Sunday, January 15, 2017

കാടിനെചെന്നു തൊടുമ്പോൾ - എൻ എ നസീർ


പ്രശസ്ത നേച്ചർ ആക്റ്റിവിസ്റ്റും വന്യജീവി ഫോട്ടോഗ്രാഫറുമായ എൻ എ നസീറിന്റെ ആത്മകഥാപരമായ ലേഖനങ്ങളുടെ സംഗ്രഹമാണ് "കാടിനെ ചെന്ന് തൊടുമ്പോൾ" എന്ന പുസ്തകം. മലമുഴക്കി എന്ന പേരിൽ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച കുറിപ്പുകളുടെ വിപുലീകരിച്ച രൂപമാണ് കൃതി.
22 ലേഖനങ്ങളിലായി കാടുമായിട്ടുള്ള തന്റെ ജീവിതാനുഭവങ്ങൾ വായനക്കാരുമായി പങ്കു വെക്കുകയാണ് നസീർ. ഓരോ ലേഖനവും, എഴുത്തിനപ്പുറത്ത്, കഥാകൃത്ത് നടത്തുന്ന സാമൂഹിക ഇടപെടലുകളുടെ ഒരു നേർക്കാഴ്ചയായിത്തീരുന്നു.
“ഇത് മൊത്തം കാടുകണക്കെയാക്കീട്ടുണ്ടല്ലോ”, “എല്ലാം കാടുകയറി നാശമായി” എന്നിങ്ങനെ മോശം കാര്യം പറയാനാണ് നാം കൂടുതലും കാടിനെ കൂട്ടുപിടിക്കാറ്. എന്നാൽ യഥാർത്ഥത്തിൽ കാട് എന്നത് ഇതിനൊക്കെ വിപരീതമായ അനുഭവമാണ് തരുന്നത് എന്നാണ് നസീർ പറഞ്ഞുതരുന്നത്. കുഞ്ഞ് അട്ടമുതൽ ഭൂമി കുലുക്കുന്ന കൊമ്പനാന വരെ കാടിനോട് അതിന്റെ ധർമ്മം ചെയ്യുന്നുണ്ട്. ഒന്നും വെറുതെയാവുന്നില്ല.
വളരെ ലളിതമായ ആഖ്യാനം കൊണ്ട് എഴുത്തിനെ നേരിട്ട് അനുഭവവേദ്യമാക്കാൻ നസീറിനു പറ്റുന്നുണ്ട്. കാട്ടിൽ ഒറ്റക്ക് നടന്ന് ക്ഷീണിച്ച്, അവസാനം ഒരു പാറപ്പുറത്ത് മലന്നു കിടക്കുന്ന നസീറിന്റെ അനുഭവം വായിക്കുമ്പോൾ പാറയുടെ ചൂടും മീനമാസത്തിലെ ഇളംകാറ്റും എനിക്ക് അനുഭവിക്കാൻ പറ്റുന്നു എന്നത് ചില്ലറക്കാര്യമല്ലല്ലോ.
മലമുഴക്കി വേഴാംബൽ, അപൂർവജീവിയായ നീലഗിരി മാർട്ടെൻ, കാട്ടുനായ, വെള്ള കാട്ടുപോത്ത് എന്നിങ്ങനെ അപൂർവജീവികളെ തേടി കാടുകളിൽ ഒറ്റക്ക് അലഞ്ഞത് നസീർ വിവരിക്കുന്നുണ്ട്. ഓരോന്നും വായിക്കുമ്പോൾ നമ്മളും കൂടെയുണ്ടായത് പോലുള്ള ഒരു അനുഭവം.
എന്തായാലും, കാട് അതിന്റേതായ അവസ്ഥയിൽ അനുഭവിച്ചറിയേണ്ട ഒന്നാണെന്നും, അതിനെ ഒരു ടൂറിസ്റ്റ് സ്പോട്ടാക്കി മാറ്റുന്ന ഇന്നത്തെ പ്രവണത ശരിയല്ല എന്നും നസീർ പറഞ്ഞുവെക്കുന്നു. ഇതേ കാര്യം പലതവണ ആവർത്തിച്ചത് കണ്ടപ്പോൾ ലേഖകന് “ഒരു പെരുന്തച്ചൻ സിൻഡ്രോം” ഉണ്ടാവുന്നുണ്ടോ എന്ന് ഇടക്ക് തോന്നുകയും ചെയ്തു.
എന്തായാലും അതിമനോഹരമായ ഒരു വായനാനുഭവം തരുന്ന പുസ്തകം.
പബ്ലിഷർ: മാതൃഭൂമി ബുക്സ്
216 പേജ്, അഞ്ചാം പതിപ്പ്
വില: 200ക.


No comments: