Saturday, December 28, 2019

Job Be Damned - Rishi Piparaiya

ഒരുപാട് Self help പുസ്തകങ്ങൾ വായിച്ചിട്ടുണ്ട് ജീവിതത്തിൽ. മിക്കതും, വായിക്കുമ്പോൾ നമുക്ക് നല്ലൊരു good feel തരും. നമ്മളെന്തോ ഒരു സംഭവമാണെന്നും, ജോലിയിലും പെരുമാറ്റത്തിലും  മറ്റും ഒന്ന് രണ്ട് ചെറിയ മാറ്റങ്ങൾ വരുത്തിയാൽ തനിക്കും ഒരു അംബാനിയായി മാറാമെന്നും മറ്റും ഈ പുസ്തകങ്ങൾ നമ്മളെ വിശ്വസിപ്പിക്കും.  വായിച്ച് ഒരാഴ്ച കഴിയുമ്പഴേക്ക് ഈ വായിച്ചത് മുഴുവൻ വിഡ്ഢിത്തമാണെന്ന് സ്വയം മനസ്സിലാക്കി നാം പഴയതുപോലെയാവും!

എന്നാൽ ഇതിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു പുസ്തകത്തെ ഇതിനിടെ പരിചയപ്പെട്ടു. ഇന്ത്യക്കാരനായ Rishi Piparaiya എഴുതിയ "Job Be Damned”. കഴിഞ്ഞ പത്ത് കൊല്ലകാലത്ത് വായിച്ചതിൽ ഏറ്റവും നല്ല ആക്ഷേപഹാസ്യം എന്ന് നിസ്സംശയം പറയാവുന്ന  പുസ്തകം. Medium scale, Corporate, multinational enterprise കളിൽ ജോലി ചെയ്യുന്നവരെ ഉദ്ദേശിച്ചാണ് ഈ പുസ്തകം എഴുതിയിട്ടുള്ളത് എന്ന് തോന്നുന്നു. മറ്റുള്ളവർക്കും വായിക്കാമെങ്കിലും  മുൻപറഞ്ഞവർക്കാവും ഇത് കണക്റ്റ് ചെയ്യാൻ കൂടുതൽ എളുപ്പം.

പുസ്തകം തുടങ്ങുന്നത് വായനക്കാരനെ ഒന്ന് ഗ്രൗണ്ട് ചെയ്തിട്ടാണ്. 
നിങ്ങൾ ജോലി ചെയ്യുന്നത്, നിങ്ങൾക്ക് വേറേ നല്ലതൊന്നും ചെയ്യാനില്ലാഞ്ഞിട്ട് തന്നെയാണ്. ജോലി എന്നത് വളരെ  രസമുള്ള ഒരു പരിപാടിയായിരുന്നെങ്കിൽ അത് കാശൊന്നും വാങ്ങാതെ ചെയ്യാൻ ആൾക്കാർ ഓടിവന്നേനെ. അങ്ങനെ ആരും വരാത്തത് കൊണ്ട് തന്നെയാണ് ശമ്പളം തന്ന് കമ്പനി നിങ്ങളെ ജോലിക്ക് വെച്ചിരിക്കുന്നത്. ജോലി ചെയ്യുന്നത് വഴി നിങ്ങളുടെ മാനസികവും ശാരീരികവുമായ ആരോഗ്യം താളം തെറ്റും,  പലപല അസുഖങ്ങൾ വരും. അതിന് നഷ്ടപരിഹാരമായിട്ടാണ് കമ്പനി നിങ്ങൾക്ക് ശമ്പളം തരുന്നത്. എന്തുകൊണ്ടാണ് ഈ ശമ്പളത്തെ Employee Compensation എന്ന് വിളിക്കുന്നത് എന്ന് ഇപ്പോൾ മനസ്സിലായില്ലേ..
നിങ്ങൾക്ക് കിട്ടുന്ന ശംബളം വളരെ കുറവാണ് എന്ന് നിങ്ങൾക്ക് തോന്നാറുണ്ടോ. ശമ്പളം കൂട്ടിത്തരണം എന്ന് ആവശ്യപ്പെട്ടിട്ടും കൂട്ടിക്കിട്ടുന്നില്ല എന്നാണെങ്കിൽ നിങ്ങൾക്ക് ചെയ്യാൻ പറ്റുന്നത് ഇത്രമാത്രം- പണി ചെയ്യുന്നത് അതേ അനുപാതത്തിൽ കുറക്കുക! അത്ര തന്നെ! ആരും അറിയാതെ അത് കുറക്കാൻ വേണ്ട പല പൊടിക്കൈകളും  ഈ പുസ്തകം പറഞ്ഞു തരുന്നു 🙂 ചില ഉദാഹരണങ്ങൾ പറഞ്ഞാൽ
1. ചാൻസ് കിട്ടുമ്പോളൊക്കെ cross department Task force കളിൽ അംഗമാവുക. നിങ്ങൾ എന്താ ചെയ്യുന്നത് എന്ന് സ്വന്തം ബോസിനു പിന്നെ ഒരു പിടിയും കിട്ടൂല.
2. പറ്റുമെങ്കിൽ വർഷത്തിലൊരിക്കലെങ്കിലും internal transfer വാങ്ങി മറ്റു department കളിലേക്ക് മാറുക. ഓരോ മാറ്റത്തിലും ആറുമാസം വീതം, transitioning എന്ന state ലായതുകൊണ്ട്, പണിയെടുക്കാതിരിക്കാം!

മീറ്റിംഗുകളിൽ എവിടെ ഇരിക്കണം, ഇമെയിൽ അയക്കുമ്പോൾ ബോസിനെ എപ്പോഴൊക്കെ cc വെക്കാം/എപ്പോൾ bcc വെക്കണം, വല്ലതും പ്രസന്റ് ചെയ്യെണ്ടിവരുമ്പോൾ ശല്യക്കാരനായ കൊളീഗിനെ എങ്ങിനെ ഹാൻഡിൽ ചെയ്യാം, നിങ്ങളൊരു സീനിയർ മാനേജർ ആണെങ്കിൽ ഓരോ ആവശ്യവും കൊണ്ട് വരുന്ന സ്റ്റാഫിനെ എങ്ങിനെ ഹാൻഡിൽ ചെയ്യാം എന്നൊക്കെ ഉദാഹരണസഹിതം പുസ്തകം വിവരിക്കുന്നു.. 

പുസ്തകം ഇടക്കിടക്ക് നമ്മെ  ഓർമ്മിപ്പിക്കുന്നു-   നിങ്ങൾ ഒരു ആവറേജ് ജോലിക്കാരൻ മാത്രമാണ്. അതല്ലായിരുന്നെങ്കിൽ ഈ ജോലി ചെയ്ത് നേരം കളയാതെ, ഫ്രഞ്ച് റിവിയേറയിലുള്ള തന്റെ ബംഗ്ലാവിൽ മെഡിറ്ററേനിയൻ കാറ്റേറ്റ്, വൈനും കുടിച്ച് നിങ്ങൾ  ഇരുന്നേനെ! ഈ ഒരു ചിന്ത ഉണ്ടെങ്കിൽ ഒരു പാട് stress  കുറക്കാം! 
വെറും ഒരു ആവറേജ് ജോലിക്കാരനായ നിങ്ങൾക്ക് ഈ പുസ്തകം വായിച്ച് കഴിഞ്ഞാൽ കമ്പനിയിലെ ബെസ്റ്റ് ആവറേജ് employee ആവാം  🙂

ഒറ്റ ഇരുപ്പിൽ വായിച്ചു തീർത്ത അപൂർവം non-fiction പുസ്തകങ്ങളിൽ ഒന്നായി ഇതും! വായിക്കുമ്പോൾ ചിരിച്ച് ചിരിച്ച് ശ്വാസം കിട്ടാതായിപ്പോവാൻ ചാൻസ് വളരെ കൂടുതലാണ്!




  

Tuesday, December 24, 2019

Hit Refresh - Satya Nadella

എല്ലാ വീട്ടിലും ഒരു ഡെസ്ക്ടോപ്പ് കമ്പ്യൂട്ടർ എന്നായിരുന്നു മൈക്രോസോഫ്റ്റിന്റെ ആദ്യകാല ലക്ഷ്യം. വർഷം 2008-2009  ഒക്കെ ആയപ്പോൾ  ഡെസ്ക്ടോപ് കമ്പ്യൂട്ടർ എന്ന സാധനം അധികമാർക്കും വേണ്ടാതായി. പകരം  അതിനെക്കാളും കൂടിയ പവർ ഉള്ള ടാബ്ലെറ്റ്, മൊബൈൽ ഫോൺ എന്നിവ വന്നു തുടങ്ങി. ലക്ഷ്യം തന്നെ  കാലഹരണപ്പെട്ടതോടെ  മൈക്രോസോഫ്റ്റ് എന്ന കമ്പനി 'എഞ്ചിൻ തകരാറായ കപ്പൽ പോലെ' ഒഴുക്കിൽ പലവഴിക്ക് പോകാൻ തുടങ്ങി. Ms Office, Windows OS എന്നിവയുടെ മാർക്കറ്റായിരുന്നു കമ്പനിയെ പിടിച്ച് നിർത്തിയത്. പിന്നിടിങ്ങോട്ട് വർഷത്തോളം മൈക്രോസോഫ്റ്റിന് റെവൊല്യൂഷണറിയായ ഒരു പ്രൊഡക്റ്റും ലോഞ്ച് ചെയ്യാൻ സാധിച്ചിരുന്നില്ല എന്ന് മാത്രമല്ല, മൊബൈൽ, ക്ലൗഡ് എന്നീ മേഖലകളിൽ അവർ വളരെ താഴേക്ക് പോകുകയും ചെയ്തു.
ഈ ഒരു സ്ഥിതിയിലാണ് 2014 ൽ  Steve Ballmer ന്റെ പിൻഗാമിയായി, മൈക്രോസോഫ്റ്റിന്റെ മൂന്നാമത് സി ഇ ഓ ആയി സത്യ നഡെല്ല അവരോധിക്കപ്പെടുന്നത്.
അവിടെ നിന്ന് ഇങ്ങോട്ടുള്ള അഞ്ച് വർഷങ്ങളിൽ മൈക്രോസോഫ്റ്റിന്റെ ഒരു ടേൺ എറൗണ്ട് സ്റ്റോറിയും സത്യയുടെ ഒരു ചെറിയ ബയോഗ്രഫിയുമാണ് Hit Refresh ഈ പുസ്തകം.
ആദ്യഭാഗത്ത് സത്യയുടെ സ്കൂൾ കാലഘട്ടം വായിക്കാൻ നല്ല രസമാണ്. ക്രിക്കറ്റായിരുന്നു മറ്റെന്തിനെക്കാളും സത്യക്ക് ഇഷ്ടം!  പഠനകാര്യങ്ങളിൽ മകൻ എപ്പോഴും ഏറ്റവും മുന്നിൽ തന്നെ ആവണം എന്ന് ആഗ്രഹിക്കുന്ന അച്ഛൻ, തന്റെ മുറിയിൽ കാൾ മാർക്സിന്റെ പടം വെച്ചത് സത്യ ഓർമ്മിക്കുന്നു. അതേ സമയം, എന്ത് ചെയ്താലും തന്റെ മകൻ എപ്പോഴും സന്തോഷവാനായി ഇരിക്കണം എന്ന് മാത്രം ആഗ്രഹിച്ചിരുന്ന സത്യയുടെ അമ്മ മുറിയിൽ പ്രതിഷ്ടിച്ചത് മഹാലക്ഷ്മിയുടെ പടമായിരുന്നുവത്രെ!

സത്യയുടെ പേർസണൽ സ്റ്റോറി മാറ്റി നിർത്തിയാൽ, പുസ്തകം അല്പം ബോറാണ്. ഒരു ടിപ്പിക്കൽ മാനേജ്മെന്റ് പുസ്തകം. ( പിന്നെ ക്രിക്കറ്റ് അറിയാത്തവർ ഈ പുസ്തകം വായിച്ചാൽ അല്പം ചുറ്റിപ്പോകും. മിക്കവാറും ഉപമകളൊക്കെ ക്രിക്കറ്റുമായി ബന്ധപ്പെട്ടാണ്).








 

Alchemy by Rory Sutherland


ഒരു ചാരിറ്റി ട്രസ്റ്റ് ക്യാൻസർ രോഗികളെ സഹായിക്കാനായി ധനശേഖരണം നടത്തുന്നു. കാശു തരാൻ സാധ്യതയുള്ള നാന്നൂറോളം ആൾക്കാർക്ക്  സംഭാവന ചോദിച്ചു കൊണ്ട് മെസ്സേജയക്കണം. അയക്കുന്നതിനു മുൻപ് ഒരു ചെറിയ പരീക്ഷണം നടത്താൻ തീരുമാനിച്ചു.


- ആദ്യത്തെ 100 ആൾക്കാർക്ക് ഇമെയിൽ അയക്കുക
- പിന്നെ 100 ആൾക്കാർക്ക് സാധാരണ വെള്ളപേപ്പറിൽ പ്രിന്റ് ചെയ്ത്  പോസ്റ്റൽ ആയി അയക്കുക
- അടുത്ത 100 ആൾക്കാർക്ക് മുകളിൽ അയക്കുന്ന സെയിം  കത്ത് പോസ്റ്റൽ ആയി അയക്കുന്നു, കൂട്ടത്തിൽ  നിങ്ങൾ ചെയ്യുന്ന സംഭാവനക്ക് 50% ടാക്സ് ഇളവുണ്ട് എന്നും എഴുതിവെക്കുക
- അവസാനത്തെ നൂറു പേർക്ക് അയക്കുന്ന കത്ത് നല്ല സൂപ്പർ കടലാസിൽ കളർ പ്രിന്റിൽ അച്ചടിച്ച് സ്പെഷൽ കവറിൽ ഇട്ട് സ്പീഡ് പോസ്റ്റായി അയക്കുക.

 
ഏതിനായിരിക്കും ഏറ്റവും നല്ല റെസ്പോൺസ് ഉണ്ടാവുക?  മൂന്നാമത്തെ കൂട്ടർ ആവും എന്നല്ലേ നിങ്ങൾ ചിന്തിക്കുന്നത്. എന്നാൽ അല്ല. നാലാമത്തെ വിഭാഗമാണ് കൂടുതൽ കാശയക്കുക. കാര്യം എന്താണെന്നോ, മനുഷ്യൻ പലപ്പോഴും യുക്തിസഹമായിട്ടല്ല ചിന്തിക്കുന്നത് എന്നതു തന്നെ. ഇത്രയും നല്ല പേപ്പറിൽ കാശും ചിലവാക്കി അവർ എന്നോട് കാശ് ചോദിക്കുന്നുണ്ടെങ്കിൽ അതിനൊരു കാരണമുണ്ടാവും. അതുകൊണ്ട് ഒന്നും കൊടുക്കാതിരിക്കുന്നത് ശരിയല്ല എന്ന് നമ്മൾ ചിന്തിക്കും. അതെ, നമ്മുടെ തലച്ചോറിന്റെ പ്രവർത്തനം പലപ്പോഴും  ലോജികൽ അല്ല, മാജികൽ ആണ് !
ഒരുദാഹരണം കൂടി പറയാം. രണ്ടു കളറുള്ള Toothpaste കണ്ടിട്ടില്ലേ(ക്ലോസപ്പ്, കോൾഗേറ്റിനൊക്കെ ഉണ്ട്). ഒറ്റക്കളർ ടൂത്ത്പേസ്റ്റിനെക്കാളും പ്രത്യേകിച്ച് ഒരു ഗുണവും ഈ സാധനത്തിനില്ല. പക്ഷെ ആൾക്കാർ ഇവനെയാണ് കൂടുതൽ വാങ്ങുന്നത്, അതും കൂടുതൽ കാശ് കൊടുത്തിട്ട്. എന്താ കാരണം. രണ്ട് കളറിൽ പിരിച്ച് പിരിച്ച് ഈ സാധനം ഉണ്ടാക്കാൻ ആ പേസ്റ്റ് കമ്പനി കുറെ അദ്ധ്വാനിച്ചുകാണും,  അതിൽ ഒരു കാര്യവുമില്ലാതെ അവരങ്ങനെ ചെയ്യില്ലല്ലോ എന്നൊക്കെയുള്ള തോന്നൽ തന്നെ!
ഇങ്ങനെയുള്ള ഒരുപാട് റിയൽ ലൈഫ് സംഗതികളിലൂടെ നമ്മളുടെ ചിന്തകളുടെ ചതിക്കുഴികൾ കാട്ടിത്തരികയാണ് Alchemy എന്ന പുസ്തകം. Ogilvy എന്ന ആഗോള പരസ്യകമ്പനിയിലെ പതിറ്റാണ്ടുകളുടെ experience ൽ നിന്ന് Rory Sutherland ഓരോ കാര്യങ്ങൾ അവതരിപ്പിക്കുമ്പോൾ നമ്മുടെ തീരുമാനങ്ങളെടുക്കാനുള്ള കഴിവിനെ തന്നെ പലപ്പോഴും സംശയിച്ചുപോകും 🙂 
പിന്നെ ഏത് മാർക്കറ്റിംഗ് കൊമ്പന്മാർക്കും ഉള്ളത് പോലെ, ബാക്കിയാർക്കും ഒന്നും അറിയില്ലാ ന്നുള്ള ഒരു തള്ള് ഇടക്കിടക്ക് കയറിവരുന്നുണ്ട് 🙂
എന്തായാലും രസകരമായി വായിക്കാവുന്ന ഒരു പുസ്തകം. 





Thursday, October 31, 2019

Bottle of Lies: The Inside Story of the Generic Drug Boom by Katherine Eban

Bottle of Lies: The Inside Story of the Generic Drug Boom

വഞ്ചനയുടെ സംസ്കാരം!
മരുന്നു മാഫിയ എന്ന് മുട്ടിന് മുട്ടിന് ഉപയോഗിക്കുന്നവരാണ് നമ്മൾ മലയാളികൾ. എന്നാൽ യഥാർത്ഥത്തിൽ ഇതെന്താണെന്ന് നമ്മൾക്ക് വലിയ പിടിയില്ല. ഏതെങ്കിലും ഒരു ഡോക്ടർ, മെഡിക്കൽ ഷോപ്പുടമ, നാട്ടിലെ ഒരു ലാബ് ഉടമ എന്നിവരൊക്കെയാണ് മിക്കവർക്കും ഈ മാഫിയ.

എന്നാൽ ശരിക്കും എന്താണീ മരുന്ന് മാഫിയ എന്നറിയാൻ വായിക്കേണ്ട ഒരു പുസ്തകമാണ് Katherine Eban എഴുതിയ Bottle of Lies: The Inside Story of the Generic Drug Boom” . ജനറിക് മരുന്നുകളുടെ നിർമ്മാണ മേഖലയിൽ നടക്കുന്ന അഴിമതിയുടെയും വഞ്ചനകളുടെയും ഒരു മഹാഭാരതം തന്നെ ഈ പുസ്തകം  വായനക്കാരന്റെ  മുന്നിലേക്കിട്ടു തരുന്നു. കുറെയേറെ  whistleblower മാരുടെ വാക്കുകളിലൂടെ  ഇത് നമുക്ക് നേരിട്ടനുഭവിക്കാം. കൂട്ടത്തിൽ പ്രമുഖ  whistleblower ആയ ദിനേഷ് താക്കൂറിന്റെ ജീവിത കഥയും കൂടിയാണ്  ഈ പുസ്തകം !

Cipla, Wockhardt, Mylan, Dr Reddys, Teva  അങ്ങനെ  ഒരുപാട് ഫാർമസ്യൂട്ടിക്കൽ കമ്പനികളിലെ തട്ടിപ്പിനെക്കുറിച്ച് പറയുന്നുണ്ടെങ്കിലും, തട്ടിപ്പ് ഒരു സംസ്കാരമായി കൊണ്ടുനടക്കുന്ന ഒരു കമ്പനിയെ ഈ പുസ്തകം ശരിക്കും തുറന്ന് കാട്ടുന്നുണ്ട്. അതാണ് റാൻബാക്സി ലാബറട്ടറീസ്. ലോകാരോഗ്യസംഘടനയുടെ ഒരു ഓഡിറ്റിൽ, റാൻബാക്സിയുടെ ഒരു മരുന്നിൽ വേണ്ട അളവിൽ active ingredient ഇല്ല എന്ന് കണ്ടുപിടിക്കപ്പെടുന്നു. 
കൃത്യമായി വേണ്ട അളവിൽ active ingredient ഉണ്ട് എന്നതിന്റെ തെളിവൊക്കെ ഹാജരാക്കിയിട്ടാണ് ഈ മരുന്ന് നിർമ്മിക്കാൻ Federal Drug Agency (FDA)  റാൻബാക്സിയെ അനുവദിക്കുന്നത് തന്നെ. FDA അംഗീകരിച്ച പ്ലാന്റുകളിൽ അവർ പറയുന്ന good manufacturing Practices കൃത്യമായി ഫോളോ ചെയ്ത് നിർമ്മിക്കുന്ന മരുന്നിൽ പിന്നെ എങ്ങനെയാണ് active ingredient കുറഞ്ഞു പോകുന്നത്  എന്ന സംശയം ദിനേഷ് താക്കൂറിനും മാനേജറായ രാജ് കുമാറിനും  ഉണ്ടായി. അവിടെ നിന്ന് തുടങ്ങുന്ന അന്വേഷണം ഒരു പാട് ഞെട്ടിപ്പിക്കുന്ന കണ്ടെത്തലിലേക്കാണ് നയിച്ചത്.

ശക്തമായ നിരീക്ഷണ ഏജൻസി/വ്യ്വവസ്ഥകൾ നിലനിൽക്കുന്ന രാജ്യങ്ങളിലേക്ക് (യുഎസ്, യൂറോപ്പ്, ജപ്പാൻ തുടങ്ങിയവ) കയറ്റി അയക്കുന്ന മരുന്നുകളിൽ വേണ്ട അളവിന്റെ ഒരു 70 മുതൽ 80% വരെ active ingredient ഉണ്ടാവും.  എന്നാൽ ദുർബലമായ ഏജൻസികൾ ഉള്ള നാടുകളിൽ (ആഫ്രിക്കൻ രാജ്യങ്ങൾ, ഇന്ത്യ തുടങ്ങിയവ) ഇത് വെറും 10 മുതൽ 30% വരെ മാത്രം! 
ഏതെങ്കിലും ഒരു ബ്രാൻഡഡ് മരുന്നിന്റെ  ജനറിക് പതിപ്പിന്  FDA അംഗീകാരം കിട്ടാൻ  ഒരുപാട് പേപ്പറുകൾ സമർപ്പിക്കേണ്ടതുണ്ട്. ഞങ്ങളുടെ ലാബിൽ ഉണ്ടാക്കിയ മരുന്നിന് ബ്രാൻഡഡ് മരുന്നിന്റെ എല്ലാ ഗുണങ്ങളും ഉണ്ട് എന്ന് തെളിയിക്കുന്ന bio equivalence test results ഒക്കെ വേണം. ഇതൊക്കെ കൃത്രിമമായി ഉണ്ടാക്കാൻ  റാൻബാക്സിയിൽ ഒരു ഡിപാർട്ട്മെന്റ് തന്നെ ഉണ്ടായിരുന്നു.
ഇൻസ്പെക്ഷന് ഏജൻസികൾ വരുമ്പോൾ വേണ്ട പോലെ ഡേറ്റ ഉണ്ടാക്കി നൽകുക, പലപ്പോഴും തങ്ങൾക്ക് വേണ്ട ഡേറ്റ മാത്രം കമ്പ്യൂട്ടറുകളിൽ സൂക്ഷിക്കുകയും അല്ലാത്തവ നശിപ്പിക്കുകയും ചെയ്യുക എന്നതൊക്കെ  ഒരു സാധാരണ സംഭവം മാത്രം. ഇതൊക്കെ നടക്കുന്നത് കമ്പനിയുടെ തലവന്മാരൊക്കെ അറിഞ്ഞിട്ട് തന്നെ! 

മൊത്തത്തിൽ വളരെ ഇഷ്ടപ്പെട്ട ഒരു പുസ്തകം. ഇന്ത്യൻ ഫാർമ കമ്പനികളെ പ്രത്യേകം എടുത്ത് പറഞ്ഞ് കുറ്റപ്പെടുത്തുന്നതുകൊണ്ടാകണം,  ഇതൊക്കെ  ശരിയാണോ എന്ന്  പലപ്പോഴും തോന്നിപ്പിച്ചൂന്ന് മാത്രം!

 


 

Tuesday, October 30, 2018

How Smart Machines Think - Sean Gerrish

ഒരുപാട് ആൾക്കാർ വാങ്ങുകയും വായിക്കുകയും ചെയ്യുമ്പോഴാണ് ഒരു പുസ്തകം ബെസ്റ്റ് സെല്ലർ ലിസ്റ്റിൽ വരുന്നതും ആ പുസ്തകം മാർക്കറ്റിൽ വിജയിച്ചതായി കണക്കാക്കുന്നതും.  പക്ഷെ ഈ ലോകം തന്നെ ടെക്നോളജി നിയന്ത്രിക്കുന്ന ഈ കാലത്തും എന്തുകൊണ്ടാണ്  ടെക്നോളജി/സയൻസ് സംബന്ധിയായ പുസ്ത്കങ്ങൾ ബെസ്റ്റ് സെല്ലർ ലിസ്റ്റിൽ എത്താത്തത് (അപൂർവമായി ഇല്ലെന്നല്ല!) ?
 
 ഒരു കഥയോ നോവലോ എഴുതുന്നതിനേക്കാൾ ബുദ്ധിമുട്ട് നിറഞ്ഞതാണ്  ടെക്നോളജി  സംബന്ധിയായ പുസ്തകങ്ങൾ എഴുതുക എന്നത്. കാരണം, അതിൽ എഴുതുന്ന കാര്യങ്ങൾക്ക് ഒരുപാട് സൂക്ഷ്മതയും കൃത്യതയും വേണം. അങ്ങനെ കഷ്ടപ്പെട്ട് എഴുതിയാൽ തന്നെ ഒരു ടെക്നോളജി പുസ്തകം മാർക്കറ്റിൽ വിജയിക്കണമെങ്കിൽ  കൂടുതൽ ആളുകൾ വാങ്ങുകയും വായിക്കുകയും ചെയ്യണം. അതിന് സാധാരണ ജനങ്ങൾക്ക് മനസ്സിലാവുന്ന ഭാഷയിലും രീതിയിലും വേണം പുസ്തകം എഴുതാൻ. പക്ഷെ ടെക്നോളജിയെ എല്ലാർക്കും മനസ്സിലാക്കാൻ പറ്റുന്ന രീതിയിൽ ആക്കുമ്പോൾ കൈകാര്യം ചെയ്യുന്ന വിഷയം വളരെ നേർത്തുപോകും.
ചുരുക്കത്തിൽ, വിഷയത്തെ എത്ര ലളിതമാക്കണം എന്ന കൃത്യമായ ബോധമില്ലെങ്കിൽ പുസ്തകം ഗുദാ ഗവാ ആവും!

ആ ഒരു തകരാറ് പറ്റിയ ഒരു പുസ്തകമാണ് ഈ ആഴ്ച വായിച്ചു തീർത്തത്.


ഷോൺ ജെറിഷ് (Sean Gerrish) എഴുതിയ How Smart Machines Think എന്ന പുസ്തകം. Artificial Intelligence, Machine Learning  എന്നീ വിഷയങ്ങളിൽ താല്പര്യം ഉള്ളവർക്ക് വേണ്ടിയാണ് എഴുതിയിട്ടുള്ളത്. Self-driving cars, Netflix’s watch next, IBM Watson എന്നിവയുടെ ആദ്യകാല കഥകൾ, ഇവയ്ക്കുപയോഗിച്ച അൽഗൊരിതങ്ങളുടെ ചില അടിസ്ഥാനവിവരങ്ങൾ എന്നിവയൊക്കെ വളരെ രസകരമായി വായിച്ചു പോവാം.  ഈ ഫീൽഡുകളിലെ അതികായന്മാരെ പരിചയപ്പെടുത്തുന്ന ഈ പുസ്തകം വായിക്കാൻ എളുപ്പമാണ്. പക്ഷെ ഈ വിഷയങ്ങളിൽ അടിസ്ഥാന വിവരമുള്ളവർക്ക് കൂടുതലായൊന്നും പുസ്തകം ഓഫർ ചെയ്യുന്നില്ല.

Saturday, October 20, 2018

Russian Roulette - The inside story of Putin’s war on America and the Election of Donald Trump

അമേരിക്ക കണ്ടതിൽ ഏറ്റവും ഡിവിസീവ് ആയ തിരഞ്ഞെടുപ്പായിരുന്നു 2016 ലേത്. യാതൊരു വിജയസാധ്യതയും ഇല്ലാതെ, വെറും ഷോമാൻ ആണെന്ന് സ്വന്തം പാർട്ടിക്കാർ പോലും വിശ്വസിച്ചിരുന്ന  ഡൊണാൾഡ് ട്രമ്പ്, എല്ലാരെയും അമ്പരപ്പിച്ചുകൊണ്ട്  തിരഞ്ഞെടുപ്പിൽ വെന്നിക്കൊടി പാറിച്ചു.  ഇലക്ഷന്റെ ഒരു ഘട്ടത്തിലും മുന്നിട്ടു നിൽക്കാതിരുന്ന ട്രമ്പ് എങ്ങിനെ പ്രസിഡണ്ടായി? അതിൽ എന്തെങ്കിലും അട്ടിമറി നടന്നിരുന്നോ? ചില മാധ്യമങ്ങൾ ആഘോഷിച്ചിരുന്ന റഷ്യൻ ഇടപെടൽ എന്തിനായിരുന്നു? ഹിലാരിയുടെ ഇമെയിൽ മൊത്തം വിക്കിലീക്സ് പ്രസിദ്ധീകരിച്ചതിനു പിന്നിൽ ആരാണ്…
ഇങ്ങനെ ഒരു കൂട്ടം രസകരമായ കാര്യങ്ങൾ  അറിയാൻ ആഗ്രഹമുള്ളവർക്കു വേണ്ടിയുള്ളതാണ്  മൈക്കേൽ ഇസിക്കോവും ഡേവിഡ് കോണും എഴുതിയ “Russian Roulette- The inside story of Putin’s war on America and the Election of Donald Trump” എന്ന പുസ്തകം ! അൻവേഷണാത്മക പത്രപ്രവർത്തകരാണ് രണ്ടുപേരും!

തന്റെ ബിസിനസ്സ് സാമ്രാജ്യം റഷ്യയിലേക്ക് വ്യാപിപ്പിക്കണം എന്ന ട്രമ്പിന്റെ ആഗ്രഹങ്ങൾക്ക് ദശാബ്ദങ്ങളുടെ പഴക്കമുണ്ട്. 
പക്ഷെ പലതവണയായുള്ള ഓരോ ശ്രമങ്ങളും എവിടെയൊക്കെയോ തട്ടി നിന്നു. ക്രെംലിനുമായി അടുത്ത ബന്ധമുണ്ടായെങ്കിൽ മാത്രമേ ഈ സ്ഥിതിക്ക് ഒരു മാറ്റം വരൂ എന്ന് തിരിച്ചറിഞ്ഞ ട്രമ്പ് പലരീതിയിലും പുടിനുമായും മറ്റും അടുക്കാൻ ശ്രമിക്കുകയും വലിയൊരളവുവരെ അതിന് സാധിക്കുകയും ചെയ്യുന്നുണ്ട്.
ഈ ബന്ധങ്ങളെ പക്ഷെ ട്രമ്പിനെ ഒറ്റക്കടിക്ക് വിഴുങ്ങാൻ മാത്രം കപ്പാസിറ്റിയുള്ള പുടിൻ എങ്ങനെ ദുരുപയോഗം ചെയ്യുന്നു എന്നതാണ് പുസ്തകത്തിന്റെ ഹൈലൈറ്റ്!
ഹാക്കർമാരെയും മറ്റ് ചാരന്മാരെയും ഉപയോഗിച്ച് കോമ്പ്രൊമാറ്റ് (compromising Materials) സംഘടിപ്പിക്കുക എന്നതായിരുന്നു റഷ്യയുടെ തന്ത്രം. ഹിലാരിയുടെയും ട്രമ്പിന്റെയും ഒരുപാട് ഡിറ്റെയിൽസ് ഇങ്ങനെ ഇവർ ചികഞ്ഞെടുത്തു. ഹിലാരിയുടെയും കൂട്ടാളികളുടെയും ഇമെയിൽ ഹാക്ക് ചെയ്തെടുത്തത് മാത്രം വരും പതിനായിരക്കണക്കിന്. എന്നിട്ട് ഇതൊക്കെ കൃത്യം കൃത്യം സമയങ്ങളിൽ വിക്കിലീക്സിനു കൊടുത്ത് അവർ വഴി പ്രസിദ്ധീകരിച്ച് ഹിലാരിയെ പ്രതിക്കൂട്ടിലാക്കി.
ഇതുകൂടാതെ  സോഷ്യൽ മീഡിയ വഴി 80000 ഫേക്ക് ന്യൂസുണ്ടാക്കി അത് 20 മില്ല്യൺ ആൾക്കാരുടെ വാളിൽ എത്തിച്ചു, അവർ പോലും അറിയാതെ! വോട്ടർമാരുടെ മനസ്സിൽ ഒരു ട്രമ്പനുകൂല മാറ്റം ഉണ്ടാക്കാൻ ഇത് സഹായിച്ചു! ( ഇന്ന് ബീജേപ്പിയുടെയും മറ്റ് രാഷ്ട്രീയപാർട്ടികളുടെയും സോഷ്യൽ മീഡിയ ഇടപെടലുകളും സമാനസ്വഭാവമുള്ളവയാണെന്ന് പറയാതെ വയ്യ!)

റഷ്യയുടെ ഇടപെടലിന്റെ വ്യാപ്തി അമേരിക്കൻ പ്രസിഡണ്ട് ഒബാമ അടക്കമുള്ള അധികാരികൾക്ക് പോലും മുഴുവനായി  മനസ്സിലായത് ഇലക്ഷൻ കഴിഞ്ഞ് രണ്ട് മാസം കഴിഞ്ഞ് മാത്രമാണ് എന്നതാണ് രസകരമായ വസ്തുത!


ഒരു ഡിറ്റക്ടീവ് നോവൽ വായിക്കുന്ന ത്രില്ലോട് കൂടി വായിക്കാൻ പറ്റിയ പുസ്തകം.


Sunday, September 23, 2018

The Power of Habit: Why we do what we do - Charles Duhigg


അമേരിക്ക ആസ്ഥാനമായ , 1200 കോടി ഡോളർ പ്രതിവർഷ വരുമാനമുള്ള ഒരു ബഹുരാഷ്ട്രകമ്പനിയാണ് ALCOA corporation. 1888 ൽ സ്ഥാപിച്ച ഈ കമ്പനിക്ക് ആറോളം രാജ്യങ്ങളിൽ അലൂമിനിയം ഫാക്ടറികൾ ഉണ്ട്. ചോക്കലേറ്റ് റാപ്പർ മുതൽ സാറ്റലൈറ്റ് പാർറ്റ്സ് വരെ ഉണ്ടാക്കിയിരുന്ന കമ്പനി!
വളരെ നല്ല നിലയിൽ ലാഭമുണ്ടാക്കിക്കൊണ്ടിരുന്ന ALCOA ക്ക് 1980 കളിൽ  അടിതെറ്റാൻ തുടങ്ങി. അടിക്കടി ലാഭത്തിൽ കുറവ്, പ്ലാന്റുകളിലെ ഉയർന്ന മെയിന്റനൻസ് ചിലവുകൾ, പ്രഗത്ഭരായ ഉദ്യോഗസ്ഥരുടെ കൊഴിഞ്ഞുപോക്ക്, അങ്ങനെ പ്രശ്നങ്ങൾ പലത് പൊങ്ങി വന്നു! കൂടുതൽ നല്ല തൊഴിൽസാഹചര്യങ്ങൾക്ക് വേണ്ടി പലയിടത്തും തൊഴിൽസമരങ്ങൾ തലപൊക്കി. 
അതേസമയം  ലാഭം കൂട്ടുന്നതിനുവേണ്ടി നിക്ഷേപകർ മറുവശത്തും ഒച്ചപ്പാടുണ്ടാക്കുന്നുണ്ടായിരുന്നു. അങ്ങനെ 1987 ഒക്ടോബറിൽ കമ്പനി പുതിയ സി ഇ ഓ യെ നിയമിക്കാൻ തീരുമാനിച്ചു.  1976 വരെ യു എസ് ഗവണ്മെന്റ് ഓഫീസറായിരുന്ന്, പിന്നീട് അതിൽ നിന്ന് രാജിവെച്ച് ഇന്റർനാഷണൽ പേപ്പർ എന്ന കമ്പനിയുടെ സി ഇ ഓ ആയി പ്രവർത്തിച്ചു വരികയായിരുന്ന പോൾ ഒനീൽ ആയിരുന്നു ALCOA യുടെ ഡയറക്ടർ ബോർഡ് കണ്ടെത്തിയ പുതിയ സി ഇ ഓ!
ഒരു മുൻ ഗവണ്മെന്റ് എംപ്ലൊയി ആണ് സി ഇ ഓ ആയി വരുന്നത് എന്നറിഞ്ഞ നിക്ഷേപകർ ആദ്യം തന്നെ നിരാശയിലായി!
അങ്ങനെ പുതിയ സി ഇ ഓ, ആദ്യമായി നിക്ഷേപകരെയും മാർക്കറ്റ് അനലിസ്റ്റുകളെയും കാണുന്ന ആ ദിവസം വന്നെത്തി. ന്യൂയോർക്ക് മാൻഹാട്ടണിലെ ഒരു ലക്ഷ്വറി ഹോട്ടലിൽ ആയിരുന്നു ചടങ്ങ്. സാധാരണയായി  ആദ്യമായി ഒരു പുതിയ സി ഇ ഓ നിക്ഷേപകരെ കാണുമ്പോൾ അവരെ പരമാവധി സുഖിപ്പിക്കുക എന്നതായിരിക്കും പ്രധാനലക്ഷ്യം. അതിനുവേണ്ടി വരാൻ പോകുന്ന വൻ ലാഭത്തിന്റെ പൊള്ളക്കണക്കുകൾ സി ഇ ഓ കാണിക്കും!  അങ്ങനെ സുഖിക്കാൻ കാത്തിരുന്ന നിക്ഷേപകരെ ഞെട്ടിച്ചുകൊണ്ട്, പുതിയ സി ഇ ഓ തന്റെ പ്രസംഗം തുടങ്ങി.
“I want to talk to you about worker safety,“Every year, numerous Alcoa workers are injured so badly that they miss a day of work. I intend to make Alcoa the safest company in America. I intend to go for zero injuries.” സി ഇ ഒ പറഞ്ഞു നിർത്തി. 
കേൾവിക്കാർ ആകെ ചിന്താക്കുഴപ്പത്തിലായി. കമ്പനിയുടെ expansion plan ഇല്ല, ലാഭസാധ്യതയുടെ കണക്കില്ല, ബിസിനസ് buzzwords ഒന്നുപോലുമില്ല.. പകരം വർക്കർ സേഫ്റ്റിയെപറ്റിയാണ് ഇയാൾ പ്രസംഗിക്കുന്നത്.. ഇയാൾ ഏതോ സേഫ്റ്റി ഓഫീസർ ആണെന്ന് തോന്നുന്നു!   ഇയാൾ തന്നെയാണോ ശരിക്കും സി ഇ ഓ?
അവസാനം, നിക്ഷേപകരിൽ  ഒരാൾ ഒരു ചോദ്യം ചോദിച്ചു
“എയ്റോസ്പേസ് ഡിവിഷനിലെ inventory status എന്താണ് ഇപ്പോൾ?” 
ശാന്തനായി പോൾ മറുപടി പറഞ്ഞു - “ഞാൻ ആദ്യം പറഞ്ഞത് നിങ്ങൾ ശ്രദ്ധിച്ചുവോ എന്നെനിക്കറിയില്ല. കമ്പനി എങ്ങനെ പോകുന്നു എന്നറിയണമെങ്കിൽ കമ്പനിയുടെ തൊഴിൽ സുരക്ഷാ പ്രശ്നങ്ങളും അവസംബന്ധിച്ച കണക്കുകളുമാണ് ആദ്യം അറിയേണ്ടത്. ഇൻവെന്റോറിയും ലാഭവും ഒക്കെ പിന്നെയേ വരുന്നുള്ളൂ
ഹാളിൽ ശ്മശാന മൂകത പരന്നു.
ആദ്യമായി ഹാളിൽ നിന്ന് പുറത്തിറങ്ങിയ സ്റ്റോക്ക് അനലിസ്റ്റുകളും നിക്ഷേപകരും തങ്ങളുടെ ക്ലയന്റിനെയും വേണ്ടപ്പെട്ടവരെയും  വിളിച്ച്   പറഞ്ഞു - “ALCOA ഏതോ ഒരു ഹിപ്പിയെയാണ് സി ഇ ഓ ആയി വെച്ചിരിക്കുന്നത്. അയാൾ ഈ കമ്പനിയെ കുളം തോണ്ടും. കിട്ടുന്ന പൈസക്ക് നിങ്ങളുടെ കൈയിലുള്ള സ്റ്റോക്ക് അങ്ങ് വിറ്റുകള!”
വർഷങ്ങൾക്ക് ശേഷം, അതിൽ ഒരു ഇൻവെസ്റ്റർ പറഞ്ഞത്, ആ ഒരു advice ആണ് ഞാൻ എന്റെ ജീവിതത്തിൽ നടത്തിയ ഏറ്റവും മോശം advice എന്നായിരുന്നു. പോൾ ഒനീൽ ചാർജ്ജെടുത്ത് മാസങ്ങൾക്കുള്ളിൽ തന്നെ  ALCOA യിൽ മാറ്റം പ്രകടമായി.  തൊഴിൽ സുരക്ഷാ പ്രശ്നങ്ങൾ ഗണ്യമായി കുറഞ്ഞു. ഒനീൽ ചാർജ്ജെടുക്കുമ്പോൾ സുരക്ഷാ പ്രശ്നങ്ങൾ കൊണ്ട് മാത്രം 100 ജോലിക്കാർക്ക് 1.86 ദിവസത്തെ തൊഴിൽ നഷ്ടം ഉണ്ടാവുമായിരുന്നു. ഒനീലിന്റെ കാലഘട്ടത്തിൽ അത് 0.2 ആയി കുറഞ്ഞു! തൊഴിൽ സമരങ്ങൾ തീർന്നു. കമ്പനി ലാഭത്തിലേക്ക് കുതിക്കാൻ തുടങ്ങി.
എന്തായിരുന്നു പോൾ ഒനീൽ കൊണ്ടുവന്ന മാറ്റം.. പ്രത്യക്ഷത്തിൽ ഒന്നും തന്നെ മാറ്റാൻ അദ്ദേഹം തൊഴിലാളികളോട് ആവശ്യപ്പെട്ടില്ല. അദ്ദേഹം ചെയ്തത് ഇത്രമാത്രം
  1. ഫാക്ടറിയിൽ എന്തെങ്കിലും അപകടമോ, സേഫ്റ്റി പ്രശ്നങ്ങളോ ഉണ്ടായാൽ അരമണിക്കൂറിനുള്ളിൽ അത് സി ഇ ഓയെ വിളിച്ചറിയിക്കണം. അത് അറിയിക്കേണ്ടത് അതാത് ഡിപ്പാർട്ട്മെന്റ് ജനറൽ മാനേജർ ആണ്. വിളിക്കുമ്പോൾ സി ഇ ഓ അപകടത്തിന്റെ ഡിറ്റൈൽസും  കാര്യകാരണങ്ങളും ചോദിക്കും, 
  2. എല്ലാ ആഴ്ചയിലും ഹെഡ് ഓഫീസിലേക്കയക്കുന്ന റിപ്പോർട്ടിൽ ആ ആഴ്ച നടന്ന സേഫ്റ്റി പ്രശങ്ങളിൽ എന്ത് നടപടിയെടുത്തു എന്ന് ഉണ്ടായിരിക്കണം. 
ഇതു രണ്ടും ചെയ്യാത്ത മാനേജർമാർക്ക് പ്രമോഷൻ ഇല്ല എന്നത് മാത്രമാണ് ആകെ ഒരു  പുതിയ നിയമം എച്ച് ആർ ഡിപാർട്ട്മെന്റിന് ഇറക്കേണ്ടിവന്നത്! 

 ഇത്രചെറിയ ഒരു മാറ്റത്തിലൂടെ ഇത്രയും വലിയ ഒരു കമ്പനിയെ എങ്ങനെ ഇതുപോലെ മാറ്റാൻ കഴിയുന്നു എന്നന്വേഷിക്കുമ്പോൾ, ആ അന്വേഷണം ചെന്നെത്തുന്നത് മനുഷ്യന്റെ ദൈനംദിന ജീവിതത്തിൽ ഹാബിറ്റ് (habit) അഥവാ ചിട്ടകൾക്കുള്ള സ്വാധീനമാണ്.  ഫാക്ടറിയിൽ മെഷീൻ കേട് വരുമ്പോൾ ഏറ്റവും ജൂനിയറായ ഒരുത്തനെ ഇറക്കി അത് റിപ്പയർ ചെയ്യിക്കൽ മുതൽ, വളരെ സങ്കീർണമായ ഒരു ഓപറേറ്റിംഗ് ഹൈറാർക്കി കൊണ്ടുവരുന്നത് വരെ ഈ ഹാബിറ്റിന്റെ ഭാഗമായിരുന്നു. ഇത് മാറ്റുക എന്നതായിരുന്നു പോൾ ഒനീൽ ചെയ്തത്. ഒരു അപകടം നടന്നാൽ, ജി എം ഉടനെ സി ഇ ഓയെ വിളിച്ച് പറയണം എന്ന് വ്യവസ്ഥ വന്നതോട് കൂടി ജി എമ്മും താഴേത്തട്ടിലുള്ളവരും തമ്മിൽ കൂടുതൽ ആശയവിനിമയം നടക്കാൻ തുടങ്ങി. അപകടം റിപ്പോർട്ട് ചെയ്യുമ്പോൾ  സ്വാഭാവികമായും സി ഇ ഓ ഒരു 10-15 ചോദ്യങ്ങൾ തിരിച്ചു ചോദിക്കും. അതിനൊക്കെ ഉത്തരം ആദ്യം തന്നെ ജി എം കണ്ടുപിടിച്ച് വെച്ചിരിക്കണം. അതു ചെയ്യണമെങ്കിൽ ജി എം, തന്റെ താഴെയുള്ള ആളിൽ നിന്ന് ആ വിവരങ്ങൾ അറിഞ്ഞിരിക്കണം.  അങ്ങനെ ഓരോ ലെവലിലും ഈ ചർച്ച നടന്നിരിക്കും. അതായത് കമ്പനിയിൽ വളരെ സ്മൂത്തായ ആശയവിനിമയം നടക്കുന്നു എന്ന് സി ഇ ഓക്ക് ഈ ഒറ്റകാര്യം കൊണ്ട് ഉറപ്പ് വരുത്താനായി.

 നമ്മൾ ദിവസവും എടുക്കുന്ന തീരുമാനങ്ങളിൽ 40% വും ചിന്തിച്ച് തീരുമാനിക്കുന്നതല്ല, പകരം സ്വന്തം ഹാബിറ്റ് കാരണം നാം അറിയാതെ തന്നെ എടുക്കുന്നവയാണ് (എരിവുള്ള മിക്സ്ചർ മുന്നിൽ കൊണ്ടുവെച്ചാൽ അതിൽ നിന്ന് കടല പെറുക്കി തിന്നുക എന്നത് എന്റെ ഒരു ഹാബിറ്റ് ആണ്. എത്ര കണ്ട്രോൾ ചെയ്യാൻ വിചാരിച്ചാലും അറിയാതെ ചെയ്തുപോകുന്ന ഒന്ന്! :)). എത്ര ശ്രമിച്ചാലും സിഗരറ്റ് വലി നിർത്താൻ പറ്റാത്തതൊക്കെ ഇതിൽ പെടും! 🙂 

ഈ ഹാബിറ്റ് ഉണ്ടാക്കുന്ന പ്രശ്നങ്ങ്നളും അവയെ എങ്ങനെ മാറ്റി എടുക്കാം എന്നതിനെയും പറ്റി ആണ് The Power of Habit: Why we do what we do എന്ന ഈ പുസ്തകം ചർച്ച ചെയ്യുന്നത്. Charles Duhigg ആണ് ഇത് എഴുതിയിരിക്കുന്നത്.  മനോഹരമായ പുസ്തകം. വായിക്കുന്നത് ഗുണമേ ചെയ്യൂ!

ഓരോ ഹാബിറ്റിനും മൂന്ന് ഭാഗങ്ങൾ ആണുള്ളത് എന്ന് ഈ പുസ്തകം പറയുന്നു. പ്രചോദനം (cue), ചര്യ(routine) , പ്രതിഫലം (result). ഇതിൽ ആദ്യത്തെതും അവസാനത്തേതും മാറ്റുക എന്നത് പഴക്കമേറും തോറും ബുദ്ധിമുട്ടാണ്. പക്ഷെ ചര്യ മാറ്റാൻ എളുപ്പമാണ്. നഖം കടിക്കുന്നവരെ ഒരു ഉദാഹരണമായി ഇതിൽ പറയുന്നുണ്ട്. ആദ്യം കൈവിരലിൽ ഒരു ചെറിയ കിരുകിരുപ്പാണ് നഖം കടിക്കാനുള്ള സൂചന അല്ലെങ്കിൽ പ്രചോദനം. പിന്നെ വിരൽ തുമ്പ് നേരെ വായിലോട്ട് പോകുന്നു.നഖം കടിക്കാൻ തുടങ്ങുന്നു (ചര്യ), കടിച്ച് കഴിഞ്ഞാൽ കിട്ടുന്ന ഒരു ആത്മസംതൃപ്തിയാണ് ഇവിടെ പ്രതിഫലം. ഇതിൽ കൈവിരലിൽ ഒരു ചെറിയ കിരുകിരുപ്പ് തുടങ്ങുന്ന ഉടനെ, കടിക്കുന്നതിനു പകരം  നഖം കൊണ്ട് മേശയിൽ കുറച്ച് നേരം താളം പിടിച്ചു നോക്കിയാൽ മെല്ലെ നഖം കടിയിൽ നിന്ന് മോചിതനാകാം!

തടികുറക്കാൻ വ്യായാമം ചെയ്യാൻ തുനിഞ്ഞിറങ്ങുന്നവരിൽ മുക്കാലേ മുണ്ടാണിയും ഒരാഴ്ചക്കുള്ളിൽ തന്നെ അത് നിർത്തുന്നതിന്റെ കാര്യകാരണം, കുട്ടികളെ വയലിൻ ക്ലാസുമുതൽ കരാട്ടേ ക്ലാസ് വരെ ചേർക്കുന്നത് കൊണ്ടുള്ള ഗുണം തുടങ്ങി പല പല വിഷയങ്ങൾ പുസ്തകം ചർച്ച ചെയ്യുന്നുണ്ട്. 



Wednesday, September 12, 2018

Hunger: A Memoir of my Body by Roxane Gay


തടികൂടിയ ആൾക്കാർ സാധാരണയായി അവരുടെ ശരീരപ്രകൃതിയെപറ്റി മറ്റുള്ളവരോട് കൂടുതൽ സംസാരിക്കാൻ വിമുഖത കാണിക്കുന്നവരായിട്ടാണ് ഞാൻ കണ്ടിട്ടുള്ളത്. കഴിയുന്നതും പാർട്ടികളിൽ നിന്നും ആൾക്കൂട്ടത്തിൽ നിന്നും അകന്ന് നിൽക്കുന്നവർ. സ്ത്രീയാണെങ്കിൽ പിന്നെ പറയുകയേ വേണ്ട. ആരുടെയും സ്ഥലം അപഹരിക്കാത്ത, അധികം ഒച്ചയുണ്ടാക്കാത്ത, മെലിഞ്ഞ സ്ത്രീയാണല്ലോ സുന്ദരനാരീ സങ്കല്പം തന്നെ! അതുകൊണ്ട് തന്നെ 200 കിലോയിലേറെ തൂക്കമുണ്ടായിരുന്ന ഒരാൾ തന്റെ തടിയെപറ്റി ഒരു പുസ്തകമെഴുതുമ്പോൾ വായിച്ചല്ലേ പറ്റൂ!!

അങ്ങനെയാണ് Roxane Gay എന്ന എഴുത്തുകാരിയുടെ Hunger: A Memoir of my body എന്ന പുസ്തകം വായിക്കാൻ തുടങ്ങുന്നത്.

Roxane Gay ഒരു ബഹുമുഖപ്രതിഭയാണ്. എഴുത്തുകാരി, കോളമിസ്റ്റ്, എഡിറ്റർ ഒക്കെയായ Roxane പർഡ്യൂ യൂനിവേർസ്റ്റിറ്റിയിലെ അസിസ്റ്റന്റ് പ്രൊഫസറുമാണ്. അവർ 2017 ൽ എഴുതിയ ഒരു ബെസ്റ്റ് സെല്ലർ ആണ് Hunger: A Memoir of my body.

സാധാരണ എഴുത്തുകാർ ഭ്രഷ്ട് കൽപ്പിച്ച് മാറ്റിനിർത്തുന്ന ഒരു വിഷയം പ്രതിപാദിക്കുമ്പോഴും വളരെ രസകരമായി കൈയടക്കത്തോടെ അതവതരിപ്പിക്കാൻ എഴുത്തുകാരിക്ക് കഴിയുന്നു. സ്കൂൾ കാലത്ത് ലൈംഗികാതിക്രമത്തിന് വിധേയയാകേണ്ടിവന്നതിന്റെ അനുഭവകഥയോടെയാണ് പുസ്തകം തുടങ്ങുന്നത് തന്നെ. വായനക്കാരെ വല്ലാതെ അലോസരപ്പെടുത്തും ആ വിവരണങ്ങൾ.. തന്റെ തെറ്റുകൊണ്ടാണ് ഇത് സംഭവിച്ചത് എന്ന സ്വയം കുറ്റപ്പെടുത്തലിൽ നിന്ന് തുടങ്ങി, ഇനി ഇങ്ങനെ ഒന്ന് സംഭവിച്ചാൽ അതിൽ നിന്ന് തന്നെ രക്ഷിക്കാൻ താൻ കൂടുതൽ വലിപ്പവും ശക്തിയുമുള്ള ഒരാളാവണം എന്ന തോന്നലിലെത്തി, ഭക്ഷണത്തിൽ ശരണം തേടുന്ന ചെറുപ്പകാലം Roxane വിവരിക്കുന്നു. പിന്നീടങ്ങോട്ട് കിട്ടുന്ന സമയത്തൊക്കെ കഴിക്കാവുന്നതിൽ കൂടുതൽ ഭക്ഷണം കഴിക്കുകയും ശരീരഭാരം കൂട്ടുകയും ചെയ്തു അവർ. ഇതുകൊണ്ട് സാമൂഹിക ജീവിതത്തിൽ നേരിടേണ്ടി വന്ന പ്രശ്നങ്ങൾ പങ്കുവെക്കുകയാണ് പുസ്തകത്തിൽ
സാധാരണജീവിതത്തിൽ തടികൂടിയ സ്ത്രീകൾ നേരിടേണ്ടിവരുന്ന അവഹേളനങ്ങളും കുറ്റപ്പെടുത്തലുകളും ഒക്കെ വിവരിക്കുന്നുണ്ട് പുസ്തകത്തിൽ.