എന്തോ എനിക്കത്ര ഇഷ്ടപ്പെട്ടില്ല. ആവർത്തനവിരസത ഒരു കാര്യമാവാം.  ഇതു കൂടാതെ ഞാൻ ചിന്തിച്ചത് വേറൊരു തലത്തിലായിരുന്നു-ഒരേ തരം വിപത്തുകൾ പല ആൾക്കാരിൽ ഉണ്ടാക്കുന്ന ആഘാതം പലതരത്തിൽ ആയിരിക്കും. അതിനെ ഒരു പറ്റം ജനറൽ തിയറികളിൽ കൂട്ടിക്കെട്ടാൻ പറ്റുമെന്ന് ഞാൻ കരുതുന്നില്ല. കോടികളുടെ സമ്പാദ്യവും ബന്ധുബലവുമുള്ള ഷെറിൽ സാൻഡ്ബർഗിന് ഇതൊക്കെ എളുപ്പത്തിൽ സാധ്യമാക്കാം. അതല്ലല്ലോ ബാക്കിയുള്ളവരുടെ സ്ഥിതി.

  

No comments: