Saturday, April 22, 2017

കേരളചരിത്രത്തിലെ 10 കള്ളക്കഥകൾ - എം ജി എസ് നാരായണൻ



“History is so subjective, The teller of it determines it” Lin Manuel Miranda 
“I study history in order to give an interpretation” Oliver Stone.
വ്യാഖ്യാതാക്കളുടെ പിടിയിൽ നിന്ന് മാറി ഒരു ശാസ്ത്രശാഖയാവാനുള്ള ഓട്ടത്തിലായിരുന്നു “ചരിത്രം” എന്നും. വ്യാഖ്യാനങ്ങളിൽ നിന്ന് മാറിചിന്തിക്കാൻ വേണ്ടത്ര ശാസ്ത്രീയ തെളിവുകളുണ്ടായിട്ടും പണ്ട് കേട്ടതിൽ നിന്ന് ഒട്ടും മാറാതെ, കേട്ടത് തന്നെ പാടിക്കൊണ്ടിരിക്കാനാണ് ജനത്തിനു എന്നും താത്പര്യം. പ്രത്യേകിച്ച് നമ്മുടെ നാട്ടുകാർ. എല്ലാം, നമ്മടെ പുസ്തകത്തിലുണ്ട് എന്നതാണല്ലോ നമ്മുടെ ആപ്ത വാക്യം തന്നെ!
1498 മെയ് 19 രാത്രി. വാസ്കോ ഡ ഗാമയുടെ നേതൃത്വത്തിൽ1497 ജൂലൈ എട്ടിന് പോർച്ചുഗലിലെ ലിസ്ബൺ തുറമുഖത്ത് നിന്ന് തിരിച്ച മൂന്ന് കപ്പലുകൾ ആഫ്രിക്കൻ തീരങ്ങൾ താണ്ടി കേരള തീരത്തേക്കെത്തിക്കൊണ്ടിരിക്കുന്നു. മാർച്ച് മുതൽ ഏപ്രിൽ അവസാനം വരെ കിഴക്ക് നിന്ന് പടിഞ്ഞാറോട്ട് വീശിക്കൊണ്ടിരിക്കുന്ന കാറ്റിൽ പ്രതീക്ഷയർപ്പിച്ചാണ്, കേരളത്തിലോട്ട് സഞ്ചാരികൾ കാലങ്ങളായി വന്നു കൊണ്ടിരുന്നത്. പക്ഷെ ഗാമ അറബിക്കടൽ മുറിച്ച് കടക്കുമ്പഴേക്ക് കാറ്റിന്റെ ആനുകൂല്യം ഏതാണ്ട് കഴിഞ്ഞിരുന്നു. ആ രാത്രിയിൽ കപ്പൽ വഴി മാറി കോഴിക്കോടും കടന്ന് പോയി. കരയിൽ വെളിച്ചം കണ്ടപ്പോൾ അത് ‘കാലിക്കൂത്ത്” ആണെന്ന് തെറ്റിദ്ധരിച്ച ഗാമയും കൂട്ടരും അവിടെ നങ്കൂരമിട്ടു. പകൽ ചെന്ന് അന്വേഷിക്കാം എന്ന് കരുതി. പുലർച്ചെ കപ്പലിലെ വെളിച്ചം കണ്ട് മത്സ്യത്തൊഴിലാളികൾ അങ്ങോട്ട് ചെന്ന് കാര്യം തിരക്കി. ആംഗ്യ ഭാഷയിലൂടെ അല്പസ്വല്പം കാര്യങ്ങൾ ഗ്രഹിച്ച അവരുടെ കൂടെ, നാട്ടിലിറങ്ങി കാര്യം ഗ്രഹിച്ചു വരാൻ ഗാമ തന്റെ കപ്പൽ ജോലിക്കാരിൽ രണ്ടുപേരെ തോണിക്കാരുടെ കൂടെ വിട്ടു. പോയവർ ചില മൊറൊക്കൻ വ്യാപാരികളെ കാണുകയും അവരിലൂടെ- സാമൂതിരി രാജാവ് ഇപ്പൊൾ പൊന്നാനിയിലാണ് ഉള്ളതെന്നും മൂന്ന് ദിവസം കഴിഞ്ഞേ വരികയുള്ളൂ എന്നറിയുകയും ചെയ്തു. ആ വിവരവും കൊണ്ട് അവർ കപ്പലിലേക്ക് മടങ്ങി. കാത്ത് നിൽക്കുകയല്ലാതെ ഗാമക്ക് മറ്റു മാർഗങ്ങളൊന്നും ഇല്ലായിരുന്നു. മൂന്നാം ദിവസം സാമൂതിരി തിരിച്ചെത്തുകയും, കപ്പൽ കൊയിലാണ്ടിക്കടുത്തുള്ള പന്തലായിനി കൊല്ലത്തേക്ക് തിരിച്ചുവിടാൻ ആജ്ഞാപിക്കുകയും ചെയ്തു. അങ്ങനെ മൂന്നാം ദിവസം ഗാമ പന്തലായിനി കൊല്ലത്ത് കാലു കുത്തി!
പക്ഷെ നമ്മൾക്ക് ഇപ്പൊഴും ഗാമ കാപ്പാട് തന്നെയാണ് കപ്പലിറങ്ങിയത്. അവിടെ ഗാമയുടെ വരവിന്റെ സ്തൂപങ്ങളുയർത്തി ടൂറിസ്റ്റുകളുടെ മുന്നിൽ നമ്മൾ ഇപ്പൊഴും അപഹാസ്യരായിക്കൊണ്ടിരിക്കുന്നു. സ്കൂൾ പാഠപുസ്തകങ്ങളിൽ കാപ്പാടിന്റെ ചരിത്രപെരുമ പറഞ്ഞ് തലമുറകളായി കുട്ടികളെ തെറ്റിദ്ധരിപ്പിക്കുന്നു.
ഇതുപോലെ, നമ്മൾ കാലാകാലങ്ങളായി സത്യമാണെന്ന് ഉറച്ച് വിശ്വസിച്ച് പോരുന്ന പത്ത് കഥകളെ ചരിത്രഗവേഷണത്തിലെ പുതിയ സാധ്യതകളിലൂടെ തെറ്റാണെന്ന് തെളിയിക്കുകയാണ് പ്രശസ്ത ചരിത്ര ഗവേഷകനായ ശ്രീ എം ജി എസ് നാരായണൻ തന്റെ “കേരളചരിത്രത്തിലെ 10 കള്ളക്കഥകൾ” എന്ന പുസ്തകത്തിലൂടെ.
(1) പരശുരാമൻ കേരളം സൃഷ്ടിച്ച കഥ
(2) സെന്റ് തോമസ് കേരളത്തിൽ വന്ന കഥ
(3) മഹാബലി കേരളം ഭരിച്ച കഥ
(4) ചേരമാൻ പെരുമാൾ നബിയെ കണ്ട കഥ
(5) ഗാമ കാപ്പാട് കപ്പലിറങ്ങിയ കഥ
(6) ടിപ്പുസുൽത്താന്റെത് സ്വാതന്ത്ര്യ പോരാട്ടമോ
(7) പഴശ്ശി തമ്പുരാൻ വൈരം വിഴുങ്ങിയ കഥ
(8) വികസനത്തിലെ കേരള മാതൃകയുടെ കഥ
(9) മലബാർ ലഹളയുടെ ഉള്ളുകള്ളികൾ
(10) പട്ടണം മുസിരിസ്സായ കഥ.
ഇങ്ങനെ പത്തെണ്ണമാണ് കേരളചരിത്രത്തിലെ 10 കള്ളക്കഥകൾ എന്നപേരിൽ എം ജി എസ് ഒരു തുടർ പരിശോധന നടത്തുന്നത്. അദ്ദേഹം പറയുന്നത് മൊത്തം സത്യമാണോ എന്ന കാര്യത്തിൽ എനിക്ക് സംശയമുണ്ടെങ്കിലും, അത് തെളിയിക്കാൻ മാത്രമുള്ള ചരിത്ര പാണ്ഡിത്യം ഇല്ലാത്തത് കാരണം, തൽക്കാലം ഗ്രന്ഥകാരന്റെകൂടെ നിൽക്കുകയാണ്, വെറും വായനക്കാരനായ ഞാൻ!
ഈ കഥകളുടെ പൊളിച്ചെഴുത്ത് കൂടാതെ എം ജി എസിന്റെ മനോഹരമായ നാലു ലേഖനങ്ങളും ഇതിലുണ്ട്. ചരിത്രാന്വേഷികളും ഗവേഷകരും മുതൽ സാധാരണക്കാർ വരെ വായിച്ചിരിക്കേണ്ട നാലു ലേഖനങ്ങൾ.
കാര്യമാത്ര പ്രസക്തമായ പുസ്തകം. അതുകൊണ്ടു തന്നെയാവണം സാഹിത്യഭംഗി അല്പം കുറവാണ്. ചരിത്രത്തിൽ താത്പര്യമില്ലാ എങ്കിൽ പെട്ടെന്ന് മടുപ്പിക്കും. പക്ഷെ നമ്മൾ കേട്ട് നടന്ന കഥകളുടെ ഉള്ളുകള്ളികൾ അറിയുന്നത് എപ്പോഴും നല്ലതല്ലേ

വില : 130 രൂപ
ഡി സി ബുക്സ്
പേജ് : 140
ചരിത്ര ലേഖനങ്ങൾ.

No comments: