2015 നവമ്പറിൽ ആദ്യ പതിപ്പ്. 2016 ആഗസ്റ്റ് ആവുമ്പോഴേക്ക് പതിനൊന്നാം പതിപ്പ് എന്നത് അപൂർവമായി സംഭവിക്കുന്ന ഒരു പ്രതിഭാസമാണ് മലയാളത്തിൽ. അതിനു കാരണമായ പുസ്തകമാണ് ദീപ നിശാന്ത് എഴുതിയ കുന്നോളമുണ്ടല്ലോ ഭൂതകാലക്കുളിർ! കൃത്യമായ ഒരു കാലഘടനയില്ലാതെയുള്ള ഒരു കൂട്ടം അനുഭവക്കുറിപ്പുകളാണ് ഈ കൃതി.
ഗൃഹാതുരത്വത്തിന്റെ ഒരു തകരാറ് എന്താന്ന് വെച്ചാൽ അത് മോശം ഓർമ്മകളെ മറന്നുകളയുകയും നല്ലതിനെ ഒരു ഭൂതക്കണ്ണാടിയിലേതെന്ന പോലെ വലുതാക്കി കാണിക്കുകയും ചെയ്യും എന്ന് മാർക്കേസ് പറഞ്ഞിട്ടുണ്ട്. പക്ഷെ ദീപടീച്ചറെ സംബന്ധിച്ചിടത്തോളം അങ്ങനെയല്ല എന്നാണ് ഈ പുസ്തകം കാണിക്കുന്നത്- നല്ലതും മോശപ്പെട്ടതും ഒരു പോലെ, ഒരേ തെളിമയോടെ, കൈവഴക്കത്തോടെ നമ്മുടെ മുന്നിലേക്ക് ടീച്ചർ കൊണ്ടുവരുമ്പോൾ, പേജുകൾ മറിയുന്നതിന്റെ കൂടെ വായനക്കാരന്റെ ഭാവവും മാറിമാറി വരും- ചിരിയിൽ നിന്ന് കണ്ണീരിലേക്കും, തിരിച്ചും. ജീവിതത്തിലെ കുഞ്ഞുകുഞ്ഞ് സംഭവങ്ങൾ പോലും വളരെ മിഴിവോടെ എഴുതി ഫലിപ്പിക്കാൻ പറ്റി എന്നത് തന്നെയാവണം ഈ പുസ്തകത്തിന്റെ വിജയത്തിനു കാരണം.
25 ലേഖനങ്ങളാണ് ഈ കൃതിയിൽ സമാഹരിച്ചിട്ടുള്ളത്. പലതും ഫേസ്‌ബുക്കിലും മറ്റുമായി പ്രസിദ്ധീകരിച്ചവയാണെന്ന് തോന്നുന്നു. എന്തായാലും നല്ലൊരു വായനാനുഭവം തരുന്ന ഒരു പുസ്തകം.
മലയാള പുസ്തകപ്രസാധന ചരിത്രത്തിൽ ഓൺലൈൻ വഴി ഏറ്റവും കൂടുതൽ വില്പന നടത്തപ്പെട്ട പുസ്തകം എന്ന് പ്രസാധകർ അവകാശപ്പെടുന്ന ഈ പുസ്തകം, 99% പുസ്തകങ്ങളും ഓൺലൈനിൽ മാത്രം വാങ്ങുന്ന, എനിക്ക് കിട്ടിയത് പയ്യന്നുരിലെ ആരും കയറാത്ത ഒരു ചെറിയ ബുക്സ്റ്റാളിലെ തട്ടിൻപുറത്ത് നിന്നായിരുന്നു എന്നത് തമാശയായി തോന്നി :)
കുന്നോളമുണ്ടല്ലോ ഭൂതകാലക്കുളിർ - ദീപാ നിശാന്ത്
പ്രസാധകർ : കൈരളി ബുക്ക്‌സ്
പേജ് - 168
വില - 170 രൂപ
No comments:
Post a Comment