Sunday, January 15, 2017

കാഴ്ചപ്പാടുകൾ - മുരളി തുമ്മാരുകുടി

സോഷ്യൽ മീഡിയകളിലും നവമാധ്യമരംഗത്തും നിറഞ്ഞ് നിൽക്കുന്ന മുരളി തുമ്മാരുകുടിക്ക് ഒരു പരിചയപ്പെടുത്തലിന്റെ ആവശ്യമില്ല! മലയാളസാഹിത്യരംഗത്ത് എം ടിയെപ്പോലെ നവമാധ്യമരംഗത്തെ എംടി (രണ്ടാമൻ ) യാണ് ശ്രീ മുരളി. കൂടുതൽ അറിയേണ്ടവർക്ക് വിക്കിപ്പീഡിയ തുമ്മാരുകുടി.
2014 ജനുവരിയിൽ മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച “കാഴ്ചപ്പാടുകൾ” എന്ന ഈ പുസ്തകം അതിനുമുൻപുള്ള മൂന്നു വർഷങ്ങളിലായി സോഷ്യൽ മീഡിയകളിലും ഇന്റർനെറ്റ് ഫോറങ്ങളിലും മുരളി തുമ്മാരുകുടി എഴുതിയ ലേഖനങ്ങളുടെ സമാഹാരമാണ്. 158 പേജുള്ള ഈ പുസ്തകം മാതൃഭൂമി ബുക്സിന്റെ ഓൺലൈൻ സൈറ്റിൽ ലഭ്യമാണ്. അവധിക്കാല വായനക്കായി പുസ്തകങ്ങൾ തിരഞ്ഞുകൊണ്ടിരിക്കെ മുന്നിൽ വന്ന് പെട്ടപ്പോൾ ഈ പുസ്തകം വാങ്ങണോ വേണ്ടയോ എന്ന് അല്പം സംശയിച്ചു. രണ്ട് കാര്യങ്ങൾ കൊണ്ടായിരുന്നു ഈ സംശയങ്ങൾ:
1) കാലങ്ങളായി ഈ ലേഖകനെ സോഷ്യൽ മീഡിയയിൽ ഫോളോ ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ ഒട്ടുമിക്ക ലേഖനങ്ങളും വായിച്ചു കാണണം.
2) 2010 മുതൽ മൂന്നുകൊല്ലത്തേക്കുള്ള ലേഖനങ്ങളാണ്. പലതും കാലഹരണപ്പെട്ടവയാകാം.
എന്തായാലും വാങ്ങി നോക്കി- നഷ്ടമായില്ല!
മുരളിയുടെ എഴുത്തിനു വഴങ്ങാത്ത വിഷയങ്ങൾ വളരെ കുറവാണ്. ഇഷ്ടവിഷയമായ ദുരന്തനിവാരണം കൂടാതെ വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ, ജനപ്പെരുപ്പം, മദ്യപാനം, ഭൂമാഫിയ തുടങ്ങി മുപ്പതോളം വിഷയങ്ങളിൽ തന്റെ അഭിപ്രായം തുറന്നു പറയുകയാണ് ഈ പുസ്തകത്തിലൂടെ. മറ്റുള്ള സമാന ലേഖനങ്ങളിൽ നിന്ന് മുരളിയുടെ എഴുത്തിന് പ്രധാനമായും മൂന്ന് വ്യത്യാസങ്ങളാണ് ഞാൻ കാണുന്നത്.
1) വ്വിഷയം അവതരിപ്പിക്കുന്ന രീതി: എളുപ്പം മനസ്സിലാക്കാവുന്ന രീതിയിൽ, കേൾക്കുംബോൾ കൂടുതൽ അറിയാൻ ആഗ്രഹം ഉണ്ടാക്കുന്ന തരത്തിൽ ഒരു വിഷയം അവതരിപ്പിക്കുക എന്നത് എളുപ്പമല്ല- മുരളിക്ക് അതിനു പറ്റുന്നു.
2) ഉദാഹരണങ്ങളിലെ ആത്മകഥാംശം- സ്വയം അനുഭവിച്ചറിഞ്ഞ സംഭവങ്ങളാണ് എല്ലായിടത്തും ഉദാഹരണമായി കാണിച്ചിരിക്കുന്നത്.
3) പരിഹാര നിർദ്ദേശങ്ങൾ - വിഷയത്തിലെ എല്ലാ പ്രശ്നങ്ങൾക്കും മുരളിക്ക് മുന്നോട്ട് വെക്കാൻ തികച്ചും പ്രായോഗികമായ കുറെ നിർദ്ദേശങ്ങളുണ്ട്. എന്തുകൊണ്ട് ബന്ധപ്പെട്ടവർ ഇങ്ങനെ ചിന്തിക്കുന്നില്ല എന്ന് നമ്മളെ അത്ഭുതപ്പെടുത്തുന്ന തരം നിർദ്ദേശങ്ങൾ.
കേരളത്തിലെ എല്ലാ മേഘലകളിലും ഉള്ള എല്ലത്തരം ആൾക്കാർക്കും (അധികാരസ്ഥാനങ്ങളിൽ ഇരിക്കുന്നവർ മുതൽ, ആനയിറങ്ങീന്ന് കേൾക്കുംബോൾ ഒരു മൊബൈൽ ക്യാമറയുമായി അങ്ങോട്ടേക്ക് കുതിക്കുന്ന കലുങ്ക് ജീവികൾക്ക് വരെ) ഈ പുസ്തകത്തിൽ നിന്ന് കുറെ പഠിക്കാനുണ്ട്.
കൊച്ചി എയർപോർട്ടിലെ ക്യൂവിനെ പറ്റി ഒരു ലേഖനം ഉണ്ട് ഈ കൃതിയിൽ -“അഞ്ചാമത്തെ ക്യൂവിന്റെ ഒടുവിൽ” എന്ന പേരിൽ. ഒരു പഠനവും ചിന്തയും ഇല്ലാതെ കുറെ ക്യൂ ഉണ്ടാക്കി വെച്ച് യാത്രക്കാരുടെയും ഉദ്യോഗസ്ഥരുടെയും സമയവും അദ്ധ്വാനവും കളയുന്ന ഒരു സ്ഥിതിയാണ് കൊച്ചിയിൽ വന്നെത്തുന്ന ഒരു യാത്രക്കാരനു കാണാൻ കഴിയുക എന്ന് ലേഖകൻ പറയുന്നു. അദ്ദേഹം എണ്ണിനോക്കിയത് പ്രകാരം കൊച്ചിയിൽ വന്ന് വിമാനമിറങ്ങുന്ന ഒരാൾക്ക് അഞ്ച് ക്യൂ കടന്നാലേ പുറത്തെത്താൻ പറ്റൂ. ഈ ലേഖനം വായിച്ചതിന്റെ അടുത്ത ദിവസം കൊച്ചി എയർപോർട്ട് വഴി വരേണ്ടി വന്നു. വായിച്ചത് മനസ്സിൽ ഫ്രഷ് ആയി കിടപ്പുണ്ടായിരുന്നതുകൊണ്ട് ഞാനും ഒന്ന് എണ്ണി നോക്കി. വിമാനമിറങ്ങി പുറത്തോട്ട് വരാൻ അഞ്ച് ക്യൂ ആണെങ്കിൽ വിമാനം കയറി പോകാൻ 9 ക്യൂ കടക്കണം!! സീൽ അടിക്കാൻ ഒരു ക്യൂ, പിന്നെ സീൽ പതിഞ്ഞുവോന്ന് നോക്കാൻ വേറൊരു ക്യൂ, അങ്ങനെ ക്യൂകളുടെ അയ്യരുകളി. വെറും മൂന്ന് ക്യൂ മാത്രമേ അവിടെ മൊത്തം ആവശ്യമുള്ളൂ എന്നിടത്താണ് അതിന്റെ തമാശ!
എന്തായാലും, അതീവലളിതമായ ആഖ്യാനശൈലി, വിഷയത്തെ അതിന്റെ മെറിറ്റിൽ നിന്ന് നോക്കിക്കാണാനുള്ള കഴിവ്, മുഖം നോക്കാതെയുള്ള വിമർശനവും നിർദ്ദേശങ്ങളും- എല്ലാം കൊണ്ട് വളരെ നല്ല വായനാനുഭവം തരുന്ന പുസ്തകം.
പ്രസാധകർ : മാതൃഭൂമി ബുക്സ്
ഒന്നാം പതിപ്പ് (2014), 158 പേജ്
125 രൂപ.

No comments: